കോൺഗ്രസിന് ആപ്പടിച്ചത് കുഞ്ഞാലിക്കുട്ടി! മാണിക്ക് വേണ്ടി കുഞ്ഞാപ്പയുടെ വിലപേശൽ
തിരുവനന്തപുരം: ഒരു രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിനകത്തും യുഡിഎഫിലും അമര്‍ഷം പുകയുകയാണ്. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തുടക്കമിട്ട കലാപത്തിലേക്ക് മുന്നണിയിലെ ഘടകകക്ഷികളും അണിചേര്‍ന്നിരിക്കുന്നു. പാലായിലെ കരിങ്കോഴയ്ക്കല്‍ വീട്ടില്‍ മാത്രമാണ് ചിരി ബാക്കി.
ബാര്‍കോഴക്കേസിലെ നാണക്കേടിന് പിന്നാലെ മന്ത്രിസ്ഥാനവും രാജിവെച്ച് യുഡിഎഫും വിട്ട് പിണങ്ങിപ്പോയ മാണിയെ വീട്ടില്‍ ചെന്ന് കണ്ട് തിരിച്ച് വിളിച്ച് കൊണ്ടുവന്നിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യസഭാ സീറ്റ് താലത്തില്‍ വെച്ച് നല്‍കുകയും ചെയ്തിരിക്കുന്നു. മാണി വിഭാഗത്തിന് രാജ്യസഭയിലേക്ക് ടിക്കറ്റ് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നില്‍ കളിച്ചത് മറ്റാരുമല്ല, പികെ കുഞ്ഞാലിക്കുട്ടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെങ്ങന്നൂർ മുതൽ വിലപേശൽ
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുതല്‍ മാണിക്ക് വേണ്ടിയുള്ള വിലപേശലുകള്‍ അണിയറയില്‍ നടക്കുന്നുണ്ടായിരുന്നു. ചെങ്ങന്നൂരില്‍ മുന്നണിയില്‍ ഇല്ലാത്ത കേരള കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് വേണ്ടിയുള്ള പ്രധാന ഉപാധികളിലൊന്ന് രാജ്യസഭാ സീറ്റായിരുന്നു എന്ന വിവരവും പുറത്ത് വന്നുകഴിഞ്ഞു. കെഎം മാണിയെ രാജ്യസഭാ സീറ്റ് നല്‍കി മുന്നണിയിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള വിലപേശലുകള്‍ നടത്തിയത് പക്ഷേ കേരള കോണ്‍ഗ്രസല്ല, ലീഗാണ്.
കളിച്ചത് കുഞ്ഞാലിക്കുട്ടി
രാജ്യസഭാ സീറ്റ് മാണിക്ക് തന്നെ നല്‍കണം എന്ന ശക്തമായ നിലപാടാണ് കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ സ്വീകരിച്ചത്. അതല്ലാതെ മറ്റൊരു നീക്കുപോക്കിനും തയ്യാറല്ലെന്നും മുന്നണി ശക്തിപ്പെടുത്താന്‍ അതാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി വാദിച്ചു. മാത്രമല്ല മാണിയെ തിരിച്ച് കൊണ്ടുവന്നില്ലെങ്കില്‍ മുന്നണിയില്‍ തങ്ങളും കാണില്ലെന്ന ഭീഷണിയും ലീഗ് മുഴക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
കോൺഗ്രസിനെ ഭയപ്പെടുത്തി
ലീഗും കേരള കോണ്‍ഗ്രസും ഒരുമിച്ച് നിന്നതോടെ അടിയറവ് പറയുക എന്നതല്ലാതെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സീറ്റ് മാണിക്ക് കൊടുക്കുക സാധ്യമല്ലെന്ന് രാവിലെ പറഞ്ഞ ഉമ്മന്‍ചാണ്ടിക്ക് മാണിയും കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത യോഗത്തിന് ശേഷം മാറ്റിപ്പറയേണ്ടതായി വന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ കൂടി കാട്ടി ഭയപ്പെടുത്തിയാണ് കുഞ്ഞാലിക്കുട്ടി കളിച്ചത്.
ഉടക്കിയാൽ ഫലം നെഗറ്റീവ്
നിലവില്‍ 22 എംഎല്‍എമാരാണ് നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത്. ലീഗിന് 18 പേരും കോണ്‍ഗ്രസിന് 6 പേരുമുണ്ട്. ലീഗും കേരള കോണ്‍ഗ്രസും ഒരുമിച്ച് നിന്നാല്‍ കോണ്‍ഗ്രസിനെ മറികടക്കുമെന്നര്‍ത്ഥം. ഈ യാഥാര്‍ത്ഥ്യം കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കേരള കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്യസഭ കാണാന്‍ സാധ്യത കുറവാണ്.
ഇടത് മുന്നണിയിലെ വോട്ടുകൾ
ഇടത് മുന്നണിയേയും ഇവിടെ കോണ്‍ഗ്രസിന് ഭയക്കേണ്ടതുണ്ട്. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും വേണ്ടത് 36 ഒന്നാം വോട്ട് ആണ്. സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും ഓരോ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. 91 പേരുള്ള ഇടതുമുന്നണിക്ക് സ്വന്തം സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ 72 വോട്ട് മതി. ബാക്കി 19 വോട്ട് എങ്ങോട്ട് എന്നത് കോണ്‍ഗ്രസിനെ ഭയപ്പെടുത്തി.
വില പേശിയത് ലീഗ്
മാണിക്ക് സീറ്റ് നല്‍കാതെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും കേരള കോണ്‍ഗ്രസ് ലീഗ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്താല്‍ ആ അവസരം സിപിഎം മുതലെടുത്തേക്കാം. ബാക്കിയുള്ള 19 വോട്ടുകളും ലീഗ് വോട്ടുകളും ചേര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്നുറപ്പാണ്. ഈ ഫോര്‍മുല മുന്നോട്ട് വെച്ചതോടെ ലീഗിന്റെ ആവശ്യത്തിന് വഴങ്ങുക എന്ന വഴി മാത്രമേ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഉണ്ടായിരുന്നുള്ളൂ.
നൈസായി ആപ്പടിച്ചു
ചെങ്ങന്നൂരില്‍ തോറ്റത് കൂടി ഉയര്‍ത്തിക്കാട്ടിയാണ് മാണിക്ക് വേണ്ടി കുഞ്ഞാലിക്കുട്ടി കരുക്കള്‍ നീക്കിയത്. മാണിയെ ഈ അവസരത്തില്‍ സന്തോഷിപ്പിച്ച് മടക്കിക്കൊണ്ടുവരാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തരുതെന്നും കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തി. അടുത്ത തവണ സീറ്റ് നല്‍കാം എന്ന് മാണിക്ക് വാഗ്ദാനം നല്‍കി കൂടെ നിര്‍ത്താം എന്ന കോണ്‍ഗ്രസ് തന്ത്രത്തിനാണ് കുഞ്ഞാലിക്കുട്ടി നൈസായി ആപ്പ് വെച്ചത്.
Recommended Video
സീറ്റ് ചുളുവിൽ പാലായ്ക്ക്
മാണി പോലും നിര്‍ബന്ധം പിടിക്കാതിരുന്ന രാജ്യസഭാ സീറ്റ് അങ്ങനെയാണ് ചുളുവില്‍ പാലായിലേക്ക് എത്തിയത്. ലീഗ് ഉറച്ച നിലപാട് എടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കുഞ്ഞാലിക്കുട്ടി നേരിട്ട് തന്നെ ഗുലാം നബി ആസാദ് അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതോടെയാണ് യുവതുര്‍ക്കികളേയും അണികളേയും അടക്കം തേച്ച് കൊണ്ടുള്ള തീരുമാനം കോണ്‍ഗ്രസിനെടുക്കേണ്ടി വന്നത്.