കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ ചീറിപ്പായുന്ന പോലീസ് ജീപ്പ്! വധുവിനെ പുഴ കടത്തിയത് അതിസാഹസികമായി...
പോലീസിനെതിരെ ആരോപണം ഉന്നയിക്കുന്നവരെല്ലാം കോതമംഗലം കുട്ടമ്പുഴയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കണ്ടാൽ കാക്കിപ്പടയെ ശരിക്കും ബഹുമാനിക്കും.
Recommended Video
കൊച്ചി: വിവാദങ്ങളുടെ നടുവിലാണ് ഇപ്പോൾ കേരള പോലീസ്. വരാപ്പുഴയിലെ കസ്റ്റഡി മരണവും, കോട്ടയത്തെ കെവിന്റെ കേസിലെ അന്വേഷണം വൈകിപ്പിച്ചതുമെല്ലാം പോലീസിനുമേൽ തീരാകളങ്കമാണുണ്ടാക്കിയത്. ഏറ്റവുമൊടുവിൽ ആലുവയിലെ പോലീസ് മർദ്ദനത്തോടെ ആഭ്യന്തര വകുപ്പും കാക്കിപ്പടയും ശരിക്കും പ്രതിരോധത്തിലായി. പോലീസ് ഭീകരതക്കെതിരെ നാട് മുഴുവൻ പ്രതിഷേധങ്ങളുയർന്നു. പ്രതിപക്ഷം സമരകാഹളവുമായി തെരുവിലിറങ്ങി.
എന്നാൽ പോലീസിനെതിരെ ആരോപണം ഉന്നയിക്കുന്നവരെല്ലാം കോതമംഗലം കുട്ടമ്പുഴയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കണ്ടാൽ കാക്കിപ്പടയെ ശരിക്കും ബഹുമാനിക്കും. അതെ, ഈ വീഡിയോ കണ്ടാൽ ആരും കേരള പോലീസിന് സല്യൂട്ട് അടിക്കും. കനത്ത മഴയിൽ കുട്ടമ്പുഴ പോലീസ് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാക്കിയിട്ട ഗുണ്ടകൾ മാത്രമല്ല പോലീസ് സേനയിലുള്ളതെന്നും ഈ വീഡിയോ തെളിയിക്കുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ ആ ദൃശ്യങ്ങൾക്ക് പിന്നിലെ കഥ ഇങ്ങനെ...
കാലവർഷം...
കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡായ മണികണ്ഠൻചാലിലാണ് കുട്ടമ്പുഴ പോലീസ് സിനിമാ രംഗങ്ങളെ വെല്ലുന്നരീതിയിൽ രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഴയെ തുടർന്ന് മണികണ്ഠൻചാൽ, കല്ലേലിമേട് പ്രദേശങ്ങൾ ഒറ്റപ്പെട്ടനിലയിലായിരുന്നു. മലവെള്ളപ്പാച്ചിലും മഴയും കാരണം നദികൾ കരകവിഞ്ഞൊഴുകിയതോടെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. മണികണ്ഠാൻചാലിലെ പാലം വെള്ളത്തിനടിയിലായി.
വിവാഹം
റോഡ് ഗതാഗതം പൂർണ്ണമായും നിലച്ചതോടെ ബ്ലാവന കടത്ത് വഴി അക്കരെ കടക്കാനായിരുന്നു നാട്ടുകാരുടെ ശ്രമം. എന്നാൽ ശക്തിയായ ഒഴുക്കും മലവെള്ളപ്പാച്ചിലും തടസമായി. ഇതിനിടെ മണികണ്ഠൻചാലിൽ എത്തിയവർ പ്രദേശത്ത് ഒറ്റപ്പെട്ടു. അക്കരെ കടക്കാൻ കാത്തുകിടന്നവരിൽ പലരും രക്ഷയില്ലാതയതോടെ ലോഡ്ജുകളിൽ തങ്ങി. പക്ഷേ, ഈ ദുരിതങ്ങളിൽ ഏറ്റവുമധികം തീ തിന്നത് മണികണ്ഠൻചാൽ സ്വദേശിയായ യുവതിയും വീട്ടുകാരുമായിരുന്നു. ഞായറാഴ്ച നേര്യമംഗലത്ത് വച്ച് യുവതിയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു കാലവർഷം കലിതുള്ളിയെത്തിയത്.
പോലീസ് രംഗത്ത്...
മഴയ്ക്ക് ശമനമുണ്ടായാൽ എങ്ങനെയും അക്കരെ കടക്കാനായിരുന്നു യുവതിയും വീട്ടുകാരും ആലോചിച്ചിരുന്നത്. ഇതിനായി പുലർച്ചെ മുതൽ മണികണ്ഠൻചാൽ പാലത്തിന് സമീപം കാത്തുനിൽക്കുകയും ചെയ്തു. എന്നാൽ കുത്തിയൊലിക്കുന്ന പാലത്തിന് മുകളിലൂടെ വാഹനം ഓടിക്കാൻ ആരും തയ്യാറായില്ല. ഇതോടെ മുഹൂർത്തത്തിന് മുമ്പ് പുഴ കടക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയതോടെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. എസ്ഐ ശ്രീകുമാർ ഉൾപ്പെടെയുള്ള പോലീസുകാർ സ്ഥലത്ത് കുതിച്ചെത്തി.
വൈറൽ വീഡിയോ...
പുഴ കടക്കാൻ മറ്റൊരു മാർഗവുമില്ലെന്ന് മനസിലാക്കിയ കുട്ടമ്പുഴ പോലീസ് ഔദ്യോഗിക വാഹനത്തിൽ നവവധുവിനെ അക്കരെയെത്തിക്കാൻ തീരുമാനിച്ചു. കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ പോലീസ് ജീപ്പിൽ മറുകര കടക്കാൻ പോലീസ് ഉദ്യോഗസ്ഥർ ധൈര്യം നൽകികൂടെനിന്നു. ഇതോടെ നവവധുവും വീട്ടുകാരും പോലീസ് ജീപ്പിൽ അക്കരയിലേക്ക്. തുടർന്ന് ഇരുകരകളിലും കുടുങ്ങികിടന്ന നാട്ടുകാരെയും പോലീസുകാരെയും പോലീസ് ജീപ്പിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു. ശക്തമായ മലവെള്ളപ്പാച്ചിൽ വകവെയ്ക്കാതെ പാലത്തിന് മുകളിലൂടെ പോലീസ് ജീപ്പ് കുതിക്കുന്ന ദൃശ്യങ്ങൾ ഇതിനിടെ ആരൊക്കെയോ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് സോഷ്യൽമീഡിയയിൽ വൈറലായത്.