പാലാ പിടിക്കാന്‍ ഇടതിന് അപ്രതീക്ഷിത സ്ഥനാര്‍ത്ഥി?: മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ പടവന്‍
കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലായില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തുടക്കം കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. പിജെ ജോസഫ് വിഭാഗത്തിന്‍റെ എതിര്‍പ്പുണ്ടെങ്കിലും ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ പാലായില്‍ മത്സരിപ്പിക്കാനുള്ള നീക്കമാണ് കേരള കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്.
പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ പാലായില്‍ രംഗത്തിറക്കി ശക്തമായ ത്രികോണ മത്സരം കാഴ്ച്ചവെക്കുക എന്നതിലേക്കാണ് എന്‍ഡിഎയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതേസമയം എന്‍സിപിയില്‍ നിന്ന് സീറ്റ് തിരിച്ചെടുത്ത് മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പൊതു സ്വതന്ത്രനെ രംഗത്തിറക്കി പാലാ പിടിച്ചെടുക്കാനാള്ള തന്ത്രമാണ് ഇടതുമുന്നണി മെനയുന്നത്.

കുരിയാക്കോസ് പടവന്‍
മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കുരിയാക്കോസ് പടവനെ പാല ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. എന്‍സിപി മത്സരിച്ചു വരുന്ന സീറ്റാണെങ്കിലും പാലാ നഗരസഭയുടെ മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ കുരിയാക്കോസ് പടവനം ഇടതുമുന്നണി പിന്തുണ കൊടുക്കാനുള്ള സാധ്യതകളാണ് പുറത്തുവരുന്നത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി
പടവനെ ഇടതുമുന്നണി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായോ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മത്സരിപ്പിക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്. കെഎം മാണിയില്ലാത്ത പാല പിടിച്ചെടുക്കാന്‍ കുരിയാക്കോസ് പടവന് കഴിയുമെന്നാണ് ഇടതുമുന്നണിയുടെ വിശ്വാസം.

ജയം ഉറപ്പാക്കാം
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കെ മാണി രംഗത്ത് എത്തുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പടവനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയം ഉറപ്പാക്കാമെന്നും ഇടത് നേതാക്കള്‍ വിലയിരുത്തുന്നു. വിഷയത്തില്‍ എന്‍സിപിയുമായും പടവനുമായും സിപിഎം ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന.

മാണിയുടെ അടുത്ത ആള്‍
കെഎം മാണിയുടെ ഏറ്റവും അടുത്ത ആളെന്ന നിലയില്‍ കേരളാ കോണ്‍ഗ്രസില്‍ വലിയ സ്വാധീനമുള്ള നേതാവാണെങ്കിലും പാര്‍ട്ടി നേതാക്കളുമായി പടവനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പാലായിലെ ജനങ്ങള്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്.

നിഷ ജോസ് കെ മാണിയെ
നിഷ ജോസ് കെ മാണിയെ രംഗത്തിറക്കിയാല്‍ പിജെ ജോസഫ് വിഭാഗത്തിനുള്ളില്‍ ഉണ്ടായേക്കാന്‍ ഇടയുള്ള അസംതൃപ്തിയും കുര്യാക്കോസ് പടവന് മുതലെടുക്കാന്‍ കഴിയുമെന്നും ഇടതുമുന്നണി വിലയിരുത്തുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കുരിയാക്കോസ് പടവന്‍റെ കൊച്ചുമകളുടെ മനസമ്മത് ചടങ്ങളില്‍ സിപിഎം നേതാക്കളായ മന്ത്രി എംഎം മണി, വിഎന്‍ വാസവന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

1965 മുതല്‍
1965 മുതല്‍ പാലായിൽ കെഎംമാണിക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം കഴിഞ്ഞപ്രാവശ്യം ഗണ്യമായി കുറഞ്ഞിരുന്നു. 55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച അദ്ദേഹത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്.

മാണി സി കാപ്പനെ
എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാണി സി കാപ്പനെ പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്‍സിപി ദേശീയ സമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി കാപ്പനെ പാലായിലെ സ്ഥാനാര്‍ത്ഥിയായി ഏകകണ്ഠമായി നിശ്ചയിച്ചുവെന്നായിരുന്നു പ്രഖ്യാപനം.

വിശദീകരണം
എന്നാല്‍ ഇതിനു പിന്നാലെ പാലായിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ തോമസ് ചാണ്ടി രംഗത്തെത്തുകയും ചെയ്തു. പാലാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മാണി സി കാപ്പനും വ്യക്തമാക്കി.

എന്‍ഡിഎയും
അതേസമയം പാലായില്‍ പുത്തന്‍ പ്രതീക്ഷകളുമായി എന്‍ഡിഎയും രംഗത്തുണ്ട്. പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ജോര്‍ജ്ജിനെ പാല ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത് മുന്നണിയുടെ സജീവ പരിഗണനിയിലുണ്ട്.

ഷോണ്‍ ജോര്‍ജ്
യുവജനപക്ഷത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റായ ഷോണ്‍ ജോര്‍ജ് മത്സരിക്കുന്നതില്‍ ബിജെപി കേരളഘടകത്തിനും എതിര്‍പ്പില്ല. ഷോണ്‍ ജോര്‍ജ്ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എന്‍ഡിഎ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞുവെന്നാണ് സൂചന.

2016 ല്‍
എൻഡിഎ സ്ഥാനാർത്ഥിയായി ഷോൺ ജോർജ് എത്തുന്നതോടെ മത്സരത്തിന് വീറും വാശിയും കൂടും. ജനപക്ഷം എൻഡിഎയുടെ ഘടകകക്ഷിയായതോടെ പല വാഗ്ദാനങ്ങളും ബിജെപി കേന്ദ്രനേതൃത്വം നല്കിയിട്ടുള്ളതായാണ് സൂചന. 2016 ല്‍ പാലായില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി 24821 വോട്ടുകളായിരുന്നു നേടിയത്.












Click it and Unblock the Notifications