അഭ്രപാളികളിൽ നിറഞ്ഞാടി 'കുറുപ്പ്'; ആവേശോജ്ജ്വല വരവേല്‍പ്പ്; സിനിമ വ്യവസായം പഴയപടിയിലാകുമോ?
ദുൽഖർ സൽമാൻ നായകനാകുന്ന 'കുറുപ്പ്' തിയറ്ററുകളിലെത്തി. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയ്യേറ്ററുകള്‍ തുറന്ന സാഹചര്യത്തിൽ റീലിസിനെത്തിയ മലയാളത്തിലെ ആദ്യ സൂപ്പർ താര ചിത്രം കൂടിയാണിത്. വലിയ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തിയതിനെ തിയേറ്റർ ഉടമകളും സിനിമ മേഖലയും വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
കൊവിഡ് ദുരിതക്കയത്തിൽ നിന്ന് പ്രതീക്ഷയോടെയെത്തുന്ന ബിഗ് സ്ക്രീനുകളെ പ്രേക്ഷകരും നിറഞ്ഞ കൈയ്യടികളോടെ ആവേശോജ്വലമായിട്ടാണ് വരവേൽക്കുന്നത്. അതിനിടെ, കുറുപ്പിന് പിന്നാലെ ബിഗ് ബജറ്റ് മോഹൻലാൽ ചിത്രമായ ''മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം'' ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ശബരിമല നട 15 ന് തുറക്കും; പ്രതിദിനം 30,000 ഭക്തർക്ക് പ്രവേശനം; രണ്ട് ഡോസ് വാക്സിൻ നിർബന്ധം
കേരളത്തിൽ 450 തിയ്യേറ്ററുകളിലും ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിലുമാണ് ചിത്രം റിലീസിനെത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രീ - ബുക്കിങ് ആരംഭിച്ച് വളരെ പെട്ടെന്ന് തന്നെ ആദ്യദിനത്തിൽ തിയേറ്ററുകൾ ഹൗസ്ഫുൾ ആയി. ഇപ്പോൾ തന്നെ രണ്ടു ദിവസത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകൾക്ക് മാത്രമാണ് തിയേറ്ററിൽ പ്രവേശനമുള്ളത്.
1984 മുതൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി നടക്കുന്ന പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ കഥയുമായാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എത്തിയിട്ടുള്ളത്. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്.
നിമിഷ രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.
സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ പ്രതികരണം പ്രേക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ IMDB റേറ്റിംഗിൽ പത്തിൽ 8.9നാണ് കുറുപ്പിനുള്ളത്. ക്രൈം ഡ്രാമ വിഭാഗത്തിൽപെടുന്ന സിനിമയാണ് 'കുറുപ്പെ'ന്നും ടൈറ്റിൽ കഥാപാത്രമായി ദുൽഖർ തിളങ്ങിയെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ എന്നിവരാണ് കയ്യടി നേടുന്ന മറ്റുതാരങ്ങൾ. ചെന്നൈ അടക്കമുള്ള സംസ്ഥാനങ്ങളിൽ ചിത്രത്തിന് വൻവരവേൽപ്പാണ് ലഭിക്കുന്നത്.
കൊവിഡ് ഒന്നാം തരംഗത്തിൽ മാസങ്ങളോളമാണ് സിനിമാശാലകൾ അടഞ്ഞു കിടന്നത്. സിനിമപ്രേമികൾക്ക് നിരാശ പകരുന്ന ഘട്ടമായിരുന്നു അത്. പല സിനിമകളും തീയേറ്റർ റിലീസിന് കാത്തുനിൽക്കാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തി. ആളുകൾ വീട്ടിലിരുന്ന് കുടുംബസമേതം ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ സിനിമകൾ കാണുന്ന സ്ഥിതിയുണ്ടായി. ഇത് തിയേറ്ററുടമകൾക്കും സിനിമമേഖലയ്ക്കും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.
കൊവിഡ് രണ്ടാംതരം കൂടിയായതോടെ സിനിമ മേഖല പൂർണമായും സ്തംഭിച്ചു.ഒന്നാം ഘട്ടത്തിന് പുറമേ രണ്ടാമതും വീണ്ടും ഷൂട്ടിംഗുകൾക്ക് നിയന്ത്രണം വന്നു. വീണ്ടും തിയ്യേറ്ററുകൾ കാലങ്ങളോളം അടച്ചിട്ടു. ഇക്കാലയളവിൽ തിയേറ്റർ ഉടമകൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. സിനിമാവ്യവസായം അക്ഷരാർത്ഥത്തിൽ കൂപ്പുകുത്തി.
പുതിയ സിനിമകൾ റിലീസിന് എത്താത്തതും, നിർമ്മാണം പൂർത്തിയാക്കിയവ റിലീസിനായി നൽകാത്തതും കൊവിഡ് നിയന്ത്രണങ്ങളുമൊക്കെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മാസങ്ങളോളം സിനിമാപ്രേമികൾ ഇല്ലാതെ തീയേറ്ററുകളിൽ സിനിമകൾ ഓടിച്ചു.
പ്രദർശനത്തിനുള്ള ഉപകരണങ്ങൾ കേടാകാതിരിക്കാൻ ദിനംപ്രതി അഞ്ച് മുതൽ ഏഴ് ഷോകൾ വരെ സിനിമാസ്വാദകർ ഇല്ലാതെ തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട സ്ഥിതിയുണ്ടായി. താങ്ങാവുന്നതിനും അപ്പുറമായിരുന്നു തിയേറ്റർ ഉടമകളുടെയും സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ തൊഴിലാളികളുടെ നഷ്ടം.
കൊവിഡ് പ്രതിസന്ധികൾക്കു ശേഷം കുറിപ്പ് റിലീസിനെത്തിയത് തിയേറ്റർ -സിനിമ വ്യവസായത്തിന് തന്നെ വലിയ ആശ്വാസമായി. ഗംഭീര സിനിമയായി നിറഞ്ഞോടുന്ന കുറുപ്പ് കാണാൻ എത്തിയ പ്രേക്ഷകരെല്ലാം നല്ല പ്രതികരണമാണ് രേഖപ്പെടുത്തിയത്. 50 ശതമാനം ആളുകൾക്ക് മാത്രമാണ് നിലവിൽ പ്രവേശനം ഉള്ളതെങ്കിലും സിനിമ കാണാൻ കൂടുതൽ കാണികൾ പല ഷോകൾക്ക് വേണ്ടി തിയേറ്ററുകളിലേക്ക് എത്തുന്നത് മാറ്റത്തിൻ്റെ സൂചനയായി വിലയിരുത്താം. കൊവിഡ് കാലത്ത് നഷ്ടപ്പെട്ട സിനിമ വ്യവസായത്തെ തിരികെ പിടിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ തൊഴിലാളികളും.
ഫോട്ടോസ് പൊളിച്ചു; ഒന്നും പറയാനില്ല; ദീപ്തി സതിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Recommended Video