കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസ് കെ മാണി; വിട്ടുകൊടുക്കാതെ പിജെ ജോസഫ്
ആലപ്പുഴ: കുട്ടനാട് സീറ്റിനെ ചൊല്ലി രൂക്ഷമായ തര്‍ക്കമാണ് കേരള കോണ്‍ഗ്രസില്‍ നടക്കുന്നത്. തോമസ് ചാണ്ടി എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ നടക്കാന്‍ പോവുന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കാന്‍ ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങള്‍ ശക്തമായ നീക്കമാണ് നടത്തുന്നത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റെന്ന നിലയില്‍ കുട്ടനാട് തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന വാദമാണ് പിജെ ജോസഫ് വിഭാഗം മുന്നോട്ടു വെക്കുന്നത്.
സീറ്റിന്‍റെ പേരില്‍ പരസ്യപ്രഖ്യാപനങ്ങളോ അവകാശവാദങ്ങളോ പാടില്ലെന്ന് യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കിയെങ്കിലും നേതാക്കള്‍ ഇത് ചെവികൊള്ളാന്‍ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് കുട്ടനാട് സീറ്റില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച വാര്‍ത്തകളും പുറത്തു വരുന്നത്.. വിശദാംശംങ്ങള്‍ ഇങ്ങനെ..
അവകാശവാദങ്ങളും തര്‍ക്കങ്ങളും
കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അവകാശവാദങ്ങളും തര്‍ക്കങ്ങളും രൂക്ഷമായിരിക്കെയാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച ജോസ് കെ മാണി വിഭാഗം മുന്നോട്ട് വന്നിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് തങ്ങള്‍ക്കാണെന്ന് യുഡിഎഫ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോസ് കെ മാണി അവകാശപ്പെടുന്നു.
രണ്ടില ആര്‍ക്ക്
കേരള കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സംബന്ധിച്ച് ഈ മാസം 13ന് തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന അവസാന ഹിയറിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി വിഭാഗം. പാലാ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു ജോസ് ടോം പള്ളിക്കുന്നേല്‍ മത്സരിച്ചത്.
കണക്ക് കൂട്ടല്‍
പാര്‍ട്ടി ചിഹ്നം തങ്ങള്‍ക്ക് അനുവദിച്ച് കിട്ടിയാല്‍ പിജെ ജോസഫുമായി യാതൊരു കൂടിയാലോചകള്‍ക്കും മുതിരാതെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിയുമെന്നും ജോസ്കെ മാണി വിഭാഗം കണക്ക് കൂട്ടുന്നു.
പ്രവര്‍ത്തനങ്ങളിലേക്ക്
യുഡിഎഫില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഒന്നും ആരംഭിച്ചിട്ടില്ലെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ഉടന്‍ തന്നെ കടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജോസ് കെ മാണി വിഭാഗം. സീറ്റില്‍ അവകാശാവാദം ഉന്നയിക്കുന്ന ജോസ് വിഭാഗത്തിന്‍റെ നീക്കങ്ങള്‍ പൂര്‍ണ്ണമായും തടയുകയാണ് ലക്ഷ്യം.
എതിരാളിയാര്
തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് നിലവില്‍ എന്‍സിപി തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ തന്നെ കുട്ടനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിനു ഐസക്കിനെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം.
ഷാജോ കണ്ടകുടി
തോമസ് ചാണ്ടിയുടെ കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാളെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആക്കുന്നതെങ്കില്‍ സംസ്ഥാന കമ്മിറ്റിയംഗവും കോളേജ് അധ്യാപകനുമായ ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാർത്ഥിയാക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനും കുട്ടനാട്ടിൽ ചേർന്ന ജോസ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിച്ചു.
കഴിഞ്ഞ തവണ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആയിരുന്ന കെസി ജോസഫ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്. ഇപ്പോഴത്തെ സാഹചര്യം അതല്ലെന്നും സീറ്റില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നാണ് ജോസ് പക്ഷത്തിന്‍റെ നിലപാട്.
അവകാശവാദം വേണ്ട
കുട്ടനാട് സീറ്റിന് വേണ്ടി ആരും അവകാശവാദം ഉന്നിയിക്കേണ്ടെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു. ഈ മാസം 13,14 തീയതികളില്‍ ചരല്‍ക്കുന്നില്‍ ചേരുന്ന സംസ്ഥാന കമ്മറ്റി യോഗം കുട്ടാനാട്ടിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും ജോസ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നു.
ജോസഫ് വിഭാഗം
അതേസമയം, കുട്ടനാട് സീറ്റ് തങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കിയെന്ന അവകാശവാദവുമായി ജോസഫ് വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ജനുവരി ആറിന് യോഗം ചേരുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ അംഗീകാരം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമെ കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം ലഭിക്കുകയുള്ളു എന്നതാണ് ജോസഫ് വിഭാഗം നേതാക്കളുടെ പ്രധാന അവകാശവാദം.
ജേക്കബ് എബ്രഹാമിനെ
കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ ഇത്തവണയും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിജെ ജോസഫ് പക്ഷത്തിന്‍റെ നീക്കം. എന്നാല്‍ ഈ നിക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ തടയിടുക എന്ന ലക്ഷ്യവുമായാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ജോസ് വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത്. സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നും ജോസ് പക്ഷം വ്യക്തമാക്കുന്നു.
തിരിച്ചടിയുണ്ടാവും
അതേസമയം കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം യുഡിഎഫില്‍ ശക്തമാണ്. കേരള കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും ഒരു വിഭാഗം കുട്ടനാട്ടില്‍ മത്സരിച്ചാല്‍ പാലായ്ക്ക് സമാനമായ തിരിച്ചടിയുണ്ടാവുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
കോണ്‍ഗ്രസ് മത്സരിക്കുക
കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുത്ത് കോണ്‍ഗ്രസ് മത്സരിക്കുക, അല്ലെങ്കില്‍ പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്നീ രണ്ട് സാധ്യതകളാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്.
തോമസ് ചാണ്ടി ഇല്ലാത്ത കുട്ടനാട്
ഇടതുമുന്നണിയുടെ രാഷ്ട്രീയ വോട്ടുകള്‍ക്ക് പുറമെ വ്യക്തിപരമായ വോട്ടുകള്‍ കൂടി നേടിയായിരുന്നു ആലപ്പുഴയില്‍ നിന്ന് തോമസ് ചാണ്ടി ജയിച്ചു വന്നത്. തോമസ് ചാണ്ടി ഇല്ലാത്ത കുട്ടനാട്ടില്‍ മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ വിജയിക്കാമെന്നാണ് പ്രാദേശിക നേതാക്കള്‍ അവകാശപ്പെടുന്നത്.
'മൂന്നേ മൂന്ന് ദിനം'; ഷെയിന്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഉപാധി വച്ച് നിര്‍മാതാക്കള്‍
ആരാണ് ഖാസിം സുലൈമാനി? എന്താണ് ഖുദ്സ് ഫോഴ്സ്; അമേരിക്ക വധിച്ചത് ഇറാനില്‍ വീരപരവേഷമുള്ള സേനാ മേധാവിയെ
മരട് ഫ്ലാറ്റ് പൊളിക്കൽ: സ്ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങി, ആശങ്കയോടെ പ്രദേശവാസികൾ