ഇവിടുന്ന് പോയ കുമ്മനമല്ല.. നാളെ കേരളത്തില്‍ എത്തുന്നത് ഗവര്‍ണര്‍ കുമ്മനം.. ഇസഡ് പ്ലസ് സുരക്ഷ!!
ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും ആകാത്ത കുമ്മനം രാജശേഖന് കിട്ടിയ ലോട്ടറിയാണ് മിസോറാമിന്റെ ഗവര്‍ണര്‍ പദവി. നിയമനത്തില്‍ കേരളക്കര ആവശ്യത്തിന് അദ്ദേഹത്തെ ട്രോളിയിട്ടുണ്ടെങ്കിലും വ്യാഴാഴ്ച വീണ്ടും അദ്ദേഹം കേരളത്തിലേക്ക് മടങ്ങി വരികയാണ്.
ഇവിടുന്ന് പോയ ആളായല്ല കുമ്മനം തിരിച്ചെത്തുന്നത്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറായാണ് അദ്ദേഹം കേരളത്തിലെത്തുക. നാളെയെത്തുന്ന കുമ്മനം സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുത്ത് 20 ഓടെകേരളത്തില് നിന്ന് മടങ്ങും.
ഗവര്‍ണറായി
മെയ് 25 വെള്ളിയാഴ്ച രാത്രിയാണ് കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. ബിജെപി സംസ്ഥാനത്തെ നേതൃത്വത്തെയും അണികളെയും ഒരുപോലെ അമ്പരിപ്പിക്കുന്നതായിരുന്നു ആ വാർത്ത. ബിജെപി കേന്ദ്രനേതൃത്വമായിരുന്നു കുമ്മനത്തിന്റെ ഗവർണർ നിയമനത്തിന് പിന്നിൽ. ഗവർണർ നിർഭയ് ശർമ്മ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ നിയമിച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് കുമ്മനത്തിന്റെ നിയമനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഗവർണർ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും എത്രയും പെട്ടെന്ന് ചുമതലയേൽക്കാനായിരുന്നു നിർദേശം.
ഇസഡ് പ്ലസ് സുരക്ഷ
ഇസഡ് പ്ലസ് സുരക്ഷയാണ് രാജ്ഭവനില്‍ കുമ്മനത്തിന് ഒരുക്കിയിരിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധധാരികളായ നൂറ് സിആര്‍പിഎഫ് ഭടന്മാര്, അസം റൈഫിളിള്സിന്റെ അന്‍പത് പോലീസുകാര്‍, സുരക്ഷ ഏകോപിപ്പിക്കാന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന് കൂടാതെ സിആര്‍പിഎഫിന്റെ ഐജി റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്. ഇത്രയും പേരാണ് ഗവര്‍ണറായ കുമ്മനത്തിന് സുരക്ഷ ഒരുക്കാന്‍ നിയമിച്ചിരിക്കുന്നത്. ബംഗ്ലാദേശും മ്യാന്മാറും അതിര്‍ത്തി പങ്കിടുന്നതിനാലാണ് ഇത്രയും സുരക്ഷ ഒരുക്കിയിരിക്കുന്നത്.
പുട്ടില്ലാത്ത അടുക്കള
എട്ട് കുക്കുകളാണ് കുമ്മനത്തിനായി വെച്ച് വിളിമ്പി കൊടുക്കാന്‍ ഉള്ളത്. ഏത് വിഭവവും എപ്പോള്‍ വേണമെങ്കിലും റെഡിയാണ്. നല്ല നാടന്‍ ദോശയും ഇഡലിയും വരെ രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് മുന്പില് എത്തും. പക്ഷേ ഒരിക്കല്‍ പുട്ട് വേണമെന്ന് പറഞ്ഞപ്പോള്‍ കിട്ടിയില്ലത്രേ. എന്തായാലും വരും ദിവസങ്ങളില്‍ പുട്ടിന് പുട്ടും രാജ്ഭവനില്‍ കുമ്മനമെന്ന ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തുമെന്ന് ജീവനക്കാര്‍ ഉറപ്പ് പറയുന്നു.
മുണ്ടും ഷര്‍ട്ടും തന്നെ
എത്രയൊക്കെ ഗവര്‍ണറാണെന്ന് പറഞ്ഞാലും തന്റെ സ്ഥിരം ശൈലി കുമ്മനം മാറ്റിയിട്ടില്ലത്രേ. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും തന്നെയാണ് സ്ഥിരം വേഷം. പരിപാടികള്‍ക്ക് പ്രത്യേകം ഡ്രസ് കോഡ് ഉണ്ടെങ്കിലും ഇപ്പോള്‍ അതൊന്നും അത്ര കാര്യമായി എടുത്തിട്ടില്ല. വരും ദിവസങ്ങളില്‍ അതിനെ കുറിച്ച് ചിന്തിക്കാമെന്ന് കുമ്മനം.
രാജ'ശേഖര' ഭവന്
ആളും ആര്ഭാടവുമൊക്കെയായി രാജ്ഭവനില്‍ എത്തിയ ഗവര്‍ണര്‍മാരെ മാത്രമേ മിസോറാമുകാര്‍ക്ക് പരിചയമുള്ളൂ. എന്നാല്‍ കുമ്മനം അങ്ങനെയല്ല എന്നത് തന്നെയാണ് മറ്റുള്ള ഗവര്‍ണര്‍മാരില്‍ നിന്ന് കുമ്മനത്തെ വേറിട്ട് നിര്‍ത്തുന്നത്. ഒരു ബഹളുമില്ലാതെ ചെറിയൊരു ബാഗും കൈയ്യില്‍ തൂക്കിയെത്തുന്ന സാധാരണക്കാരന്. അതുകൊണ്ട് തന്നെ പുതിയ ഗവര്‍ണര്‍ രാജ്ഭവന് ജീവനക്കാരേയും തന്റെ ലാളിത്യത്തിലൂടെ അത്ഭുദപ്പെടുത്തുന്നുണ്ട്.
എല്ലാം ഗവര്‍ണര്‍
മൂന്ന് ജില്ലാ കേന്ദ്രം നേരിട്ട് ഏറ്റെടുത്ത് ഭരിക്കുന്നയാളാണ് മിസോറാമിലെ ഗവര്‍ണര്‍. കൂടാതെ സംസ്ഥാനത്തെ കേന്ദ്ര ഫണ്ട്, വികസനം, ക്രമസമാധാനം ഇവയെല്ലാം നോക്കുന്നത് ഗവര്‍ണറാണ്. അതുകൊണ്ട് തന്നെ ചില്ലറ ചുമതലയൊന്നുമല്ല ഗവര്‍ണറായ കുമ്മനത്തിന് ഉള്ളത്. പക്ഷേ ഇതിന്റെയൊന്നും അഹങ്കാരം കുമ്മനത്തിനില്ല.മിസോറാമിലെ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞല്ലോ എന്നതാണ് തന്റെ ഭാഗ്യം എന്നാണത്രേ കുമ്മനം പറഞ്ഞത്.
മടക്കം
വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. 20 വരെയെ കേരളത്തില്‍ കുമ്മനം ഉണ്ടാകുള്ളൂ. 15 ന് ശബരിമലയിലും അദ്ദേഹം സന്ദര്‍ശനം നടത്തും. പണ്ടത്തെ പോലെയല്ല. ഗവര്‍ണര്‍ ആയ സ്ഥിതിക്ക് എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ ഗവര്‍ണറുടെ അനുമതി ഏഴ് ദിവസം മുന്‍പേ തേടണം. മാത്രമല്ല പ്രത്യേക സുരക്ഷയൊന്നുമില്ലാതെ ഒരിടത്തേക്ക് പോലും പോകാന്‍ കഴിയില്ലത്രേ.