കോൺഗ്രസ് വിട്ട് കെവി തോമസ് ഇടതുപക്ഷത്തേക്ക്? എറണാകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന. എല്‍ഡിഎഫിലേക്കാവും കെവി തോമസിന്റെ കൂടുമാറ്റം എന്നും ഇടത് പക്ഷത്ത് നിന്ന് മത്സരിച്ചേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെവി തോമസ് നല്‍കിയ മറുപടി അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതുമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
കോണ്‍ഗ്രസ് നേതൃത്വത്തോട് അകൽച്ച
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് കെവി തോമസ് അകല്‍ച്ചയിലാണ്. എറണാകുളത്ത് ലോക്‌സഭാ സീറ്റിന് വേണ്ടി കെവി തോമസ് ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ കെവി തോമസ് ശക്തമായ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വരികയുമുണ്ടായി.
ലോക്സഭയിലേക്ക് സീറ്റില്ല
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാന്‍ തന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും കെവി തോമസ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിലരെ മാത്രം ഒഴിവാക്കാന്‍ മാനദണ്ഡം കൊണ്ടുവരരുത് എന്നും പാര്‍ട്ടി മാനദണ്ഡം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം എന്നും കെവി തോമസ് ആവശ്യപ്പെടുകയുണ്ടായി.
പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കെവി തോമസ് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. ഇടഞ്ഞ് നിന്ന കെവി തോമസിനെ അനുനയിപ്പിക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. അത് പാലിക്കപ്പെടാത്തതിലും കെവി തോമസിന് അമര്‍ഷമുണ്ട്.
ഇടതുപക്ഷത്തേക്കെന്ന് സൂചന
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിന് വേണ്ടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ കെവി തോമസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സീറ്റ് ലഭിക്കുന്നില്ലെങ്കില്‍ ഇടത് മുന്നണിയുടെ ഭാഗമാകാനാണ് കെവി തോമസിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ചില ഇടത് നേതാക്കളുമായി കെവി തോമസ് അനൗദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എല്‍ഡിഎഫ് സ്വതന്ത്രനോ
എല്‍ഡിഎഫ് സ്വതന്ത്രനായി കെവി തോമസ് എറണാകുളത്ത് മത്സരിച്ചേക്കുമെന്നാണ് പ്രചാരണം. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകും എന്നുളളത് അടിസ്ഥാനരഹിതമായ പ്രചാരണമാണോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളെ കാണുമെന്നുമാണ് കെവി തോമസ് പ്രതികരിച്ചത്. ഈ മാസം 28ന് ഇതേക്കുറിച്ച് പറയാമെന്നും കെവി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
അനുനയിപ്പിക്കാന്‍ എകെ ആന്റണി
ഇതോടെ കെവി തോമസ് യുഡിഎഫ് വിടുമെന്നുളള അഭ്യൂഹം കൂടുതല്‍ ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തോട് അകലം സൂക്ഷിക്കുമ്പോഴും പാര്‍ട്ടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കെവി തോമസിന് അടുപ്പമുണ്ട്. ഉമ്മന്‍ ചാണ്ടിയുമായി ഇക്കാര്യങ്ങള്‍ കെവി തോമസ് സംസാരിച്ചിട്ടുളളതായാണ് സൂചന. തുടര്‍ന്ന് കെവി തോമസിനെ അനുനയിപ്പിക്കാന്‍ എകെ ആന്റണി ഇടപെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
മുന്നറിയിപ്പ് പോലും നല്‍കാതെ
എന്നാല്‍ കെവി തോമസിനെ ഫോണില്‍ ബന്ധപ്പെടാനുളള എകെ ആന്റണിയുടെ ശ്രമം വിജയിച്ചില്ലെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെവി തോമസ് എറണാകുളത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായിരുന്നു. തനിക്ക് മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പാര്‍ട്ടി ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നാണ് കെവി തോമസ് ആരോപിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം കടുത്ത പ്രതിഷേധത്തിലായിരുന്നു..
എവിടേക്കും പരിഗണിക്കപ്പെട്ടില്ല
2001 മുതല്‍ 2004 വരെ എകെ ആന്റണി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു കെവി തോമസ്. കേന്ദ്രത്തില്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലും കെവി തോമസ് മന്ത്രിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് ശേഷം എഐസിസി അംഗത്വം, കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനം, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്നിവയില്‍ ഒന്നായിരുന്നു കെവി തോമസിന്റെ ആവശ്യം.. എന്നാല്‍ എവിടേക്കും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല.