ജേക്കബ് എബ്രഹാം; കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസഫ്,കോണ്‍ഗ്രസ് നീക്കം ശ്രദ്ധാപൂര്‍വ്വം
ആലപ്പുഴ: കുട്ടനാട് സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകള്‍ കുറയുന്നു. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയോ സീറ്റ് കോണ്‍ഗ്രസിന് കൈമാറുകയോ ചെയ്യുക എന്നീ രണ്ട് സാധ്യതകളും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പൂര്‍ണ്ണമായി തള്ളുകയാണ്.
തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ഇരുവിഭാഗവും രംഗത്ത് എത്തിയത് യുഡിഎഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. വിശദാംശങ്ങല്‍ ഇങ്ങനെ..
വിട്ടുവീഴ്ച്ച ഇല്ല
സീറ്റിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലെന്ന നിലപാടാണ് കേരള കോണ്‍ഗ്രസി ജോസ്, പിജെ ജോസഫ് വിഭാഗങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ തവണ തോമസ് ചാണ്ടിയോട് പരാജയപ്പെട്ട ജേക്കബ് എബ്രഹാമിനെയോ തന്നെ ഇത്തവണയും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിജെ ജോസഫ് പക്ഷത്തിന്‍റെ നീക്കം.
ജേക്കബ് എബ്രഹാമിന്
കുട്ടനാട് സീറ്റില്‍ ജേക്കബ് എബ്രഹാമിന് വിജയ സാധ്യതയുണ്ടെന്നാണ് പിജെ ജോസഫ് കഴിഞ്ഞ ദിവസം കോട്ടയത്ത് അഭിപ്രായപ്പെട്ടത്. ഘടകക്ഷിയുടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നും സീറ്റില്‍ ജോസ് വിഭാഗത്തിന്‍റെ അവകാശ വാദങ്ങള്‍ കാര്യമാക്കുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
തര്‍ക്കം ഉണ്ടാകില്ല
ജേക്കബ് എബ്രഹാമിന്‍റെ പേരിനാണ് കുട്ടനാട്ടില്‍ മുന്‍തൂക്കം നല്‍കുന്നത്. ഇക്കാര്യത്തില്‍ തര്‍ക്കം ഉണ്ടാകില്ല. യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥിയെ കുട്ടനാട്ടില്‍ ഉണ്ടാവുകയുള്ളു. ജോസ് പക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കഴിഞ്ഞ തവണ നെല്‍ കര്‍ഷക യൂണിയന്‍ നേതാവ് മത്സരിച്ച് ഗതിയാണ് വരിക. സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കും.
2016 ല്‍
2016 ല്‍ കുട്ടനാട്ടില്‍ വിമത നീക്കം നടന്നതായും ജോസഫ് ആരോപിക്കുന്നു. നെല്‍ കര്‍ഷക യൂണിയന്‍റെ പേരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജോസ് വിഭാഗമായിരുന്നു. എന്നാൽ ഈ സ്ഥാനാർത്ഥിക്ക് വെറും 250 വോട്ട് മാത്രമാണ് കിട്ടിയത്. കുട്ടനാട്ടില്‍ നേതാക്കള്‍ പ്രസംഗിക്കാന്‍ എത്തിയാല്‍ പാലാ മോഡല്‍ കൂക്കിവിളി ഉണ്ടാകില്ല.
എല്ലാവരുടേയും വോട്ട് വേണം
തങ്ങള്‍ക്ക് എല്ലാവരുടേയും വോട്ട് വേണം. കുട്ടനാട് സീറ്റില്‍ ഇത്തവണ യുഡിഎഫിന് വിജയം ഉറപ്പാണെന്നും പിജെ ജോസഫ് അവകാശപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫ് ധാരണ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞതവണ 4891 വോട്ടുകള്‍ക്കായിരുന്നു തോമസ് ചാണ്ടി ജേക്കബ് എബ്രഹാമിനെ പരാജയപ്പെടുത്തിയത്.
അഞ്ചംഗ സമിതി
കഴിഞ്ഞയാഴ്ച്ച ചരല്‍കുന്നില്‍ ചേര്‍ന്ന നേതൃ ക്യാമ്പിൽ ജോസ് വിഭാഗം കുട്ടനാട് സ്ഥാനാർത്ഥി നിർണയത്തിനായി തോമസ് ചാഴിക്കാടന്‍ എംപി അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഴു മുഴം മുന്‍കൂട്ടിയെറിഞ്ഞ് സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തി ജോസഫ് രംഗത്ത് എത്തിയത്.
മോന്‍സ് ജോസഫും
കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാല്‍ ജോസ് കെ മാണി വിഭാഗം അപഹാസ്യരാകുകയേ ഉള്ളുവെന്നാണ് പിജെ ജോസഫ് വിഭാഗം നേതാവായ മോന്‍സ് ജോസഫും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പാലാ പോലെ കുട്ടനാടും ഇടതുമുന്നണിക്ക് സമ്മാനിക്കാന്‍ ശ്രമിക്കുന്നവരെ യുഡിഎഫ് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഏറ്റെടുക്കണം
കുട്ടനാട് മണ്ഡലത്തില്‍ വര്‍ഷങ്ങളായി പിജെ ജോസഫ് തീരുമാനിക്കുന്ന വ്യക്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നു. അതില്‍ മാറ്റം വരുത്താന്‍ ഒരാളേയും അനുവദിക്കില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു. സീറ്റിന്‍റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗവും പിന്നോട്ടില്ലെന്ന് വ്യക്തമായതോടെ കുട്ടാനാട് കോണ്‍ഗ്രസ് ഏറ്റെടുക്കുണമെന്ന വികാരവും ശക്തമാവുന്നുണ്ട്.
ബിനു ഐസക്ക്
സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ജോസ് വിഭാഗത്തിനുള്ളില്‍ ചില കണക്ക് കൂട്ടലുകള്‍ ഉള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിനു ഐസക്കിനെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനമെന്നാണ് സൂചന.
പ്രവര്‍ത്തനം
തോമസ് ചാണ്ടിയുടെ കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാളെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആക്കുന്നതെങ്കില്‍ സംസ്ഥാന കമ്മിറ്റിയംഗവും കോളേജ് അധ്യാപകനുമായ ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാർത്ഥിയാക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനും ജോസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
പൊതുസ്ഥാനാര്‍ത്ഥി
സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇരുവിഭാഗത്തിനും സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുസ്ഥാനാര്‍ത്ഥിയെന്ന നിര്‍ദ്ദേശവും യുഡിഎഫിന് മുന്നിലുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാനാണ് യുഡിഎഫ് നേതൃത്വം ആലോചന. എന്നാല്‍ ഇരുവിഭാഗവും ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ല. ജോസിന്‍റെയും ജോസഫിന്‍റെയും നീക്കങ്ങല്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു വരികയാണ് കോണ്‍ഗ്രസ് നേതൃത്വം.
റിപ്പബ്ലിക് ദിനം; എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ സജ്ജമായി രാജ്യം
ജെഎൻയു വിദ്യാർത്ഥികൾക്ക് പെൻഷൻ കൊടുക്കണം, ഷഹീൻ ബാഗിന് പിന്നിൽ വിദേശ ശക്തികളെന്ന് ബാബാ രാംദേവ്!