മുത്തലാഖ് ചർച്ചയിൽ നിന്ന് മുങ്ങി, പ്രമുഖന്റെ വീട്ടിലെ നിക്കാഹിൽ പൊങ്ങി കുഞ്ഞാലിക്കുട്ടി, വിവാദം
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഒടുവിലാണ് മുത്തലാഖ് ബില്‍ കഴിഞ്ഞ ദിവസം രണ്ടാം തവണയും ലോക്‌സഭയില്‍ പാസ്സാക്കിയത്. പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ മുത്തലാഖിനെതിരെ ഭിന്നാഭിപ്രായമാണ്. കോണ്‍ഗ്രസ് ബില്ലിനെതിരെ പ്രതിഷേധിച്ച് വോട്ട് ചെയ്യാതെ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അതേസമയം സിപിഎമ്മും മുസ്ലീം ലീഗും അടക്കമുളള കക്ഷികള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. എന്നാല്‍ വോട്ട് ചെയ്ത എംപിമാരുടെ കൂട്ടത്തില്‍ ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. സഭയില്‍ തീ പിടിച്ച ചര്‍ച്ച നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിക്കാഹ് കൂടുകയായിരുന്നു.
സഭയിൽ നിന്ന് മുങ്ങി കുഞ്ഞാലിക്കുട്ടി
മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് മുസ്ലീം ലീഗിനകത്തും പുറത്ത് വലിയ വിവാദമായിരിക്കുകയാണ്. മുസ്ലീം സമുദായത്തെ സംബന്ധിച്ച് ഏറെ സുപ്രധാനമായ ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ ലീഗിലെ പ്രമുഖ നേതാവ് വിട്ട് നിന്നതിനെതിരെ കടുത്ത വിമര്‍ശനം ആണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.
നിക്കാഹിന് പൊങ്ങി
മുത്തലാഖ് ബില്‍ സഭ ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞാലിക്കുട്ടി ലീഗ് നേതാവ് കൂടിയായ മലപ്പുറം തിരൂരിലെ വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. ഈ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതോടെയാണ് അണികളടക്കം നേതാവിനെതിരെ കലി തുളളി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ മുത്തലാഖ് ബില്‍ പാസ്സാക്കിയപ്പോഴും കുഞ്ഞാലിക്കുട്ടി സഭയില്‍ ഇല്ലായിരുന്നു.
കുഞ്ഞാലിക്കുട്ടിക്ക് വിമർശനം
മുത്തലാഖ് ബില്‍ 26ാം തിയ്യതി ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വരും എന്ന വിവരം ഒരാഴ്ച മുന്‍പ് തന്നെ വ്യക്തമായിരുന്നു. എന്നിട്ടും അത് കണക്കിലെടുക്കാതെ കുഞ്ഞാലിക്കുട്ടി കല്യാണം കൂടാന്‍ പോയതാണ് പാര്‍ട്ടിക്കാരെ അടക്കം പ്രകോപിപ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ എതിരാളികള്‍ക്ക് ആക്രമണത്തിന് അവസരമുണ്ടാക്കി കൊടുക്കരുതായിരുന്നുവെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലുമില്ല
അതേസമയം അസദുദ്ദീന്‍ ഒവൈസി സ്വന്തം മകളുടെ വിവാഹത്തിന്റെ തലേ ദിവസമായിരുന്നിട്ടു കൂടി ലോക്‌സഭയിലെത്തി മുത്തലാഖ് ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയും കുഞ്ഞാലിക്കുട്ടിയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. നേരത്തെ വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്ത വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്തിട്ടില്ല എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറങ്ങിപ്പോയി കോൺഗ്രസ്
അന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കാത്തതിന് കുഞ്ഞാലിക്കുട്ടി പറഞ്ഞ കാരണം വിമാനം വൈകി എന്നതായിരുന്നു. അതേസമയം ലീഗ് എംപി പികെ മുഹമ്മദ് ബഷീര്‍ മുത്തലാഖ് ബില്ലിനെതിരെ സഭയില്‍ രൂക്ഷമായി പ്രസംഗം നടത്തുകയുണ്ടായി. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍ സഖ്യകക്ഷികളായ ലീഗിലെ പികെ ബഷീറിനേയും ആര്‍എസ്പിയിലെ എന്‍കെ പ്രേമചന്ദ്രനേയും വിളിച്ചുവെങ്കിലും അവര്‍ ഇറങ്ങിപ്പോകാന്‍ തയ്യാറായില്ല.
സമുദായത്തെ വഞ്ചിച്ചു
കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സമസ്തയും ഐഎന്‍എലും അടക്കമുളളവര്‍ രംഗത്ത് വന്നിട്ടുണ്ട. കുഞ്ഞാലിക്കുട്ടി സമുദായത്തെ വഞ്ചിച്ചുവെന്ന് ഐഎന്‍എല്‍ കുറ്റപ്പെടുത്തി. സമസ്ത നേതൃത്വവും കുഞ്ഞാലിക്കുട്ടിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി. കുഞ്ഞാലിക്കുട്ടി ചെയ്തത് വലിയ അപരാധമാണെന്നും ഈ കളങ്കം മാറില്ലെന്നും മന്ത്രി കെടി ജലീല്‍ കുറ്റപ്പെടുത്തി. ലീഗ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.