പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ വിറപ്പിച്ചു നിർത്താമെന്ന് കരുതേണ്ട, സെൻകുമാറിനെതിരെ കെയുഡബ്ല്യുജെ
Recommended Video
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച രോഗിയായ മാധ്യമപ്രവര്‍ത്തകനോട് മര്യാദ കെട്ട് പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചാണ് കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ അപമാനിക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്യുകയും ചെയ്തത്.
വെള്ളാപ്പളളിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനാണ് സുഭാഷ് വാസുവിനൊപ്പം സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. സെന്‍കുമാറിനെ ഡിജിപിയാക്കിയത് അബദ്ധമായിപ്പോയി എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് സെന്‍കുമാര്‍ പ്രകോപിതനായത്. സെന്‍കുമാറിനെതിരെ തുറന്നടിച്ച് പത്രപ്രവര്‍ത്തക യൂണിയന് രംഗത്ത് വന്നിട്ടുണ്ട്.
പേര് ആദ്യം പറയൂ, നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ?
രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടുളള പ്രതികരണവും എന്തുകൊണ്ട് താങ്കള്‍ ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പളളിക്കെതിരെ നടപടിയെടുത്തില്ല എന്ന ചോദ്യവുമാണ് കടവില്‍ റഷീദ് ചോദിച്ചത്. ഉത്തരത്തിന് പകരം പേര് ആദ്യം പറയൂ, നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ എന്നാണ് സെന്‍കുമാര്‍ ചോദിച്ചത്. അക്രഡിറ്റഡ് ജേര്‍ണലിസ്റ്റാണ് എന്ന് മാധ്യമപ്രവര്ത്തകന് മറുപടി നല്‍കിയെങ്കിലും തനിക്ക് മുന്നിലേക്ക് വന്ന് ചോദിക്കാന്‍ സെന്‍കുമാര്‍ ആക്രോശിക്കുകയായിരുന്നു.
കയ്യേറ്റം ചെയ്തു
മാധ്യമപ്രവര്ത്തകന് മുന്നിലേക്ക് ചെന്ന് ചോദ്യത്തിന് ഉത്തരം പറയാതെ ഇങ്ങനെയാണോ പ്രതികരിക്കുന്നത് എന്ന് സെന്‍കുമാറിനോട് ചോദിച്ചു. ചോദ്യവും സംസാരവും കേട്ടാല്‍ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നും എന്നാണ് സെന്‍കുമാര്‍ മറുപടി നല്‍കിയത്. ഇതോടെ സെന്‍കുമാറിനൊപ്പം വന്നവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യുകയും ഹാളിന് പുറത്താക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സെന്‍കുമാര്‍ കാണിച്ചത് ഗുണ്ടായിസമാണെന്ന് കെയുഡബ്ല്യുജെ തുറന്നടിച്ചു.
പണ്ടിരുന്ന കസേരയുടെ ഹുങ്ക്
കെയുഡബ്ല്യൂജെയുടെ പ്രസ്താവന വായിക്കാം: തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ഗുണ്ടായിസം കാണിച്ച മുൻ പോലീസ് മേധാവി ടി പി സെൻകുമാറിന്റെ നടപടിയെ KUWJ അതിശക്തമായി അപലപിക്കുന്നു. പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലവും ലോകത്തെ വിറപ്പിച്ചു നിർത്താമെന്നു കരുതുന്നവർ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അധികാരത്തിന്റെ ആക്രോശം
ഏകാധിപത്യത്തിന്റെ വിട്ടുമാറാത്ത അസ്കിതയിൽ, തങ്ങൾ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാൻമൂളികളാണു മാധ്യമപ്രവർത്തകർ എന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണു ജീവിക്കുന്നതെന്നു മാത്രമേ പറയാൻ കഴിയൂ. വാർത്താസമ്മേളനത്തിൽ ശക്തമായ ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ചു പുറത്താക്കാനും തിരിച്ചറിയൽ രേഖ നോക്കാനും ശ്രമിക്കുന്ന അധികാരത്തിന്റെ ആക്രോശം സാക്ഷര കേരളം ഒന്നടങ്കം അവജ്ഞയുടെ ചവറ്റുകുട്ടയിൽ തള്ളേണ്ടതുണ്ട്.
സെൻകുമാറിനെതിരെ കേസെടുക്കണം
മാധ്യമപ്രവർത്തകരുടെ ആസ്ഥാനത്ത് ശാരീരിക വൈഷമ്യങ്ങളുള്ള ഒരു മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ കേസെടുക്കുകയാണു പൊലീസ് ചെയ്യേണ്ടത്. താൻ പറയാൻ വന്നതു മാത്രമേ മാധ്യമപ്രവർത്തകൻ ചോദിക്കാൻ പാടുള്ളൂ എന്ന ശാഠ്യത്തിലൂടെ അധികാരപ്രമത്തതയുടെ നേർ അവകാശിയാണ് താൻ എന്ന് സെൻകുമാർ തെളിയിക്കുകയാണ്.
ചോദ്യത്തിന് വിലങ്ങിടാൻ അധികാരമില്ല
ചോദ്യത്തിന് മറുപടി നൽകാതിരിക്കാൻ വാർത്താസമ്മേളനം നടത്തുന്നയാൾക്കു സ്വാതന്ത്ര്യം ഉണ്ടെങ്കിലും ചോദ്യത്തിന് വിലങ്ങിടാൻ ആർക്കും അധികാരമില്ല. എന്തു പിൻബലത്തിലായാലും ആ അധികാരം വകവെച്ചുകൊടുക്കാൻ മാധ്യമ സമൂഹത്തിനു സൗകര്യപ്പെടില്ല. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു നേതാക്കളോടും ചോദ്യങ്ങൾ ഉന്നയിച്ചുതന്നെയാണ് മാധ്യമപ്രവർത്തനം മുന്നോട്ടുപോകുന്നത്. അതറിയാത്ത ആളല്ല സെൻകുമാർ. എന്നിട്ടും തികഞ്ഞ ധാർഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നു മുൻ ഡിജിപി.
ക്രിമിനൽ മനസ്സുള്ള അനുയായിക്കൂട്ടം
വാർത്താസമ്മേളന ഹാളിൽ ക്രിമിനൽ മനസ്സുള്ള അനുയായിക്കൂട്ടത്തെ നിറച്ചിരുത്താൻ ആരാണ് ഇയാൾക്ക് അനുവാദം നൽകിയത്? ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനോട് ഇവിടെ വരൂ എന്ന് ആജ്ഞാപിക്കാനും പിടിച്ചുപുറത്താക്കാൻ നിർദേശിക്കാനും മുൻ ഡിജിപിക്കെന്നല്ല ഒരാൾക്കും ഒരു ഭരണഘടനയും അധികാരം നൽകിയിട്ടിെല്ലന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെപി റജിയും ജനറൽ സെക്രട്ടറി ഇഎസ് സുഭാഷും പ്രസ്താവനയിൽ ഓർമിപ്പിച്ചു.