കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്ലിംഗി മനോരമ ചാനൽ.. സർക്കാരിനെ തേക്കാൻ നോക്കി സ്വയം തേഞ്ഞു!
കോഴിക്കോട്: ദിവസങ്ങളായി നിര്‍ത്താതെ പെയ്ത മഴയില്‍ കേരളമൊന്നാകെ ദുരിതത്തില്‍ മുങ്ങി നില്‍ക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാടാണ് ഏറ്റവും അധികം ദുരിതത്തിലായതെന്ന് പറയാം. കുട്ടനാട് മുഴുവന്‍ വെള്ളത്തിലായിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്കുള്ള സഹായമെത്തിക്കുന്നു. നൂറു കണക്കിന് കുടുംബങ്ങളാണ് സ്കൂളുകളിലും മറ്റും അന്തിയുറങ്ങുന്നത്.
അതിനിടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരിതത്തെ നേരിടുന്നതില്‍ പരാജയമാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുന്നു. മനോരമ ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ ഉദ്ദേശവും അത് തന്നെയായിരുന്നു. എന്നാല്‍ ആ ശ്രമം ദയനീയമായി ചീറ്റിപ്പോയെന്ന് മാത്രമല്ല, നാണക്കേടുമായി.
കുട്ടനാടിന്റെ കണ്ണീര്
കുട്ടനാടിന്റെ കണ്ണീര് കേരളം ഏറ്റെടുക്കുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ച. മന്ത്രി ജി സുധാകരന്റെ പ്രസംഗത്തിലെ ഭാഗം കേള്‍പ്പിച്ച് കൊണ്ടായിരുന്നു നിഷ പുരുഷോത്തമന് നയിച്ച ചര്‍ച്ചയുടെ തുടക്കം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടനാട്ടുകാര്‍ക്ക് സുഖജീവിതമാണ് എന്ന് മലപ്പുറത്ത് മന്ത്രി ജി സുധാകരന് പറയുന്നു എന്ന പരിഹാസത്തോടെ അവതാരക പറയുന്നതില്‍ തന്നെ ചര്‍ച്ചയുടെ പോക്ക് എങ്ങോട്ടെന്ന് വ്യക്തമായിരുന്നു.
മനോരമയുടെ യാത്ര
അരിയും വെള്ളവും എല്ലാം സര്‍ക്കാര്‍ എത്തിക്കുന്നു എന്ന് രണ്ട് ദിവസമായി മന്ത്രിമാര്‍ പറയുന്നതിനെ തുടര്‍ന്നാണ് അതന്വേഷിച്ച് തങ്ങളൊരു യാത്ര പോയതെന്നും നിഷ പറയുന്നു. തങ്ങളവിടെ കുടിവെള്ളം ഇല്ലാത്തവരേയും അരിയില്ലാത്തവരേയും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചിമുറികള്‍ പോലും ഇല്ലാത്തവരെ കണ്ടുവെന്നും നിഷ അവകാശപ്പെടുന്നു.
ആലപ്പുഴയിലെ നേതാക്കൾ
ഈ ആമുഖത്തിന് ശേഷം ചര്‍ച്ചയിലേക്ക് കടന്നു. ആലപ്പുഴയില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായിരുന്നു ചര്‍ച്ചയിലെ അതിഥികള്‍. കോണ്‍ഗ്രസില്‍ നിന്നും എഎ ഷുക്കൂര്‍, സിപിഎം നേതാവ് എച്ച് സലാം, ബിജെപി നേതാവ് കെ സോമന് എന്നിവര്‍ക്കൊപ്പം ദുരന്ത നിവാരണ വിദഗ്ധന്‍ എവി ജോര്‍ജ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പണി കൊടുത്ത് ലൈവ്
എച്ച് സലാം ഒഴികെ അവതാരക അടക്കമുള്ള എല്ലാവരും ചര്‍ച്ചയിലുടനീളം സര്‍ക്കാരിനെ കടന്നാക്രമിക്കുകയും ചെയ്തു. സംവാദം ക്ലൈമാക്സിലേക്ക് അടുത്തപ്പോഴാണ് ചാനലിന് പണി കിട്ടിയത്. ആലപ്പുഴ പള്ളാത്തുരുത്തിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മനോരമ റിപ്പോര്‍ട്ടര്‍ ബിപിന്റെ ലൈവ് റിപ്പോര്‍ട്ടിങ്ങായിരുന്നു അവസാന ഭാഗത്ത്. 180ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ക്യാമ്പില്‍ നിന്നായിരുന്നു ലൈവ്.
വീട്ടിലുള്ളതിനേക്കാൾ സുഖം
ദുരിതാശ്വാസ ക്യാമ്പില്‍ പട്ടിണിയും ദുരിതവും കഷ്ടപ്പാടുമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഓരോരുത്തരിലേക്കും മൈക്കുമായി ചെന്നുവെങ്കിലും സംഭവിച്ചത് പ്രതീക്ഷിച്ചതിന്റെ നേരെ വിപരീതമാണ്. തങ്ങള്‍ക്ക് ഇവിടെ കഷ്ടപ്പാടുകളൊന്നും ഇല്ലെന്നും വീട്ടിലുള്ളതിനേക്കാള്‍ സുഖമാണെന്ന് വരെ വീട്ടമ്മമാര്‍ പറഞ്ഞുകഴിഞ്ഞു. ആവശ്യത്തിന് വെള്ളവും ഭക്ഷണവുമെല്ലാം ലഭിക്കുന്നുണ്ടെന്നും സ്ത്രീകള്‍ പറഞ്ഞു.
ഇരിക്കുന്ന ഇടത്തേക്ക് എത്തുന്നു
കഴിഞ്ഞ ദിവസം വരെ വെള്ളത്തിന്റെ പ്രശ്നം ഇല്ലായിരുന്നുവെന്നും അന്നത്തെ ദിവസം വെള്ളത്തിന്റെ പ്രശ്നം വന്നപ്പോള്‍ കൗണ്‍സിലര്‍ ഇടപെട്ട് വെള്ളം എത്തിച്ചുവെന്നും വീട്ടമ്മമാര്‍ വ്യക്തമാക്കി. എല്ലാ സാധനങ്ങളും ഇരിക്കുന്ന ഇടത്തേക്ക് എത്തിച്ചു തരുന്നുണ്ട്. അതിനിടയില്‍ ക്യാമ്പിലെ സങ്കടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടര്‍ സൂചിപ്പിക്കാനൊരു ശ്രമം നടത്തിയെങ്കിലും ഏശിയില്ല.
അടിച്ച് പൊളിച്ച് കഴിയുന്നു
തങ്ങള്‍ക്ക് ഒരു സങ്കടവും ഇല്ലെന്നും കൂട്ടായ്മയോടെ അടിച്ച് പൊളിച്ചാണ് ഇവിടെ കഴിയുന്നതെന്നുമാണ് ഒരു വീട്ടമ്മ നല്കിയ മറുപടി. ഇതോടെ പ്ലിംഗിയ റിപ്പോര്‍ട്ടര്‍ മൈക്കുമായി മാറി ലൈവ് നിര്‍ത്തി. ബുദ്ധിമുട്ടുകളുള്ള വേറെ ക്യാമ്പുകളുണ്ട്, ഈ ക്യാമ്പ് കുറച്ച് കൂടി സൗകര്യമുള്ള ക്യാമ്പാണ് എന്നും മാധ്യമ ഇടപെടലുകള്‍ കൊണ്ട് ഇവിടേക്ക് സഹായങ്ങളെത്തുന്നുവെന്നും പറഞ്ഞ് ലൈവ് അവസാനിപ്പിക്കുകയായിരുന്നു.
നിപ്പയിലെ വിവാദ ചർച്ച
കൗണ്ടര്‍ പോയിന്റിന് പറ്റിയ അക്കിടി സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. നേരത്തെയും സര്‍ക്കാരിനെ വിമര്‍ശിക്കാനായി നടത്തിയ ചര്‍ച്ചകളുടെ നേരില്‍ നിഷ പുരുഷോത്തമന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. നിപ്പാ വൈറസ് പടര്‍ന്ന കാലത്ത് കേരളം ആഫ്രിക്കയ്ക്ക് തുല്യമോ എന്ന ചര്‍ച്ചയുടെ പേരില്‍ നിഷ പുരുഷോത്തമന് ഏറെ പഴി കേട്ടിരുന്നു. പിന്നാലെയാണ് പ്രളയക്കെടുതിയിലും നിഷ പണി വാങ്ങിയിരിക്കുന്നത്.
വീഡിയോ
ചർച്ചയുടെ പൂർണരൂപം കാണാം