ഗവർണർ കുമ്മനം ക്ഷേത്രസന്ദർശന തിരക്കിൽ.. പഴവും ശർക്കരയും കൊണ്ട് ആറന്മുളയിൽ തുലാഭാരവും
പത്തനംതിട്ട: ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയിരുന്ന കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി അവരോധിക്കപ്പെട്ടത്. ട്രോളന്മാരുടെ ഏറ്റവും വലിയ ഇരകളിലൊന്ന് കുമ്മനം ആയിരുന്നതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ ഒന്നാകെ വാര്‍ത്ത കേട്ട് ഞെട്ടി. ഇനി വല്ല ട്രോളാണോ എന്ന് വരെ സംശയിച്ചു പലരും.
അതെന്തായാലും കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ മിസ്സോറാം ഗവര്‍ണറാണ്. സ്ഥാനാരോഹണത്തിന് ശേഷം കുമ്മനം നാട്ടിലെത്തിയിരിക്കുന്നു. വഴിപാടും തുലാഭാരവുമായി നടക്കുകയാണിപ്പോള്‍ ഗവര്‍ണര്‍ കുമ്മനം.
സംഘികൾ കണ്ട ദിവാസ്വപ്നം
കുമ്മനം രാജശേഖരനെ ഒരു സുപ്രഭാതത്തില്‍ പിടിച്ച് ഗവര്‍ണറാക്കിയപ്പോള്‍ കേരളത്തിലെ സംഘികളുടെ സന്തോഷം അദ്ദേഹം പിണറായി വിജയനും മുകളിലായല്ലോ എന്നതായിരുന്നു. പ്രൊട്ടോക്കോള്‍ പ്രകാരം അതത് സംസ്ഥാനങ്ങളില്‍ മാത്രമേ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും മുകളില്‍ വരൂ എന്നറിയാതെയായിരുന്നു സംഘികളുടെ പതിവ് മണ്ടത്തരം. അത് മാത്രമല്ല വിമാനത്തില്‍ വന്നിറങ്ങുന്ന ഗവര്‍ണ്‍ കുമ്മനത്തെ പിണറായി വിജയന്‍ ബൊക്ക നല്‍കി സ്വീകരിക്കുന്നതും സല്യൂട്ട് അടിക്കുന്നതും വരെ സംഘികള്‍ സ്വപ്‌നം കണ്ടു.
കുമ്മനം കേരളത്തിൽ
എന്നാലതൊന്നും ഉണ്ടായില്ല. കുമ്മനം വന്നത് ട്രോളന്മാര്‍ പോലും അറിഞ്ഞ മട്ടില്ല. കരിപ്പൂരിലാണ് കുമ്മനം കഴിഞ്ഞ ദിവസം വിമാനമിറങ്ങിയത്. ഇന്നലെ കുമ്മനം തിരുവനന്തപുരത്തെത്തി. ഇരുപതാം തിയ്യതി വരെ കുമ്മനത്തിന് കേരളത്തില്‍ വിവിധ പരിപാടികളുണ്ട്. നാളെ കുമ്മനം ശബരിമല ദര്‍ശനം നടത്തുന്നുമുണ്ട്. അതിനിടെ കുമ്മനം ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി.
ആറന്മുളയിൽ തുലാഭാരം
ശര്‍ക്കരയും പഴവും ഉപയോഗിച്ചായിരുന്നു കുമ്മനത്തിന്റെ തുലാഭാരം. ബിജെപി നേതാവ് ബി രാധാകൃഷ്ണനും പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗവര്‍ണര്‍ കുമ്മനത്തെ ക്ഷേത്രത്തില്‍ സ്വീകരിച്ചത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം കുമ്മനം നേരെ മരാമണിലേക്ക്. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ്റ്റം വലിയ മെത്രാപ്പൊലീത്തയുമായി അരമണിക്കൂറോളം നീണ്ട് നിന്ന കൂടിക്കാഴ്ച. കുമ്മനം മാര്‍ ക്രിസ്‌റ്റോസ്റ്റത്തെ ഷാളും അണിയിച്ചു.
ക്രിസ്റ്റോസ്റ്റത്തെ ക്ഷണിച്ചു
മിസോറാമുകാര്‍ അതിഥികളെ സ്വീകരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഷാള്‍ ആണ് കുമ്മനം മാര്‍ ക്രിസ്‌റ്റോസ്റ്റത്തിന് സമ്മാനിച്ചത്. കൂടാതെ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യഅതിഥിയായി കുമ്മനം ക്രിസ്‌റ്റോസ്റ്റത്തെ ക്ഷണിക്കുകയും ചെയ്തു. അട്ടത്തോട് ആദിവാസി കോളനിയിലും കുമ്മനം സന്ദര്‍ശനം നടത്തി.
കുമ്മനത്തെ വേണ്ടെന്ന് മിസോറാം
പുതിയ ഗവര്‍ണര്‍ മതമൗലികവാദിയാണ് എന്നാരോപിച്ച് കുമ്മനം രാജശേഖരന് എതിരെ മിസ്സോറാമില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. കുമ്മനത്തെ തിരിച്ച് വിളിക്കണം എന്നാവശ്യപ്പെട്ട് മിസ്സോറാമുകാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കുക വരെയുണ്ടായി. ഈ പ്രതിഷേധം കത്തി നില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറായി സ്ഥാനമേറ്റതിന് ശേഷമുള്ള കുമ്മനത്തിന്റെ ആദ്യ കേരള സന്ദര്‍ശനം.