കോൺഗ്രസിന് അടുത്ത ഷോക്ക്! കെവി തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാൻ ബിജെപി ശ്രമം!
Recommended Video
കൊച്ചി: പാര്‍ട്ടി വക്താവും സോണിയ ഗാന്ധിയുടെ അടുത്ത ആളുമായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനം നല്‍കിയ ഷോക്കില്‍ നിന്നും കോണ്‍ഗ്രസ് മുക്തമാകുന്നതേ ഉളളൂ. അതിന് പിന്നാലെ അതിലും വലിയ ഷോക്ക് കോണ്‍ഗ്രസിന് ലഭിക്കാന്‍ പോകുന്നു എന്നുളള ശക്തമായ സൂചനകളാണ് ദില്ലിയില്‍ നിന്നും പുറത്ത് വരുന്നത്.
എറണാകുളത്ത് തഴയപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ റാഞ്ചാന്‍ വല വിരിച്ചിരിക്കുകയാണ് ബിജെപി. ടോം വടക്കന്റെ നേതൃത്വത്തിലാണ് കെവി തോമസിനെ ബിജെപിയില്‍ എത്തിക്കാനുളള നീക്കം നടക്കുന്നത്. കെവി തോമസിനെ മുന്‍നിര്‍ത്തി ബിജെപിക്ക് വലിയ പദ്ധതികളാണുളളത്.
ബിജെപിക്ക് വലിയ അവസരം
കോണ്‍ഗ്രസില്‍ നിന്നും പ്രമുഖ നേതാക്കളെ അടര്‍ത്തിയെടുത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. കേരളത്തില്‍ അത്തരത്തില്‍ കോണ്‍ഗ്രസിന് കിട്ടിയ വലിയ അടിയാണ് ടോം വടക്കന്റെ പുറത്ത് പോക്ക്. പിന്നാലെ ബിജെപിക്ക് മുന്നില്‍ വലിയൊരു അവസരത്തിനുളള വാതില്‍ തുറന്ന് കിട്ടിയിരിക്കുകയാണ്.
ബിജെപിയിലേക്ക് പോകുമോ
എറണാകുളത്ത് സീറ്റ് നിഷേധിച്ചതില്‍ വലിയ അമര്‍ഷമാണ് കെവി തോമസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ രേഖപ്പെടുത്തിയത്. ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് തീരുമാനിച്ചില്ല എന്ന് കെവി തോമസ് ഉത്തരം നല്‍കിയതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. അത് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷയും.
അനുനയത്തിന് ശ്രമം
സീറ്റില്ല എന്ന വിവരം തന്നെ അറിയിക്കാമായിരുന്നു എന്ന പരാതിയാണ് കെവി തോമസിന് പ്രധാനമായുളളത്. കെവി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. മന്‍മോഹന്‍ സിംഗ് അടക്കമുളള നേതാക്കള്‍ കെവി തോമസിനെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ചെന്നിത്തല വീട്ടിലെത്തി
രമേശ് ചെന്നിത്തല അടക്കമുളള സംസ്ഥാന നേതാക്കള്‍ കെവി തോമസിന്റെ വീട്ടിലെത്തി. അഹമ്മദ് പട്ടേലും കെവി തോമസിനെ കണ്ട് ചർച്ച നടത്തി. സോണിയാ ഗാന്ധിയും ഇന്ന് തന്നെ കെവി തോമസിനെ കണ്ട് അനുനയ ശ്രമം നടത്തും. എന്നാല്‍ കെവി തോമസിന്റെ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ഉടനെ തന്നെ ബിജെപി അദ്ദേഹത്തെ ചാക്കിലാക്കാനുളള ശ്രമം തുടങ്ങിക്കഴിഞ്ഞു.
വല വിരിച്ച് ബിജെപി
കെവി തോമസിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ ദില്ലി കേന്ദ്രീകരിച്ച് ശക്തമായ ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ കെവി തോമസിനെ ഇന്നലെ രാത്രി തന്നെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര മന്ത്രിമാർ വിളിച്ചു
പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, മറ്റൊരു കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി എന്നിവരാണ് കെവി തോമസിനെ ഫോണില്‍ ബന്ധപ്പെട്ടത്. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കെവി തോമസിനെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ശ്രമം നടത്തുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
എറണാകുളത്ത് സീറ്റ് നല്‍കാം
എറണാകുളത്ത് സീറ്റ് നല്‍കാം എന്ന വാഗ്ദാനം കെവി തോമസിന് മുന്നില്‍ ബിജെപി വെച്ച് നീട്ടിയിട്ടുണ്ട്. എന്നാല്‍ അതിനോട് അദ്ദേഹം അനുകൂലമായല്ല ഇതുവരെ പ്രതികരിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ടോം വടക്കനെ മുന്നില്‍ നിര്‍ത്തിയും കെവി തോമസിനെ വലയിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.
മോദിയുടെ ദൂതൻ കണ്ടു
കെവി തോമസിനെ കുറിച്ചുളള വിവരങ്ങള്‍ കേന്ദ്ര നേതൃത്വം ബിജെപി സംസ്ഥാന നേതാക്കളില്‍ നിന്നും തേടിയിട്ടുണ്ട്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൂതന്‍ കെവി തോമസിനെ ഉടനെ തന്നെ നേരിട്ട് കണ്ടതായും സൂചനയുണ്ട്. സംസ്ഥാന നേതൃത്വത്തെ ഇടപെടീക്കാതെയാണ് കേന്ദ്രത്തിന്റെ ഈ നീക്കങ്ങള്‍.
വടക്കന് ശേഷം തോമസോ
സംസ്ഥാനത്തെ ബിജെപി നേതാക്കളാരും ഇതുവരെ കെവി തോമസിനെ കണ്ട് ചര്‍ച്ച നടത്തിയിട്ടില്ല. ആവശ്യമെങ്കില്‍ മാത്രം സംസ്ഥാന നേതൃത്വത്തെ ഇടപെടീച്ച് ചര്‍ച്ച നടത്തിയാല്‍ മതി എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ടോം വടക്കന് ശേഷം ഒരു പ്രമുഖനെ കൂടി സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ സാധിച്ചാല്‍ ബിജെപിക്കത് വലിയ നേട്ടമാണ്.
ബിഡിജെഎസുമായി ചർച്ച
കെവി തോമസ് എറണാകുളത്ത് മത്സരിച്ചാല്‍ ഒരു ലക്ഷത്തിലധികം വോട്ടെങ്കിലും ലഭിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. നിലവില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്ന സീറ്റാണ് വടകര. കെവി തോമസ് സമ്മതം മൂളുകയാണ് എങ്കില്‍ ബിഡിജെഎസില്‍ നിന്നും ബിജെപി എറണാകുളം സീറ്റ് തിരിച്ചെടുക്കും.
നിർണായക ചർച്ച
കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്ന് ബിജെപി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ കെവി തോമസ് വിഷയം ബിഡിജെഎസ് നേതൃത്വവുമായി ബിജെപി ചര്‍ച്ച ചെയ്യും എന്നാണ് സൂചന. കെവി തോമസിന്റെ വരവിനെ ബിജെപി സംസ്ഥാന നേതാക്കള്‍ സ്വാഗതം ചെയ്ത് കഴിഞ്ഞു.
സ്വാഗതം ചെയ്ത് ബിജെപി
കെവി തോമസ് ബിജെപി പാളയത്തിലെത്തിയാല്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തും എന്നാണ് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരിക്കുന്നത്. കെവി തോമസിന് താനും ബിജെപി സംസ്ഥാന നേതൃത്വവുമായും നല്ല ബന്ധമാണ് ഉളളതെന്നും എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
അറിഞ്ഞില്ലെന്ന് പിളള
അതേസമയം കെവി തോമസ് ബിജെപിയില്‍ ചേരുന്ന വിവരം അറിഞ്ഞിട്ടില്ല എന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പ്രതികരിച്ചത്. കേരളത്തില്‍ നിന്ന് പല പ്രമുഖരും ബിജെപിയില്‍ ചേരുമെന്നും ശ്രീധരന്‍ പിളള പ്രതികരിച്ചു. അതേസമയം കെവി തോമസ് ബിജെപിയില്‍ ചേരുമെന്നുളള വാര്‍ത്തകള്‍ കോണ്‍ഗ്രസ് നിഷേധിച്ചു.
പ്രത്യാശയിൽ കോൺഗ്രസ്
കെവി തോമസ് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത വിശ്വസിച്ചിട്ടില്ല എന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പ്രതികരിച്ചത്. കെവി തോമസ് ഇനിയും ഉന്നത സ്ഥാനങ്ങളില്‍ ഇരുന്ന് കോണ്‍ഗ്രസിനൊപ്പം തുടരുമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. കെവി തോമസ് പാര്‍ട്ടിയില്‍ തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ചെന്നിത്തലയും പ്രതികരിച്ചു.