നെഹ്‌റു ട്രോഫിയെ ചോദ്യം ചെയ്ത് മുരളി, ഗോള്‍വാള്‍ക്കര്‍ മഹാനെന്ന് കുമ്മനം! ഇതാ ഗോള്‍വാള്‍ക്കര്‍ സ്തുതികള്‍
തിരുവനന്തപുരം: എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയ്ക്ക് നല്‍കുന്നതുമയി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. കടുത്ത പ്രതിഷേധമാണ് എല്‍ഡിഎഫ് നേതാക്കള്‍ ഈ വിഷയത്തില്‍ ഉയര്‍ത്തുന്നത്. യുഡിഎഫ് നേതാക്കളും പിറകിലല്ല.
'ബിജെപി സർക്കാർ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതൽ അത് ഡോ പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്'
'ആ ഷൂ നക്കിയുടെ പേര് ചവറ്റുകൊട്ടയില്‍ എറിയണം' രൂക്ഷ പ്രതികരണവുമായി ഹരീഷ് പേരടി
എന്നാല്‍ ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം. കേന്ദ്ര മന്ത്രി വി മുരളീധരനും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും എല്ലാം ഗോള്‍വാള്‍ക്കര്‍ സ്തുതിയുമായി രംഗത്തുണ്ട്.
ഗോള്‍വാള്‍ക്കര്‍ മഹാന്‍
ഗോള്‍വാള്‍ക്കര്‍ മഹാനാണെന്നാണ് മുന്‍ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ആയ കുമ്മനം രാജശേഖരന്‍ പറയുന്നത്. പല മഹാന്‍മാരുടെ പേരുകളും ഇങ്ങനെ പല സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ആര്‍ജിസിബിയുടെ രണ്ടാം കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സുവോളജി പ്രൊഫസര്‍
എംഎസ് ഗോള്‍വാള്‍ക്കര്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നു എന്നതാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കാണുന്ന പ്രധാന യോഗ്യത. മറൈന്‍ ബയോളജിയില്‍ ഗവേഷണം നടത്തുന്നതിനിടൊണ് അത് അവസാനിപ്പിച്ച് ആര്‍എസ്എസ്സില്‍ എത്തുന്നത് എന്നും വി മുരളീധരന്‍ പറയുന്നു.
ഇടത് നേതാക്കള്‍
ആര്‍ജിസിബി കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് ഇടാന്‍ പറ്റില്ലെങ്കില്‍, രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കേരളത്തിലെ ഇടത് നേതാക്കളുടെ പേര് ഒരു സ്ഥാപനത്തിനും ഇടാന്‍ പറ്റില്ലല്ലോ എന്നാണ് വി മുരളീധരന്റെ അടുത്ത ചോദ്യം.
സര്‍ക്കാര്‍ കോളേജും മുസ്ലീം ലീഗ് നേതാവും
സര്‍ക്കാര്‍ കോളേജിന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ പേര് നല്‍കിയിട്ടുണ്ടല്ലോ എന്നതാണ് മുകളീധരന്‍ എടുത്ത് കാണിക്കുന്ന മറ്റൊരു കാര്യം. പെരിന്തല്‍ മണ്ണയിലെ സര്‍ക്കാര്‍ കോളേജിന് പൂക്കോയ തങ്ങളുടെ പേരാണ് നല്‍കിയത്. സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. അന്ന് കെ കരുണാകരന്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാവ് എന്നും വി മുരളീധരന്‍ പറയുന്നു.
നെഹ്‌റു ട്രോഫിയും നെഹ്‌റുവും
അടുത്തതായി വി മുരളീരന്‍ പറഞ്ഞതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. ജവഹര്‍ലാല്‍ നെഹ്‌റു കായിക താരം ആയിട്ടാണോ നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് ആ പേര് നല്‍കിയത് എന്നായിരുന്നു അത്.
കടുത്ത എതിര്‍പ്പ്
ഗോള്‍വാള്‍ക്കറുടെ പേരിടുന്നതില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
വ്യത്യാസമുണ്ട്
ജഹവര്‍ലാല്‍ നെഹ്‌റുവിന്റെ പേര് ഒരു മത്സരത്തിനോ സ്ഥാപനത്തിനോ നല്‍കുന്നത് പോലെ അല്ല ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് എന്നൊരു വാദമുണ്ട്. നെഹ്‌റു സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ആയിരുന്നു. എന്നാല്‍ ഗാന്ധി വധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ച ഒരു സംഘടനയുടെ നേതാവായിരുന്നു ഗോള്‍വാള്‍ക്കര്‍ എന്നാണ് വിശദീകരണം.