ജോസിനും ജോസഫിനുമല്ല, കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തരണം; യുഡിഎഫില്‍ അവകാശവാദവുമായി ജേക്കബ് വിഭാഗം
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുഡിഎഫിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സീറ്റ് സ്വന്തമാക്കാന്‍ കേരള കോണ്‍ഗ്രസിലെ ജോസ്, ജോസഫ് പക്ഷങ്ങള്‍ സജീവ നീക്കങ്ങള്‍ തുടങ്ങിയതോടെ 'പാലാ' കുട്ടനാട്ടിലും ആവര്‍ത്തിക്കുമോയെന്നാണ് യുഡിഎഫിന്റെ ആശങ്ക.
കേരള കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗങ്ങളുടെ തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് സീറ്റിനായി അവകാശ വാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗവും രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
സീറ്റ് തങ്ങള്‍ക്ക് വേണം
ഉപതിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അനുവദിച്ചു തരണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ അറിയിക്കുന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാല്ലെന്നും അദ്ദേഹം പറയുന്നു.
കെ കരുണാകരന്റെ അഭ്യര്‍ത്ഥന
ജേക്കബ് വിഭാഗത്തിന്റെ സീറ്റ് കെ കരുണാകരന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് 2006 ല്‍ തോമസ് ചാണ്ടിക്ക് വിട്ടുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ജേക്കബ് ഗ്രൂപ്പ് മത്സരിച്ച് വന്നിരുന്ന സീറ്റായിരുന്നു കുട്ടനാട്. 2005 ല്‍ ടിഎം ജേക്കബ് കെ കരുണാകരന്റെ ഡിഐസിയില്‍ ചേര്‍ന്നതോടെയാണ് യുഡിഎഫിലെ സീറ്റ് അവര്‍ക്ക് നഷ്ടമായത്.
മുന്നണിയില്‍ തിരിച്ചെത്തിയെങ്കിലും
പിന്നീട് ഡിഐസി പിളര്‍ന്നപ്പോള്‍ ജേക്കബ് പാര്‍ട്ടി പുനുരുജ്ജീവിപ്പിച്ച് മുന്നണിയില്‍ തിരിച്ചെത്തിയെങ്കിലും കുട്ടനാട് സീറ്റ് അവര്‍ക്ക് വിട്ടുനല്‍കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗങ്ങളും ഒന്നായതിനാലാണ് 2011 ല്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കാതിരുന്നതെന്നും ജോണി നെല്ലൂര്‍ പറയുന്നു.
3 വിഭാഗങ്ങളായി
എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം 3 വിഭാഗങ്ങളായി തിരിഞ്ഞ് ശക്തി ക്ഷയിച്ചു. കേരള കോണ്‍ഗ്രസ് എമ്മില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് സീറ്റ് നല്കിയാല് പരസ്പരം പോരടിച്ച് പാലായിലെ അവസ്ഥയുണ്ടാകും.
അനൂപ് ജേക്കബിനെ ചുമതലപ്പെടുത്തി
യുഡിഎഫ് നേതൃത്വം അവസരോചിതമായി ചിന്തിച്ച് പാര്‍ട്ടിയുടെ താല്പര്യം നടത്തി തരണം. കുട്ടനാട് സീറ്റ് വീട്ട് തരണമെന്ന ആവശ്യം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കാന്‍ പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബിനെ ചുമതലപ്പെടുത്തിയതായും ജോണി നെല്ലൂര്‍ പറഞ്ഞു.
പിജെ ജോസഫ് നിര്‍ദ്ദേശിക്കും
അതേസമയം, സീറ്റിനായുള്ള അവകാശ വാദത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ വ്യക്തമാക്കുന്നത്. കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പിജെ ജോസഫ് എംഎല്‍എ നിര്‍ദ്ദേശിക്കുന്നയാള്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടി ഡപ്യൂട്ടി ചെയര്മാന് സിഎഫ് തോമസ് എംഎല്‍എ പറഞ്ഞത്.
2011 ലും 2016 ലും
2011 ലും 2016 ലും കേരള കോണ്‍ഗ്രസ് എം ചെയര്മാന് നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയാണ് കുട്ടനാട്ടില്‍ മത്സരിച്ചത്. ഈ തിരഞ്ഞെടുപ്പിലും അക്കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് യോഗത്തില്‍
കൂട്ടനാട് ഏത് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നത് പാര്‍ട്ടി ചര്‍ച്ച ചെയത് തീരുമാനിച്ച് യുഡിഎഫില്‍ അറിയിക്കുമെന്നാണ് മോന്‍സ് ജോസഫ് എംഎല്‍എയും അഭിപ്രായപ്പെട്ടത്. പാര്‍ട്ടി പ്രതിനിധികളായി യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുക പിജെ ജോസഫും, സിഎഫ് തോമസുമായിരിക്കും.
മാണിയുടെ പാല
പാലാ നശിപ്പിച്ചത് പോലെ കുട്ടനാട് നശിപ്പിക്കാന്‍ അനുവദിക്കില്ല. കെഎം മാണി 54 വര്‍ഷം കൊണ്ടുനടന്ന പാലാ മണ്ഡലം വെറും 54 ദിവസം കൊണ്ട് നശിപ്പിച്ചയാളാണ് ജോസ് കെ മാണി. ഇത് എന്തായാലും കുട്ടനാട്ടില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു
അതേസമയം, യുഡിഎഫില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഒന്നും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസ് കെ മാണി നേരത്തെ രംഗത്ത് എത്തിയിരുന്നു. സീറ്റില്‍ അവകാശാവാദം ഉന്നയിക്കുന്ന ജോസ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പൂര്‍ണ്ണമായും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ജോസ് പക്ഷം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.
എതിരാളിയാര്
തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് നിലവില്‍ എന്‍സിപി തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരന് തന്നെ കുട്ടനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷന് ജില്ലാ പഞ്ചായത്ത് അംഗവുമായ ബിനു ഐസക്കിനെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം.
ഷാജോ കണ്ടകുടി
തോമസ് ചാണ്ടിയുടെ കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാളെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആക്കുന്നതെങ്കില്‍ സംസ്ഥാന കമ്മിറ്റിയംഗവും കോളേജ് അധ്യാപകനുമായ ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാർത്ഥിയാക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനും കുട്ടനാട്ടിൽ ചേർന്ന ജോസ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി: കേരളത്തില്‍ ബിജെപിക്കാര്‍ക്ക് തന്നെ സംശയങ്ങള്‍ ബാക്കി, തുറന്നു പറഞ്ഞ് നേതാക്കള്‍
ആകാശത്ത് തീ ഗോളം; ഉക്രൈന് വിമാനം തകര്‍ത്തത് ഇറാന് മിസൈല്‍? ദൃശ്യങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട്
കൂടത്തായി; മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാതാവ്, ഡിനി,ഫ്ളവേര്‍സ് ടിവി എന്നിവര്‍ക്ക് കോടതി നോട്ടീസ്