കെയുഡബ്ല്യു തിരഞ്ഞെടുപ്പില്‍ മാധ്യമത്തിൽ നിന്ന് രണ്ട് പേർ നേർക്കുനേർ- കെപി റെജിയും എൻ പത്മനാഭനും
കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പ് സെപ്തംബര്‍ 30 ന് നടക്കാനിരിക്കുകയാണ്. ഇത്തവണ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരം ആണ് ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്റെ സ്ഥാനാര്‍ത്ഥിയായി കെപി റെജി മത്സരിക്കുമ്പോള്‍ എതിരാളിയും മാധ്യമത്തില്‍ നിന്ന് തന്നെയാണ്. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭനാണ് എതിര്‍ സ്ഥാനാര്‍ത്ഥി.
എന്‍ പത്മനാഭന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ പുറത്ത് വിട്ട ഒരു വിശദീകരണ കുറിപ്പും ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. കെയുഡബ്ല്യുജെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എങ്ങനെയാണ് മാധ്യമത്തില്‍ നിന്ന് രണ്ട് പേര്‍ മത്സരിക്കുന്ന സാഹചര്യമുണ്ടായത് എന്ന് വിശദീകരിക്കുന്നതാണ് കത്ത്.
തങ്ങളുടെ യൂണിയന്റെ സെക്രട്ടറിയായ എന്‍ പത്മനാഭന്‍ തന്നെ ആയിരുന്നു കെപി റെജിയുടെ പേര് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിര്‍ദ്ദേശിച്ചത് എന്നാണ് മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ പുറത്ത് വിട്ട വിശദീകരണ കുറിപ്പില്‍ പറയുന്നത്. താന്‍ ഇത്തവണ മത്സര രംഗത്തേക്കില്ലെന്ന് എന്‍ പത്മനാഭന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നതായും പറയുന്നുണ്ട്. എന്നാല്‍ സംസ്ഥാന സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറിയായ സി നാരായണന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ താന്‍ മത്സരിക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട് എന്നായിരുന്നു അത്. എന്തായാലും മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ കെപി റെജിയെ തന്നെ ആണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
കെപി റെജിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച വിവരം യൂണിയന്‍ അംഗങ്ങളെ സര്‍ക്കുലര്‍ വഴി അറിയിച്ചതും എന്‍ പ്തനാഭന്‍ തന്നെ ആയിരുന്നു. എന്നാല്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എന്‍ പത്മനാഭനും പത്രിക സമര്‍പ്പിക്കുകയായിരുന്നു. സി നാരായണനും കമാല്‍ വരദൂരിനും എതിരെയാണ് തന്റെ മത്സരം എന്നായിരുന്നു വാദം. എന്നാല്‍ സി നാരായണനും കമാല്‍ വരദൂരും പിന്നീട് അവരുടെ പത്രിക പിന്‍വലിച്ചു. പക്ഷേ, എന്‍ പത്മനാഭന്‍ മത്സരരംഗത്ത് തുടരുകയായിരുന്നു.
എന്‍ പത്മനാഭനെ പിന്താങ്ങിക്കൊണ്ട് പത്രികയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേരും ദേശാഭിമാനിക്കാരാണെന്നാണ് മാധ്യമം യൂണിയന്‍ പറയുന്നത്. നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു ഇത് എന്നും യൂണിയന്‍ ആരോപിക്കുന്നുണ്ട്. മാധ്യമം സെല്ലിനെതിരെ ഇതിന് മുമ്പും എന്‍ പത്മനാഭന്‍ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ച നയങ്ങളും വിശദീകരണ കുറിപ്പില്‍ ശക്തമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയനില്‍ നിന്ന് പത്മനാഭന്‍ പുറത്താക്കപ്പെട്ട സംഭവവും എങ്ങനെയാണ് പിന്നീട് തിരിച്ചെത്തിയത് എന്നും വിശദീകരിക്കുന്നുണ്ട്. വിരമിക്കാന്‍ അഞ്ച് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോള്‍ യൂണിയന്‍ താത്പര്യത്തിന് വിരുദ്ധമായി മത്സര രംഗത്തെത്തുന്നത് എന്നും വിമര്‍ശനമുണ്ട്.
തെറ്റായ തീരുമാനത്തിന് എതിരായുള്ള പ്രതികരണം ആണ് തന്റെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് എന്‍ പത്മനാഭന്‍ ഇതേ കുറിച്ച് വണ്‍ ഇന്ത്യയോട് പ്രതികരിച്ചത്. താന്‍ ഒരു 'ആക്‌സിഡന്റല്‍ കാന്‍ഡിഡേറ്റ്' ആണെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാനുള്ള തീരുമാനം വ്യക്തിപരമല്ലെന്നാണ് പത്മനാഭന്റെ വിശദീകരണം. ഒരുപാട് സെല്ലുകളുടെ(ഓരോ മാധ്യമ സ്ഥാപനങ്ങളിലേയും കെയുഡബ്ല്യുജെ ഘടകങ്ങള്‍) ഒരു സംയുക്ത അഭ്യര്‍ത്ഥന പ്രകാരം ആണ് താന്‍ മത്സരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി പത്രപ്രവര്‍ത്തക യൂണിയന്‍ നിര്‍ജ്ജീവമാണ്. ഇതില്‍ നിരാശരായ പത്രപ്രവര്‍ത്തകരുടെ ഒരു മുന്നണി കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയാണ് താന്‍ എന്നാണ് വിശദീകരണം.
സി നാരായണന്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറിയിട്ടും എന്തുകൊണ്ട് പത്മനാഭന്‍ പിന്‍മാറിയില്ല എന്നതിനും അദ്ദേഹം വിശദീകരണം നല്‍കുന്നുണ്ട്. ഇപ്പോഴത്തെ മാധ്യമം പാനലില്‍ സി നാരായണന്റെ താത്പര്യങ്ങള്‍ ഉണ്ടെന്നാണ് വാദം. മത്സര രംഗത്ത് നിന്ന് പിന്‍മാറിയെങ്കിലും അദൃശ്യനായി നാരായണന്‍ മുന്‍നിരയിലുണ്ട്. അതുകൊണ്ട് തന്നെയാണ് താന്‍ മത്സരിക്കുന്നത് എന്ന രീതിയില്‍ ആയിരുന്നു പത്മനാഭന്റെ പ്രതികരണം.
ദേശാഭിമാനി, ചന്ദ്രിക, മംഗളം, ദീപിക, മലയാള മനോരമ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നിവയില്‍ തന്നെ പിന്തുണയ്ക്കാന്‍ തീരുമാനം ഉണ്ടെന്നാണ് എന്‍ പത്മനാഭന്‍ ഉന്നയിച്ച മറ്റൊരു വാദം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണങ്ങള്‍ ഒന്നും ഈ സെല്ലുകളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
സെപ്തംബര്‍ 30 ന് തിരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും ഈ ചര്‍ച്ചകള്‍ കൂടുതല്‍ കൊഴുക്കും എന്ന് ഉറപ്പാണ്. ഏറ്റവും ഒടുവില്‍ 2015 ല്‍ ആയിരുന്നു എന്‍ പത്മനാഭന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് സി നാരായണനെതിരെ മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. മാധ്യമം പാനലിന്റെ ഭാഗമായിരുന്നു നാരായണന്‍. സ്വന്തം സെല്ലിന്റെ പാനലിനെതിരെ മത്സരിച്ചത് അന്നും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.