തട്ടിപ്പ് കേസില്‍ കുമ്മനം; സമുന്നത നേതാവ് കൈവായ്പ വാങ്ങിയത് 10,000 രൂപ... ബിജെപി പ്രതിരോധത്തില്‍
കൊല്ലം: ബിജെപിയുടെ സമുന്നത നേതാവും മുന്‍ മിസോറാം ഗവര്‍ണറും ആയ കുമ്മനം രാജശേഖരനെതിരെ തട്ടിപ്പ് കേസ് വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. ആറന്മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം തട്ടിച്ചു എന്നാണ് കേസ്.
Recommended Video
സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരന് അഞ്ചാം പ്രതി, 28.75 രൂപയുടെ തട്ടിപ്പെന്ന് പരാതി
മുരളീധരനെ ഞെട്ടിച്ച ആ പരാതി തീരുന്നില്ല, ഇനി വിജിലൻസ് കമ്മീഷനും രാഷ്ട്രപതിയും: അഭിമുഖം- സലീം മടവൂർ
ആറന്മുള പോലീസ് ആണ് കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുമ്മനം കൈവായ്പയായി 10,000 രൂപ വാങ്ങിയെന്നും പരാതിക്കാരനായ ആറന്മുള സ്വദേശി പറയുന്നു. പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് കേന്ദ്ര പ്രതിനിധിയായി കുമ്മനത്തെ നിയോഗിച്ചതിന് പിറകെയാണ് ഈ വാര്‍ത്ത പുറത്ത് വന്നത് എന്നതും ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
28.75 ലക്ഷത്തിന്റെ തട്ടിപ്പ്
പാലക്കാട് പേപ്പര്‍ കോട്ടണ്‍ മിക്സ് നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞാണ് തന്റെ കൈയ്യില്‍ നിന്ന് 28.75 ലക്ഷം രൂപ തട്ടിച്ചത് എന്നാണ് പരാതിക്കാരനായ ഹരികൃഷ്ണന് പറയുന്നത്. കുമ്മനം രാജശേഖരന്റെ മുന്‍ പിഎ പ്രവീണ്‍ ആണ് കേസിലെ ഒന്നാം പ്രതി. കുമ്മനം അഞ്ചാം പ്രതിയാണ്.
ഗവര്‍ണര്‍ ആയിരുന്ന കാലത്ത്
കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ ആയിരുന്ന സമയത്താണ് പണം വാങ്ങിയത് എന്നും പരാതിയില്‍ പറയുന്നു. ഇത് തട്ടിപ്പ് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കും എന്നാണ് വിലയിരുത്തല്‍. പലപ്പോഴായി നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ പലതവണയായി നാലര ലക്ഷം രൂപ തിരിച്ചുകിട്ടിയിട്ടുണ്ട് എന്നും ഹരികൃഷ്ണന് സമ്മതിക്കുന്നുണ്ട്.
പതിനായിരം രൂപ കൈവായ്പയും
ഇതിനിടെ കുമ്മനം രാജശേഖരന് തന്റെ കൈയ്യില്‍ നിന്ന് പതിനായിരം രൂപ കൈവായ്പയായും വാങ്ങിയതായും ഹരികൃഷ്ണന്റെ പരാതിയില്‍ പറയുന്നുണ്ട്. പ്രവീണിന്റെ വിവാഹദിവസം ആയിരുന്നു ഇത്തരത്തില്‍ പണം വാങ്ങിയത് എന്നും പരാതിയില്‍ പറയുന്നുണ്ട്. ലളിത ജീവിതത്തിന്റെ പ്രതീകമായിട്ടാണ് ബിജെപി എന്നും കുമ്മനം രാജശേഖരനെ അവതരിപ്പിച്ചിട്ടുള്ളത്.
പ്രതികളില്‍ ബിജെപിക്കാര്‍
പ്രവീണും കുമ്മനം രാജശേഖരനും ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് ആറന്മുള പോലീസ് എഫ്ഐആര്‍ ഇട്ട് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ബിജെപി ആര്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാര്‍, വിജയന്, വിജയന്റെ ഭാര്യ കൃഷ്ണവേണി എന്നിവരയും കേസിലെ പ്രതികളാണ്.
വിശ്വാസ വഞ്ചനയടക്കം
ഐപിസി 406, 420 വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ്, പണം തിരിമറി തുടങ്ങിയവും അന്വേഷണ പരിധിയില്‍ വരും.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്കായിരുന്നു ഹരികൃഷ്ണന് പരാതി നല്‍കിയത്. പിന്നീട് ഡിവൈഎസ്പി നടത്തിയ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ആറന്മുള പോലീസിന് കൈമാറിയത്.
ബിജെപിയ്ക്ക് തിരിച്ചടി
സംസ്ഥാന സര്‍ക്കാരിനെതിരെ സമരങ്ങള്‍ നയിക്കുന്ന ബിജെപി നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ കേസ്. കേരളത്തിലെ ബിജെപിയുടെ ഐക്കണ്‍ ആയി അവതരിപ്പിക്കപ്പെട്ട ആള് ആയിരുന്നു കുമ്മനം രാജശേഖരന്. എന്തായാലും പരാതിയെ കുറിച്ച് കുമ്മനം രാജശേഖരനോ ബിജെപിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുമ്മനത്തിന്റെ നിയമനം
കുമ്മനം രാജശേഖരെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണ സമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമിച്ച് മണിക്കൂറുകള്‍ക്കകം ആണ് ഇത്തരം ഒരു വാര്‍ത്ത പുറത്ത് വരുന്നത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആണ് കുമ്മനം രാജശേഖരനെ തങ്ങളുടെ പ്രതിനിധിയായി പത്മനാഭസ്വാമി ഭരണ സമിതിയിലേക്ക് നിയമിച്ചത്.
പലതവണ കണ്ടു
ഇത്രയും പണം നിക്ഷേപിച്ചിട്ടും പിന്നീട് അതില്‍ ഒരു തുടര്‍ നടപടിയും ഉണ്ടായില്ല എന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരനേയും പ്രവീണിനേയും പലതവണ കണ്ടു എന്നും ഹരികൃഷ്ണന് പരാതിയില്‍ പറയുന്നുണ്ട്. വര്‍ഷങ്ങളായിട്ടും പണം തിരികെ ലഭിക്കാത്തതുകൊണ്ടാണ് പരാതിയുമായി രംഗത്തെത്തിയത്.