കോടിയേരിയുടെ മകന് ദുബായിൽ ബിസിനസ് തുടങ്ങാനുള്ള പണം എവിടെ നിന്ന്? ചോദ്യവുമായി കുമ്മനം
കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒരു പരിധി വരെ അവസാനമായിരിക്കുകയാണ്. എന്നാൽ കോടിയേരിയുടേത് ഉൾപ്പെടെ സിപിഎം നേതാക്കളുടെ മക്കളുടെ ബിസിനസ്സും ആഢംബരവും ചർച്ചയാവാനും തുടങ്ങിയിരിക്കുന്നു. ബിനോയ് കോടിയേരി കേസിൽ സംശയങ്ങളുന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് കുമ്മനത്തിന്റെ പ്രതികരണം: കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി വിശദീകരണങ്ങള്‍ പുറത്തു വന്നെങ്കിലും സംഭവത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല. ബിനോയിയുടെ പേരിൽ നാളിതു വരെ ദുബായിൽ കേസുകളൊന്നുമില്ലെന്ന ദുബായ് പൊലീസിന്‍റെ സാക്ഷ്യപത്രം യഥാർത്ഥത്തിൽ ദുരൂഹത കൂട്ടുകയാണ് ചെയ്തത്.
ആരോപണം ഉയർന്ന ദിവസം ബിനോയിയുടേതായി പുറത്തു വന്ന വിശദീകരണത്തിൽ ദുബായിൽ ചെക്കു കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറയുന്നുണ്ട്. കോടതി 60,000 ദിർഹം പിഴ ഈടാക്കിയെന്നും ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ കഴിഞ്ഞ ദിവസം ബിനോയ് ഹാജരാക്കിയ സാക്ഷ്യപത്രത്തിൽ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്.ഇവ രണ്ടും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ മനസ്സിലാകും. അതുകൊണ്ട് തന്നെ ദുബായി പൊലീസിന്‍റേതെന്ന് പറഞ്ഞ് പുറത്തു വിട്ട സാക്ഷ്യപത്രത്തിന്‍റെ ആധികാരികത സംശയാസ്പദമാണ്.

മാധ്യമ വാര്‍ത്തകൾ അനുസരിച്ച് ദുബായിലെ ജാസ് ടൂറിസം കമ്പനി മേധാവി ഹസൻ ഇസ്മയിൽ അബ്ദുള്ള അൽമർസൂക്കിക്ക് ബിനോയ് നൽകാനുള്ളത് 13 കോടി രൂപയാണ്. ഈ പണവും കൊടുത്തു തീർത്തോയെന്ന് വ്യക്തമാക്കണം. അതല്ല ഇക്കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെങ്കിൽ വാർത്ത പുറത്തു വിട്ട മാധ്യമങ്ങൾക്കും പരാതി നൽകിയെന്നു പറയുന്ന വ്യവസായിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമോയെന്നും കോടിയേരി വ്യക്തമാക്കണം. പോളിറ്റ് ബ്യൂറോയ്ക്ക് ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല ബിനോയ് പറയുന്നതും വ്യവസായി പറയുന്നതും വിശ്വസിക്കുന്നില്ലായെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ കോടിയേരി വിശദീകരിക്കണം. കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ വിദേശത്ത് എന്ത് വ്യവസായമാണ് നടത്തുന്നതെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങൾക്കുണ്ട്. ദുബായിൽ പോയി വലിയ ബിസിനിസ്സ് തുടങ്ങാനുള്ള മൂലധനം എവിടെ നിന്നുണ്ടായെന്നും കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തണം എന്നാണ് കുമ്മനം രാജശേഖരൻ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications