നടിക്ക് ആഗ്രഹമുണ്ടെങ്കിൽ സംഘടനയിലേക്ക് തിരിച്ച് എത്തിക്കണം, നിലപാട് വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ
കോഴിക്കോട്: കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട നടി ഇപ്പോഴും താരസംഘടനയായ അമ്മയ്ക്ക് പുറത്ത് തന്നെയാണ്. കേസിലെ പ്രതി കൂടിയായ നടനെ അമ്മ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടി രാജി വെച്ചത്. ഇത് താരസംഘടനയ്ക്ക് വലിയ ചീത്തപ്പേരാണുണ്ടാക്കിയത്.
നിരന്തരമായ വിവാദങ്ങള്‍ക്കും ഡബ്ല്യൂസിസിയുടെ പോരാട്ടത്തിനും ഒടുവിലാണ് ദിലീപ് അമ്മയ്ക്ക് പുറത്താവുന്നത്. അതിന് ശേഷവും നടിയെ തിരികെ എത്തിക്കാന്‍ സംഘടനയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെ ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഇതോടെ നടിയുടെ വിഷയം വീണ്ടും സജീവമാക്കി അമ്മയെ വെട്ടിലാക്കിയിരിക്കുകയാണ് നടൻ.
അമ്മയിലെ ആഭ്യന്തര കലഹം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ആരോപണ വിധേയനായതിന് പിന്നാലെയാണ് അമ്മയില്‍ ആഭ്യന്തര കലഹത്തിന് തുടക്കമിട്ടത്. അമ്മയിലെ അവിഭാജ്യ ഘടകമായിരുന്നു ട്രഷറര്‍ കൂടിയായ ദിലീപ്. കേസില്‍ അകപ്പെട്ടതോടെ അമ്മയുടെ ഭാരവാഹികള്‍ അടക്കം പ്രമുഖര്‍ ദിലീപിന് പിന്നില്‍ അണി നിരന്നു.
രാജി വെച്ച് പുറത്തേക്ക്
ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അമ്മയുടെ നിലപാട് വിമര്‍ശിക്കപ്പെട്ടിട്ടും ദിലീപിനോടുളള ചായ്വ് സംഘടന തുടര്‍ന്ന്. പേരിന് നടനെ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു.. ഇതോടെയാണ് നടിയടക്കം നാല് പേര്‍ അമ്മയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയത്.
ദിലീപ് പുറത്തേക്ക്
നടിമാരുടെ രാജി അമ്മയ്ക്ക് വലിയ തിരിച്ചടിയായി. പൊതുസമൂഹവും അമ്മയ്ക്ക് എതിരെ തിരിഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ ഡബ്ല്യൂസിസി പൊരുതിയതോടെ അമ്മയ്ക്ക് ഗത്യന്തരമില്ലാതെ നടന്റെ രാജി ചോദിച്ച് വാങ്ങേണ്ടി വന്നു. ഇതോടെ താല്‍ക്കാലികമായെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായി.
മാപ്പ് പറയണം
എന്നാല്‍ നടിയെ സംഘടനയിലേക്ക് തിരിച്ചെത്തിക്കാനും മുഖം രക്ഷിക്കാനും അമ്മയ്ക്ക് ആഗ്രഹമുണ്ട്. നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ മാപ്പ് പറയണമെന്നും അപേക്ഷ നല്‍കണമെന്നും കെപിഎസി ലളിത അടക്കമുളളവര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. റിമയും രമ്യയും ഇനി അമ്മയിലേക്കില്ലെന്ന് തുറന്നടിക്കുകയും ചെയ്തു.
നടിയെ തിരിച്ച് എത്തിക്കണം
നടിയെ തിരികെ എത്തിക്കാന്‍ അമ്മ നേതൃത്വം ശ്രമിക്കുന്നുണ്ട് എന്ന വാര്‍ത്തകള്‍ക്കിടെയാണ് നടിയെ തിരിച്ച് എത്തിക്കണം എന്ന് കുഞ്ചാക്കോ ബോബന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ച് വരാന്‍ നടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുളള സാഹചര്യമൊരുക്കണമെന്ന് കുഞ്ചാക്കോ ബോബന്‍ ആവശ്യപ്പെട്ടു. അമ്മ മുന്‍ എക്‌സിക്യൂട്ടീവ് അംഗമാണ് നടന്‍.
സത്യാവസ്ഥ അറിയില്ല
അമ്മ എന്ന സംഘടന നടിക്കൊപ്പമാണ് എന്ന കാര്യത്തില്‍ സംശയമില്ലെന്നും കുഞ്ചാക്കോ ബോബന്‍ മനോരമയ്ക്ക് നല്‍കിയയ അഭിമുഖത്തില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ സത്യാവസ്ഥ എന്തെന്ന് അമ്മയിലെ അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണ ഇല്ലായിരുന്നുവെന്നും നടന്‍ പറയുന്നു.
നാളത്തെ സാഹചര്യവും നോക്കണം
വ്യക്തമായ ധാരണ ഇല്ലാത്തത് കൊണ്ടാണ് ആ വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കാന്‍ സംഘടനയ്ക്ക് സാധിക്കാതെ പോയതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിലെ കോടതി വിധി വന്നാല്‍ സംഘടനയ്ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ സാധിക്കും. കുറ്റാരോപിതനായ വ്യക്തി നാളെ കുറ്റവിമുക്തനായാലുളള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട്.
ഓരോരുത്തരുടെ സ്വാതന്ത്ര്യം
സംഘടന നൂറ് നല്ല കാര്യങ്ങള്‍ ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ വലിയ പഴി കേള്‍ക്കേണ്ടി വരാമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അമ്മയ്ക്ക് കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ചുളള ചോദ്യത്തിനാണ് ഈ മറുപടി. നടി തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അമ്മ അതിന് സാഹചര്യമുണ്ടാക്കണം. എന്നാല്‍ എന്ത് ചെയ്യണമെന്നത് ഓരോരുത്തരുടെ സ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
മാപ്പ് പറയേണ്ടതില്ല
നടിമാരെ തിരിച്ചെടുക്കുന്ന വിഷയം അമ്മ എക്‌സിക്യൂട്ടിവില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് വിവരം. അബുദാബി സ്റ്റേജ് ഷോയ്ക്ക് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നാണ് അമ്മ നേതൃത്വം പറഞ്ഞിരുന്നത്. രാജിവെച്ച നടിമാര്‍ വന്നാല്‍ തിരിച്ചെടുക്കുമെന്നും അതിന് മാപ്പെഴുതി തരേണ്ടതില്ലെന്നും അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.