എറണാകുളത്ത് ട്വിസ്റ്റ്! സീറ്റ് 'എടുക്കാന്‍' ഉറച്ച് കെവി തോമസ്, ദില്ലിയില്‍ നേതാക്കളെ കണ്ടു
എറണാകുളം: ലോക്സഭ തിരഞ്ഞെടുപ്പ് അങ്കം കഴിഞ്ഞെങ്കിലും മറ്റൊരു അങ്കത്തിന് കളമൊരുങ്ങിയിരിക്കുകയാണ് എറണാകുളത്ത്. ഇവിടെ ഉടന്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. സിറ്റിങ്ങ് എംഎല്‍എയായ ഹൈബി ഈഡന് മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചതോടെയാണ് ഇവിടെ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹൈബി മത്സരിക്കുമ്പോള്‍ തന്നെ അടുത്ത എംഎല്‍എ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായിരുന്നു. എറണാകുളത്തെ റെക്കോഡ് വിജയത്തിന്റെ ആത്മവിശ്വാസം യുഡിഎഫ് പക്ഷത്തുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുന്നണിക്ക് കീറാമുട്ടിയാകും.
ദീപ നിശാന്ത് മുതലായ നവോത്ഥാന നായികാ നായകരുടെ സേവനം അവസാനിപ്പിക്കുന്നു, പരിഹസിച്ച് ജയശങ്കർ!
സീറ്റിനായി ഐ ഗ്രൂപ്പ് ചരടുവലികള്‍ ശക്തമാക്കുന്നതിനിടെ മുന്‍ എംപി കൂടിയായ കെവി തോമസ് ചില നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നതാണ് നേതൃത്വത്തെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്
ചരട് വലിച്ച് ഐ ഗ്രൂപ്പ്
ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇവിടെ. ഐ ഗ്രൂപ്പില്‍ പെട്ടയാളാണ് ഹൈബി ഈഡന്. അതുകൊണ്ട് തന്നെ എറണാകുളം സീറ്റ് വീണ്ടും തങ്ങള്‍ക്ക് തന്നെ വേണമെന്ന നിലപാടാണ് ഐഗ്രൂപ്പിന്. ഡിസിസി അധ്യക്ഷനും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിന്റെ പേരാണ് ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. ഡിസിസി അധ്യക്ഷനെന്ന നിലയിലുള്ള വിനോദിന്റെ പ്രവര്‍ത്തനവും എല്ലാ വിഭാഗം നേതാക്കളുമായുള്ള വിനോദിന്റെ ബന്ധവും തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്നും ഐഗ്രൂപ്പ് വിശ്വസിക്കുന്നു.
കേരള രാഷ്ട്രീയത്തിലേക്ക്
ലത്തീന്‍ സമുദായ വോട്ടുകള്‍ക്ക് പ്രാമുഖ്യമുള്ള മണ്ഡലമാണ് എറണാകുളം. സമുദായാംഗമെന്ന നിലയിലുള്ള പരിഗണനയും ടിജെ വിനോദിന് ലഭിക്കും. അതേസമയം സീറ്റിനായി മുന്‍ എംപി കെവി തോമസ് ശക്തമായ ചരട് വലി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സാധ്യത ഇല്ലാതായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് കെവി തോമസിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ഇടഞ്ഞ് തോമസ്
പാര്‍ലമെന്റ് സീറ്റ് ലഭിക്കാത്തതിന്റെ കെര്‍വ് കെവി തോമസിന് ഉണ്ട്. അവസാന നിമിഷംവരെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെവി തോമസ്. എന്നാല്‍ സിറ്റിങ് എംപിയായ തോമസിന് പകരം ഹൈബി ഈഡന് എംഎല്‍എക്ക് സീറ്റ് നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഇതോടെ അതൃപ്തി പരസ്യമാക്കി കെവി തോമസ് രംഗത്ത് എത്തിയിരുന്നു. സിറ്റിങ്ങ് എംപിയായിരുന്ന കെവി തോമസിന് മാത്രമാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. ഇതോടെ ഇടഞ്ഞ തോമസ് ബിജെപിയിലേക്ക് പോകുമെന്നടക്കം പ്രചരണം ശക്തമായിരുന്നു.
എംഎല്‍എ സ്ഥാനം
ഇതിനിടയിലാണ് ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ഇടപെട്ട് തോമസിനെ അനുനയിപ്പിച്ചത്. എംപി സ്ഥാനത്തിന് പകരം പാര്‍ട്ടി പദവിയായിരുന്നു അന്ന് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ എംഎല്‍എ സ്ഥാനം ലഭിക്കണമെന്ന നിലപാടാണ് ഇപ്പോള്‍ കെവി തോമസിനെന്നാണ് റിപ്പോര്‍ട്ട്. ഈ ആവശ്യവുമായി തോമസ് ദില്ലിയില്‍ എത്തി രണ്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സീചന.
തെറ്റായ സന്ദേശം
ഹൈക്കമാന്റ് തന്റെ ആവശ്യം പരിഗണിക്കുമെന്നാണ് കെവി തോമസിന്റെ പ്രതീക്ഷ. പിണക്കം മാറ്റാന്‍ നേതൃത്വം നിയമസഭ സീറ്റ് കെവി തോമസിന് നല്‍കുമോയെന്നാണ് ഒരു വിഭാഗം ഉറ്റുനോക്കുന്നത്. ഗ്രൂപ്പുകള്‍ക്ക് അതീതനായ കെവി തോമസ് വീണ്ടും സ്ഥാനാര്‍ത്ഥിയായി വരുന്നതില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും താത്പര്യമില്ല. പാര്‍ലമെന്റിലേക്ക് വേണ്ടെന്ന് നേതൃത്വം തിരുമാനിച്ചയാളെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.
എ ഗ്രൂപ്പും
ബെന്നി ബെഹ്നാന് എംപി ആയതോടെ ഒഴിവ് വന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെവി തോമസിനെ പരിഗണിക്കട്ടേയെന്നും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. മുന്‍ മേയര്‍ ടോണി ചമ്മിണിയടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. കൊച്ചി കോര്പ്പറേഷന് നേരിയ ഭൂരിപക്ഷമായ യുഡിഎഫിന് ഉള്ളത്.ഡെപ്യൂട്ടി സ്ഥാനത്ത് നിന്ന് വിനോദ് മാറിയാല്‍ ചിലപ്പോള്‍ കോര്പ്പറേഷന് ഭരണം താഴെ വീഴുമെന്നും അതിനാല്‍ ടിജെ വിനോദിനെ മത്സരിപ്പിക്കരുതെന്നും ഒരു കൂട്ടര് വാദിക്കുന്നുണ്ട്. ഗ്രൂപ്പുകള്‍ ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കെ കെവി തോമസ് തന്നെ സീറ്റ് കൈക്കലാക്കുമോയെന്ന ആശങ്കയും എ, ഐ വിഭാഗത്തിന് ഉണ്ട്.