'കേരള സ്റ്റോറി 2' കാണുമെന്ന് കുമ്മനം, ബഹിഷ്കരിക്കുമെന്ന് റഹീം; വീണ്ടും സിനിമാ രാഷ്ട്രീയ പോര്!
കേരളത്തിലെ നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് 'ദി കേരള സ്റ്റോറി 2'(The Kerala Story 2) ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമയുടെ ആദ്യ ഭാഗം താൻ കണ്ടിട്ടുണ്ടെന്നും, അതിൽ പരാമർശിച്ചിരിക്കുന്ന പല കാര്യങ്ങളും കേരളത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ തീർച്ചയായും സിനിമ കാണുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി എതിർക്കുന്നവരാണ് ഇതിനെതിരെ രംഗത്തെത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിനിമയെ കേരളീയർ ബഹിഷ്കരിക്കുമെന്ന് എഎ റഹീം
'ദി കേരള സ്റ്റോറി 2' എന്ന സിനിമ കേരളീയർ ഒരേ മനസ്സോടെ ബഹിഷ്കരിക്കുമെന്ന് എ എ റഹീം എംപി. ഈ സിനിമ വെറുമൊരു ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും, മറിച്ച് കേരളത്തെ ആസൂത്രിതമായി അപമാനിക്കാനും സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഒരു പ്രൊപ്പഗണ്ട പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ ഭാഗത്തുനിന്നും കേരളത്തെ ഞെരുക്കുന്നതിനൊപ്പം, മലയാളികളെക്കുറിച്ച് തെറ്റായ ധാരണകൾ പ്രചരിപ്പിക്കാനാണ് സംഘപരിവാർ ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വിവാദങ്ങൾ കത്തുന്നു
സിനിമയ്ക്കെതിരെ ഭരണ-പ്രതിപക്ഷ കക്ഷികൾ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. കേരളത്തിലെ സാമുദായിക സൗഹാർദ്ദം തകർക്കാൻ ഈ ചിത്രം ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതു മുതൽ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ, സിനിമ ഒരു യാഥാർത്ഥ്യത്തെയാണ് തുറന്നുകാട്ടുന്നതെന്നും, അതിനെ ഭയക്കുന്നവരാണ് എതിർപ്പുമായി വരുന്നതെന്നുമാണ് ബിജെപി ക്യാമ്പുകളിൽ നിന്നുള്ള മറുപടി. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് സിനിമ റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.












Click it and Unblock the Notifications