കണക്കൂകൂട്ടലുകൾ പിഴച്ചതെവിടെ; സ്വന്തം തോൽവി പഠിക്കാനൊരുങ്ങി കുമ്മനം രാജശേഖരൻ, 3 ദിവസം
തിരുവനന്തപുരം: ശബരിമല സമരങ്ങളുടെ ചുവടുപിടിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. തൃശൂരിലും പത്തനംതിട്ടയിലും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തിരുവനന്തപുരത്ത് ബിജെപി വിജയം ഉറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ട് മുമ്പ് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ പോലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് മുൻതൂക്കം എന്നും പ്രവചിച്ചു.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ ഞെട്ടിച്ചു. ഇഞ്ചോടിഞ്ച് മത്സരമാണെന്ന് പറഞ്ഞ മണ്ഡലത്തിൽ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശശി തരൂർ വിജയിച്ചത്. രണ്ടാം സ്ഥാനത്തായിരുന്നു കുമ്മനം രാജശേഖരൻ. വിജയം ഉറപ്പിച്ച മണ്ഡലത്തിൽ എങ്ങനെയാണ് പരാജയം സംഭവിച്ചതെന്ന് പഠിക്കാനൊരുങ്ങുകയാണ് കുമ്മനം രാജശേഖരൻ.
ബംഗാളിൽ ബിജെപിയുടെ വിജയത്തിൽ നേട്ടം കൊയ്ത് സിപിഎം; പാർട്ടി ഓഫീസുകളിൽ വീണ്ടും ചൊങ്കൊടി ഉയർന്നു
വിജയം ഉറപ്പിച്ച മണ്ഡലം
മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരനെ രാജിവെപ്പിച്ചാണ് ബിജെപി ഏറെ പ്രതീക്ഷ വെച്ചു പുലർത്തിയ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാനിറക്കിയത്. ശബരിമല പ്രതിഷേധങ്ങളും, കുമ്മനത്തിന്റെ പിന്തുണയുമെല്ലാം മണ്ഡലത്തിൽ ഗുണം ചെയ്യുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.
ആദ്യ ഘട്ടത്തിൽ
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ മാത്രമാണ് തരൂരിന് വെല്ലുവിളി ഉയർത്താൻ കുമ്മനം രാജശേഖരന് കഴിഞ്ഞുള്ളു. ആദ്യം മുതൽ തന്നെ തരൂരും കുമ്മനവും തമ്മിലായിരുന്നു മത്സരം. കഴിഞ്ഞ വർഷം 14,470 വോട്ടുകൾക്കാണ് ഒ രാജഗോപാൽ തോറ്റത്. എന്നാൽ അനുകൂല കാലാവസ്ഥയുണ്ടായിരുന്നിട്ടും ഒരുലക്ഷത്തിനടുത്ത് വോട്ടുകൾക്ക് കുമ്മനം രാജശേഖരൻ തോറ്റതോടെ അടിയൊഴിക്കുകൾ ശക്തമായിരുന്നുവെന്ന് ഉറപ്പാണ്.
തോൽവി വിലയിരുത്താൻ
കഴിഞ്ഞ തവണ നാല് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തിയിരുന്നു. എന്നാൽ ഇത്തവണ നേമത്ത് മാത്രമാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ തവണ മൂന്നിടത്ത് രണ്ടാമതെത്തിയ എൽഡിഎഫ് ആകട്ടെ ഇക്കുറി നെയ്യാറ്റിൻകരയിൽ മാത്രമാണ് രണ്ടാമതെത്താനായത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തരൂരിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
പരിശോധന
എല്ലാ പ്രവചനങ്ങളും തെറ്റിച്ച് താൻ എങ്ങനെ പരാജയപ്പെട്ടുവെന്ന് പഠിക്കാൻ ഒരുങ്ങുകയാണ് കുമ്മനം രാജശേഖരൻ. ബൂത്ത് അടിസ്ഥാനത്തിലാകും പരിശോധന. ബൂത്തുകൾ സന്ദർശിച്ച് കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ച വോട്ടുകളെ അടിസ്ഥാനപ്പെടുത്തിയാകും വിലയിരുത്തൽ നടത്തുക.
പിഴച്ചതെവിടെ
കഴിഞ്ഞ തവണത്തേക്കാൾ നാല് മടങ്ങാണ് ശശി തരൂരിന്റെ ഭൂരിപക്ഷം ഉയർന്നത്. ശബരിമല വിഷയം തങ്ങൾക്കനുകൂലമാണെന്ന ബിജെപിയുടെ വിലയിരുത്തലുകൾക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു. കേരളത്തിലെ തോൽവി ദേശീയ തലത്തിൽ തന്നെ തിരിച്ചടിയാണെന്നാണ് ആർഎസ്എസിനുമുള്ളത്.
നേതൃത്വത്തിന് വീഴ്ച
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകീകരിപ്പിക്കുന്നതിൽ ബിജെപി ജില്ലാ നേതൃത്വത്തിന് വീഴ്ട പറ്റിയിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്. അതേ സമയം ആർഎസ്എസ് നേതൃത്വത്തിന്റെ അമിതമായ ഇടപെടലുകൾ തിരിച്ചടിയായിട്ടുണ്ടെന്ന പരാതിയാണ് ജില്ലാ നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.
മൂന്ന് ദിവസം
3 ദിവസം കൊണ്ടാണ് പരാജയ കാരണം വിലയിരുത്താൻ പഠനം നടത്തുന്നത്. ബിജെപി വോട്ടുകൾ ചോർന്നിട്ടുണ്ടോയെന്ന് വിലയിരുത്തും. എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും നിലപാട് തിരഞ്ഞെടുപ്പിൽ ബാധിച്ചിട്ടുണ്ടോയെന്ന് അറിയാമെന്നും കുമ്മനം രാജശേഖരൻ പറയുന്നു. ക്രോസ് വോട്ടിംഗ് നടന്നുവെന്ന് കുമ്മനം മുമ്പും ആരോപണം ഉന്നയിച്ചിരുന്നു.
താരതമ്യം ചെയ്യും
2015ൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ്, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയിൽ ബിജെപി സ്ഥാനാർത്ഥികൾ നേടിയ വോട്ട് താരതമ്യം ചെയ്യും. എല്ലാം ബൂത്തുകളിലും വോട്ട് കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷ ഏകീകരണം ബിജെപിക്ക് തിരിച്ചടിയായി.