കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സർക്കാരിന് വെല്ലുവിളി!! സജ്ജമെന്ന് യുഡിഎഫ്,എതിർപ്പുമായി ബിജെപി
തിരുവനന്തപുരം; ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ തെരഞ്ഞെടുപ്പിനൊപ്പമാകും കേരളത്തിലും തിരഞ്ഞെടുപ്പ് നടത്തുക. നേരത്തേ കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പുകൾ മാറ്റിവെയ്ക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനം.
ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമായി നടക്കുകയാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ അറിയിച്ചു. ഉടൻ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

65 മണ്ഡലങ്ങളിൽ
ബിഹാറിനൊപ്പം രാജ്യത്തെ 65 നിയമസഭ,ലോക്സഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. മധ്യപ്രദേശിലെ 25 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമുള്ള 22 എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. തിരഞ്ഞെടുപ്പ് തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്.

വലിയ വെല്ലുവിളി
കൊവിഡ് പശ്ചാത്തലത്തിൽ എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനം ഉണ്ടാകും. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ കേരളത്തിൽ മൂന്ന് മുന്നണികളും ചർച്ചകൾ സജീവമാക്കി തുടങ്ങി. സർക്കാരിനെ സംബന്ധിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയായിരിക്കും.

കുട്ടനാട് ഒഴിവ്
തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് കുട്ടനാട് ഒഴിവ് വന്നത്. എൻ വിജയപിള്ളയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റാണ് ചവറ. നേരത്തേ കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചിച്ചേക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ കാലാവധി ഇനി ഒരു വര്‍ഷം മാത്രമാണ്. 2021 മെയ് 25ന് പിണറായി വിജയന്‍ സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ത്തിയാക്കും.

നിലവിലെ രാഷ്ട്രീയ സാഹചര്യം
രണ്ട് സീറ്റുകളും ഇടതുമുന്നണിയുടെ സിറ്റിങ്ങ് സീറ്റുകളാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരിക്കുകുകാണ്.
Recommended Video

രാഷ്ട്രീയ വിവാദങ്ങൾ
കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നിലപാട്, സ്വർണക്കടത്ത് കേസ്, മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയർന്ന ആരോപണങ്ങൾ ,ബെംഗളൂരുവിലെ മയക്കുമരുന്ന് കേസ് തുടങ്ങി സർക്കാരിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇതെല്ലാം ഉയർത്തിക്കാട്ടിയാകും പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുക.

സർക്കാരിന്റെ വിലയിരുത്തൽ
ഇരു മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് നടത്താനുള്ള തിരുമാനത്തെ യുഡിഎഫ് സ്വാഗതം ചെയ്യുകയാണ്. തങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജരാണെന്നായിരുന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പ്രതികരിച്ചത്.

ഉടൻ യോഗം ചേരും
രണ്ടിടത്തും അനുകൂല സാഹചര്യമാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഉടൻ യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരള കോൺഗ്രസിലെ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ യുഡിഎഫിന് സ്ഥാനാർത്ഥി നിർണയം വലിയ തലവേദനയാകും.

കേരള കോൺഗ്രസ്
കുട്ടനാട് സീറ്റില്‍ നേരത്തെ മത്സരിച്ചിരുന്നത് കേരള കോണ്‍ഗ്രസ് എം ആയിരുന്നുവെങ്കിലും പിജെ ജോസഫ് വിഭാഗം മാത്രമാണ് ഇപ്പോൾ യുഡിഎഫിലുള്ളത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് പക്ഷത്തിന് ലഭിച്ചതോടെ ജോസിനെ മുന്നണിയിലേക്ക് എത്തിക്കാനുള്ള നീക്കം യുഡിഎഫ് സജീവമാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജോസഫ് വിഭാഗത്തിന് സീറ്റുകൊടുക്കുമോ അതോ ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലെത്തിച്ച് സീറ്റ് കൊടുക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.

എതിർപ്പുമായി ബിജെപി
അതേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള തിരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് ഉചിതമെന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് നാലുമാസമേ കാലാവധി ലഭിക്കൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു.












Click it and Unblock the Notifications