കേരളം പനിക്കിടക്കയിൽ; മരുന്നു ക്ഷാമം രൂക്ഷം, എല്ലാത്തിനും കാരണം ജിഎസ്ടിയോ?
പുതിയവിലയിലെ ആശയക്കുഴപ്പവും ജി എസ് ടി നടപ്പിലാകുമ്പോൾ നഷ്ടമുണ്ടാകുമെന്ന കണക്കു കൂട്ടലിൽ ജൂണിൽത്തന്നെ സ്റ്റോക്കെടുക്കുന്നത് കുറച്ചതും ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമാണ്.
തിരുവനന്തപുരം: സംസ്ഥാനം പിനിക്കിടക്കയിൽ കിടക്കുമ്പോഴും ജീവൻരക്ഷാ മരുന്നുകൾ കിട്ടാതെ രോഗികൾ നട്ടം തിരിയുന്നു. ജി എസ് ടി വന്നതോടെ, വിലകുറഞ്ഞ മരുന്നുകളുടെ നഷ്ടം നികത്താതെ കൂടുതൽ മരുന്നെടുക്കില്ലെന്ന കച്ചവടക്കാരുടെ നിലപാടാണ് പ്രതിസന്ധിക്ക് കാരണം. പ്രമേഹ രോഗികൾ കഴിക്കുന്ന സിററാഗ്ളിപ്റ്റിൻ, അർബുദ രോഗ ചികിത്സയ്ക്ക് അനിവാര്യമായ സൈമീസീൻ, വൃക്കരോഗികൾക്ക് അത്യാവശ്യമായ നിയോറെക്കമൺ ഇവയൊന്നും മിക്ക മരുന്ന് കടകളിലും കിട്ടാനില്ല.
പുതിയ നികുതി അനുസരിച്ചുള്ള സോഫ്റ്റ്വെയർ പുതുക്കൽ പൂർത്തീകരിക്കാത്തതാണ് വിൽപനയ്ക്ക് തടസം സൃഷ്ടിക്കുന്നത്. പുതിയവിലയിലെ ആശയക്കുഴപ്പവും ജി എസ് ടി നടപ്പിലാകുമ്പോൾ നഷ്ടമുണ്ടാകുമെന്ന കണക്കു കൂട്ടലിൽ ജൂണിൽത്തന്നെ സ്റ്റോക്കെടുക്കുന്നത് കുറച്ചതും ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമാണ്.
ജി എസ് ടി വരും മുമ്പ് കൂടിയ നികുതി നല്കിയാണ് കച്ചവടക്കാർ മരുന്നുകൾ വാങ്ങിയത്. നികുതി നിരക്ക് മാറിയതോടെ വന്ന നഷ്ടം നികത്താതെ കൂടുതൽ മരുന്നെടുക്കില്ലെന്ന നിലപാടിലാണ് മൊത്ത വ്യാപാരികൾ. അധികമായി നല്കിയ നികുതി കമ്പനികളിൽ നിന്ന് ഈടാക്കി നല്കുമെന്ന് ആരോഗ്യ സെക്രട്ടറി നല്കിയ ഉറപ്പും കച്ചവടക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല. ഇങ്ങനെ കാര്യങ്ങൾ പോകുന്നതെങ്ങിൽ ആരോഗ്യമേഖല വൻ പ്രതിസന്ധിയാണ് നേരിടാൻ പോകുന്നത്.