ബിന്ദു അമ്മിണിക്ക് നേരെയുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമെന്ന് കുമ്മനം രാജശേഖരൻ
തിരുവന്തപുരം: ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടായി മുളക് പൊടി ആക്രമണം സ്വാഭാവിക പ്രതികരണം മാത്രമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശബരിമല തീര്‍ത്ഥാടനം സുഗമമായി നടക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവരാണ് തൃപ്തി ദേശായിയെ അടക്കം എത്തിച്ചിരിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത് പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയെ സംഘര്‍ഷഭരിതമാക്കി മുതലെടുപ്പ് നടത്തുകയാണ് തൃപ്തിയുടെ ലക്ഷ്യം. ശബരിമലയില്‍ സുപ്രിംകോടതിയുടെ അന്തിമവിധി ഉണ്ടാകുന്നതുവരെ കാത്തിരിക്കുവാന് എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്കിയാല് മടങ്ങാമെന്നുമായിരുന്നു തൃപ്തി ദേശായിയുടെ വാദം. ഇക്കാര്യത്തില്‍ രേഖാമൂലം മറുപടി നല്‍കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോർണി ജനറൽ പോലീസിനെ അറിയിച്ചെന്നാണ് വിവരം.
പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തിരികെ മടങ്ങാന്‍ വിമാനത്താവളത്തിലെത്തിക്കാന്‍ സംരക്ഷണം നല്‍കാമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. രാത്രി പന്ത്രണ്ട് മണിക്കുള്ള വിമാനത്തിൽ തിരിച്ച് പോകുമെന്നാണ് റിപ്പോർട്ട്.