സ്ഥാനാര്‍ത്ഥിയെ ചൊല്ലി എന്‍സിപിയില്‍ കലഹം; കുട്ടനാട്ടില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്
കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുഡിഎഫിന് പിന്നാലെ എല്‍ഡിഎഫിനും തലവേദനയാവുന്നു. എല്‍ഡിഎഫില്‍ എന്‍സിപി മത്സരിക്കുന്ന സീറ്റില്‍ അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിലെ വലിയൊരു വിഭാഗം അതൃപ്തിയുമായി രംഗത്ത് വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സലീം പി മാത്യുവിന്‍റെയും തോമസ് കെ തോമസിന്‍റെയും പേരുകളായിരുന്നു ദേശീയ നേതൃത്വത്തിന് മുന്നില്‍ സംസ്ഥാന ഘടകം മുന്നോട്ടു വെച്ചതെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സലീമിന്‍റെ പേര് ഒഴിവാക്കിയാണ് പട്ടിക കൈമാറിയതെന്നാണ് മറുവിഭാഗത്തിന്‍റെ ആരോപണം. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ആരോപണം
കുട്ടനാട് സീറ്റ് പെയ്ഡ് സീറ്റാക്കി എന്‍സിപി സംസ്ഥാന നേതൃത്വം മാറ്റുന്നുവെന്നാണ് സലീം പി മാത്യുവിനെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. സ്ഥാനാര്‍ത്ഥി പട്ടികയുമായി ദേശീയ നേതൃത്വത്തെ കാണാന്‍ പോയ ടിപി പീതാംമ്പരന് ദില്ലി യാത്ര ടിക്കറ്റ് നല്‍കിയത് തോമസ് ചാണ്ടിയുടെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണെന്നും എതിര്‍ വിഭാഗം ആരോപിക്കുന്നു.
അഭ്യര്‍ത്ഥന
പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയാല്‍ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സീറ്റ് തോമസ് കെ തോമസിന് വേണ്ടി ആവശ്യപ്പെടണമെന്ന് തോമസ് ചാണ്ടിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍റെ നിലപാട്. കെ. തോമസിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി മുഖ്യമന്ത്രി പിണറായി വിജയനും എന്‍സിപി നേതൃത്വത്തിനും നേരത്തെ കത്ത് നല്‍കിയിരുന്നു.
വിജയ സാധ്യത ഇല്ല
എന്നാല്‍ തോമസ് കെ തോമസ് പാര്‍ട്ടി പ്രവര്‍ത്തനല്ലെന്ന് ചൂണ്ടിക്കാട്ടി എന്‍സിപിയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നു. അദ്ദേഹത്തിന് സീറ്റ് നിലനിര്‍ത്താന്‍ സാധിക്കില്ല. ദീര്‍ഘകാലമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സലീം പി മാത്യൂവിന് അവസരം നല്‍കണമെന്നായിന്നു തോമസ് കെ തോമസിനെ എതിര്‍ക്കുന്നവരുടെ ആവശ്യം.
സിപിഎം നേതാക്കളും
തോമസ് കെ തോമസിനെതിരെ എതിര്‍പ്പുമായി പത്തോളം സിപിഎം നേതാക്കളും രംഗത്ത് വന്നിട്ടുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗം എന്‍സിപിയെ പരസ്യമായ എതിര്‍പ്പ് അറിയിച്ചു. കുട്ടനാട് മണ്ഡലം ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ രണ്ട് ഏരിയ കമ്മറ്റികള്‍ക്കും ഇതെ നിലപാടാണ് ഉള്ളത്.
മൂന്നംഗ സമിതി
സ്ഥാനാര്‍ത്ഥിയുടെ പേരിലുള്ള തര്‍ക്കം സിറ്റിങ് സീറ്റിലെ പരാജയത്തിന് ഇടയാക്കിയേക്കുമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സമിതിയില്‍ അഞ്ചോളം ആളുകളുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും ടിപി പീതാംബരൻ മാസ്റ്ററും മന്ത്രി എകെ ശശീന്ദ്രനും മാണി സി. കാപ്പൻ എംഎൽഎയും അടങ്ങുന്ന സമിതിയാണ് സ്ഥാനാർഥികളുടെ പാനലിന് അന്തിമ തീരുമാനം നല്‍കിയത്
ചുമതല സിപിഎമ്മിന്
അതേസമയം, സീറ്റ് എന്‍സിപിക്ക് ആണെങ്കിലും പതിരഞ്ഞെടുപ്പിന്റെ മൊത്തം ചുമതലയും സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ കെജെ തോമസിനാണ് ഉപതിരഞ്ഞെടുപ്പിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. 13 പഞ്ചായത്തുകളിലെയും പ്രവർത്തനങ്ങളുടെ മേൽനോട്ടം ജില്ലാ സെക്രട്ടേറ്റയറ്റംഗങ്ങള്‍ക്കും കൈമാറി.
23 മേഖലകള്‍
കൈനകരി പഞ്ചായത്തിന്റെ ചുമതല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിവേണുഗോപാലിനും, നെടുമുടി മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തരഞ്ജനും, തകഴി കെടി മഹീന്ദ്രനും, ചമ്പക്കുളം മനു സി പുളിക്കൽ എന്നിങ്ങനെയുമാണ് ചുമതലകള്‍ നല്‍കിയിരിക്കുന്നത്. മണ്ഡലത്തെ 23 മേഖലകളായി വിഭജിച്ചു കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
ഏറ്റെടുക്കാന്‍ കാരണം
സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം തുടക്കത്തില്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് തവണയായി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു കൊണ്ടിരിക്കുന്ന സീറ്റ് വിട്ടു തരാന്‍ കഴിയില്ലെന്ന് എന്‍സിപി മുന്നണിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സീറ്റ് എന്‍സിപിക്ക് തന്നെ നല്‍കിയെങ്കിലും നിയസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ മൊത്തം ചുമതലയും സിപിഎം ഏറ്റെടുക്കുകയായിരുന്നു.
വിജയിച്ചു വന്നത്
എന്‍സിപിയുടെ കാര്യമായ ശേഷിയൊന്നുമില്ലാത്ത മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ വോട്ടുകള്‍ക്കൊപ്പം തന്‍റെ വ്യക്തിബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചായിരുന്നു തോമസ് ചാണ്ടി കുട്ടനാട്ടില്‍ കഴിഞ്ഞ മൂന്ന് തവണയും വിജയിച്ചു വന്നിരുന്നത്. തോമസ് കെ തോമസിന് തോമസ് ചാണ്ടിയുടെ വ്യക്തി ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയൊരു വിഭാഗം വോട്ടുകളുടെ കുറവുണ്ടാകുമെന്നുറപ്പാണ്.
മറുവശത്ത്
അതേസമയം മറുവശത്ത് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ ഏകദേശ ധാരണ ആയിട്ടുണ്ട്. കുട്ടനാട്ടില്‍ സീറ്റിന്‍മേലുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ അവകാശവാദം അംഗീകരിച്ചു കൊണ്ടുതന്നെ ഇക്കുറി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുകയെന്നാതാണ് കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന ഒത്തു തീര്‍പ്പ് ഫോര്‍മുല. അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ സീറ്റ് ജോസഫ് വിഭാഗത്തിന് തിരികെ നല്‍കും.
ഉടക്കിയാല്‍
തോമസ് ചാണ്ടിയില്ലാത്ത കുട്ടനാട്ടില്‍ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഏതെങ്കിലും ഒരു വിഭാഗം ഉടക്കിയാല്‍ അത് വിജയസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. അതുകൊണ്ട് തന്നെ ഇരുവിഭാഗത്തേയും അനുനയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവാനാണ് കോണ്‍ഗ്രസ് ശ്രമം.
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താത്ക്കാലിക വിജയം; സമ്മേളനം 26 ലേക്ക് മാറ്റി, നിര്‍ദേശം പാലിച്ചില്ല
വിശ്വാസ വോട്ടെടുപ്പ്; കോണ്‍ഗ്രസിന്‍റെ കളി വേറെ, അവസാന നിമിഷത്തിലും കമല്‍നാഥിന് ആത്മവിശ്വാസം