മോൻസണും സഹിൽ ആന്റണിയും ചെമ്പോല വിവരം പുറത്തുവിട്ടത് ദുരുദ്ദേശത്തോടെ; മുഖ്യമന്ത്രിയ്ക്ക് കുമ്മനത്തിന്റെ കത്ത്
തിരുവനന്തപുരം; മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ..മോൺസൺ മാവുങ്കലിന്റെ വസ്തു ശേഖരത്തിൽ നിന്നും കണ്ടെത്തിയ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളണമെന്ന് കുമ്മനം കത്തിൽ ആവശ്യപ്പെട്ടു.ശബരിമല ക്ഷേത്രത്തിലെ ആചാര സംരക്ഷണത്തിനുവേണ്ടി വ്യാപകവും ശക്തവുമായി നടന്ന ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാനും സാമുദായിക സ്പർദ്ധ ഉണ്ടാക്കി മുതലെടുപ്പ് നടത്തുവാനും ചില ശക്തികൾ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും കുമ്മനം കത്തിൽ പറഞ്ഞു.

ഹിന്ദുസമൂഹത്തിൽ അന്ത:ഛിദ്രം ഉണ്ടാക്കി ശിഥിലമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
മോൺസൺ മാവുങ്കലും മാധ്യമപ്രവർത്തകനായ സഹിൻ ആന്റണിയും ചേർന്ന് ചെമ്പോല കണ്ടെത്തിയ വിവരം പുറത്തുവിട്ടത് ദുരുദ്ദേശ്യത്തോടെയായിരുന്നു. സമദർശനത്തിന്റെ സന്നിധാനമായ ശബരിമലയിൽ കലാപവും, വിഭാഗീയതയും, സംഘർഷവും സൃഷ്ടിച്ച് ജനകീയപ്രക്ഷോഭത്തെ തകർക്കാമെന്ന വ്യാമോഹത്തോടെ ചെമ്പോലയുമായി രംഗത്തുവന്നത് ഗൗരവമേറിയ കുറ്റകൃത്യമാണ്.ശബരിമല ചെമ്പോലയെക്കുറിച്ച് ഇതിനുമുമ്പും ആരോപണമുണ്ടായിട്ടുണ്ട്. പ്രശസ്ത പുരാവസ്തുഗവേഷകനും, പുരാരേഖാ വിദഗ്ധനുമായ വി.ആർപരമേശ്വരൻപിള്ള ചെമ്പോല വ്യാജമാണെന്ന് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കൃത്രിമമായി ചെമ്പോലയിൽ വട്ടെഴുത്തിൽ വ്യാജരേഖകൾ തയ്യാറാക്കുവാൻ പ്രാവീണ്യം നേടിയവരാണ് ഇത് ഉണ്ടാക്കിയതിന് പിന്നിലെന്ന് വ്യക്തം.
1983 കാലത്ത് വ്യാജമെന്ന കാരണത്താൽ തള്ളിക്കളഞ്ഞ ചെമ്പോല വീണ്ടും ശബരിമല പ്രക്ഷോഭ സമയത്ത് പ്രത്യക്ഷപ്പെടുകയും സത്യമാണെന്ന് വ്യാപകമായ പ്രചരണം നൽകുകയും ചെയ്തു. വിശ്വാസവികാരങ്ങളെ വ്രണപ്പെടുത്തുകയും, വിശ്വാസികളുടെ ആത്മവീര്യം തകർക്കുകയും ആശയ കുഴപ്പമുണ്ടാക്കുകയുമായിരുന്നു ലക്ഷ്യം.
പതിനേഴാം നൂറ്റാണ്ടിലെ പന്തളം രാജകുടുംബത്തിന്റേതെന്ന് അവകാശപ്പെട്ടാണ് ഈ ചെമ്പോല പ്രചരിപ്പിച്ചത്. പന്തളം രാജകുടുംബം ആ വാർത്ത നിഷേധിക്കുകയും ആ കാലയളവിൽ ചെമ്പോലയോ അതിൽ നൽകിയിട്ടുള്ള മുദ്രയോ ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കുറ്റവാളികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുവാൻ ആഭ്യന്തരവകുപ്പിന് ചുമതലയുണ്ട്. അക്ഷന്തവ്യമായ അപരാധംമോൺ സൺ മാവുങ്കലും കൂട്ടരും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ബന്ധപ്പെട്ട എസ്.ച്ച്. ഒ ക്ക് നിർദ്ദേശം നൽകണമെന്നും കുമ്മനം കത്തിൽ അഭ്യർത്ഥിച്ചു.
അതേസമയം മോൻസണിന്റെ കൈവശമുള്ള ചെമ്പോലയുടെ ആധികാരിക അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ചെമ്പിന്റെ കാലപഴക്കം ഉള്‍പ്പെടെ പരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം. ചെമ്പോല കുറഞ്ഞ വിലയക്ക് താനാണ് വാങ്ങി നൽകിയതെന്ന് പുരാവസ്തു കച്ചവടക്കാരൻ സന്തോഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.എന്നാൽ ജമായി നിർമിച്ചതല്ലെന്നും തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നു സിനിമകളിൽ ഉപയോഗിക്കാനായി വാങ്ങിയതാണെന്നും സന്തോഷ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്കൃതത്തിലോ പഴയ മലയാളം ലിപിയിലോ മറ്റോ ഉള്ള എഴുത്തായിരുന്നു ചെമ്പോലയിലുണ്ടായിരുന്നത്. അതിനാൽ എന്താണ് ഉള്ളടക്കത്തെ കുറിച്ച് തനിക്ക് അറിയുമായിരുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയാണെന്ന അവകാശവാദം താൻ അറിയുന്നത് വാർത്തകളിലൂടെയാണെന്നുമായിരുന്നു സന്തോഷ് പറഞ്ഞത്.
ശബരില യുവതി പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ചെമ്പോല തിട്ടൂരം വാർത്തകളിൽ ഇടംപിടിച്ചത്. ശബരിമല മൂന്നര നൂറ്റാണ്ട് മുൻപ് ദ്രാവിഡ ആരാധന കേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി ദേശാഭിമാനിയായിരുന്നു മോന്‍സന്റെ കയ്യിലുള്ള രേഖ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയത്.
അതേസമയം ചെമ്പോലയ്ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചുവന്ന് പിടി തോമസ് എംഎൽഎ സഭയിൽ ആരോപിച്ചു. എന്നാൽ ചെമ്പോല ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയത് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications