കെവി തോമസ് ബിജെപിയിലേക്ക്? സാധ്യത തള്ളാതെ എംപി, സീറ്റ് നിഷേധിച്ചതിന് പിന്നില്‍ മോദിയോടുള്ള ആരാധന?
എറണാകുളം: ഏറെ നാളത്തെ ചർച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്നലെ വൈകിട്ടോടെയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. പട്ടിക പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയും തുടങ്ങി. എറണാകുളം സീറ്റ് പ്രതീക്ഷിച്ചിരുന്ന സിറ്റിങ് എംപി കെവി തോമസ് ആയിരുന്നു ആദ്യം പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഗോവയില്‍ നാടകീയ നീക്കവുമായി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവുമായി ഗവര്‍ണര്‍ക്ക് കത്ത്
കാസര്‍ഗോഡ് സീറ്റില്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള അതൃപ്തി പരസ്യമാക്കി ഡിസിസി നേതൃത്വവും ഉടന്‍ തന്നെ രംഗത്ത് വന്നു. ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വം തുടരുകയാണ്. ഇതിനിടയിലാണ് കെവി തോമസ് ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
സീറ്റ് ഹൈബിക്ക്
അവസാന നിമിഷംവരെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെവി തോമസ്. എന്നാല്‍ സിറ്റിങ് എംപിയായ തോമസിന് പകരം ഹൈബി ഈഡന്‍ എംഎല്‍എക്ക് സീറ്റ് നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഇതോടെ അതൃപ്തി പരസ്യമാക്കി കെവി തോമസ് രംഗത്ത് എത്തി.
തെറ്റ് എന്താണ്
തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണ്. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് തനിക്ക് അറിയാമെന്ന് കെവി തോമസ് തുറന്നടിച്ചു. സീറ്റ് നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ട്. താന്‍ ചെയത് തെറ്റ് എന്താണെന്നും അദ്ദേഹം ചോദിച്ചു.
ആകാശത്ത് നിന്നും പൊട്ടിവീണതല്ല
താൻ ആകാശത്ത് നിന്നും പൊട്ടിവീണതല്ല. പ്രായമായത് തന്റെ തെറ്റല്ല. ഒരു ഗ്രൂപ്പിന്‍റെയും ആളല്ല ഞാന്‍. ഗ്രൂപ്പ് കളിക്കാത്തത് കൊണ്ടോ, ഗ്രൂപ്പ് ഇല്ലാത്തതിനാലാണോ സീറ്റ് തരാത്തതെന്നും കെവി തോമസ് ചോദിക്കുന്നു.
ബിജെപിയിലേക്ക് പോവുമോ
ബിജെപിയിലേക്ക് പോവുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ആ സാധ്യതകളെ പൂര്‍ണ്ണമായും തള്ളിക്കളയാനും അദ്ദേഹം തയ്യാറായില്ല. ഇതോടെ കെവി തോമസ് ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തിപ്പെട്ടു.
എന്ത് ചെയ്യണമെന്ന് എനിക്കറിയാം
'എന്ത് ചെയ്യണമെന്ന് എനിക്കറിയാം', ' രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുപോകാതെ ജനങ്ങള്‍ക്കായി സേവനം നടത്തും'. തുടങ്ങിയ കെവി തോമസിന്‍റെ വാക്കുകളില്‍ ഒളിപ്പിച്ചത് ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സാധ്യത തള്ളാതെ
ബിജെപിയിലേക്ക് പോകാനാണോ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ചോദ്യം പൂർണ്ണമായും തള്ളാതെ അത്തരമൊരു സാധ്യത തുറന്നുകിടക്കുന്നുവെന്ന സൂചനകൾ നൽകുന്നതായിരുന്നു പ്രതികരണം. ‘പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്ന്' ആയിരുന്നു കെവി തോമസിന്‍റെ പ്രതികരണം.
ഇല്ല എന്ന് പറയാന്‍ മടി
കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ആ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കാളില്‍ ഒരാളായിരുന്നു കെവി തോമസ്. ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരം നല്‍കാതെയായിരുന്നു കെവി തോമസിന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
അല്‍പം മോദി പ്രിയം
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ച കെവി തോമസിനോട് കോണ്‍ഗ്രസ് വിശദീകരണം തേടിയിരുന്നു. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ നേതാക്കളേക്കാള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ മോദിയോട് ആശയ വിനിമയം നടത്തുമ്പോഴാണ് എന്നായിരുന്നു കെവി തോമസ് പ്രസംഗിച്ചത്.
മോദി വിദഗ്ദനാണ്
നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവിലൊക്കെ തന്‍റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോദിക്കു സാധിച്ചു. അതിലെ ശരതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതിക വിദ്യായണ് അക്കാര്യത്തില്‍ മോദി വിദഗ്ദനാണ് എന്നും അന്ന് കെവി തോമസ് അഭിപ്രായപ്പെട്ടിരുന്നു.
കാരണം വ്യക്തമാക്കി ഗോപാലകൃഷ്ണൻ
കെവി തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ഈ മോദി സ്തുതിയാണെന്നാണ് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചത് മോദിയോടുള്ള ആരാധന കാരണമെന്ന് ബി ഗോപാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
ശ്രമങ്ങള്‍
കെവി തോമസിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി നീക്കങ്ങള്‍ തുടങ്ങിയെന്നാണ് സൂചന. അതേസമയം തന്നെ കെവി തോമസിന് പാര്‍ട്ടിക്കുള്ളില്‍ പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് ശക്തമായ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടാണ് കെവി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. അഹമ്മദ് പട്ടേലും മുകുൾ വാസ്നികും കെ വി തോമസിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.