മണ്ഡല കാലം അവസാനിക്കും മുൻപ് ശബരിമലയിൽ യുവതികളെത്തും! മലയാളികളുടെ സംഘം തയ്യാറെടുപ്പിൽ
തൃശൂര്‍: മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോള്‍ സന്നിധാനം സംഘര്‍ഷ ഭരിതമായിരുന്നു. മണ്ഡലകാലത്തും കാര്യങ്ങള്‍ വ്യ്ത്യസ്തമല്ല.
കുറച്ച് നാള്‍ കാര്യങ്ങള്‍ സമാധാനപരമായിരുന്നുവെങ്കിലും മല ചവിട്ടാന്‍ സ്ത്രീകള്‍ എത്തുന്നതോടെ ശബരിമല വീണ്ടും സംഘര്‍ഷഭരിതമായി. മല ചവിട്ടാന്‍ സാധിക്കാതെ മടങ്ങിയ മനിതി സംഘം വീണ്ടും എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ജനുവരിയില്‍ തന്നെ ശബരിമലയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേരളത്തിലെ ഒരു സംഘം യുവതികള്‍.
പിന്തിരിഞ്ഞ് മനിതി
മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ സ്ത്രീ പ്രവേശനത്തിനുളള നീക്കങ്ങളൊന്നും ശബരിമലയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മണ്ഡല കാലത്തിന്റെ അവസാന ഘട്ടത്തിലാണ് മനിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മല ചവിട്ടാനെത്തിയത്. പോലീസ് സംരക്ഷണയില്‍ മല കയറാന്‍ ശ്രമിച്ച ഇവര്‍ക്ക് പ്രതിഷേധം കാരണം പിന്തിരിയേണ്ടതായി വന്നു.
ജനുവരിയിൽ പുതിയ സംഘം
എന്നാല്‍ മണ്ഡല കാലം കഴിയുന്നതിന് മുന്‍പ് തന്നെ ശബരിമല ചവിട്ടാനുറപ്പിച്ചിരിക്കുകയാണ് ഒരു സംഘം യുവതികള്‍. മനിതി സംഘം പരാജയപ്പെട്ടെ സാഹചര്യത്തില്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെ ജനുവരിയില്‍ മല ചവിട്ടാനാണ് യുവതികളുടെ സംഘത്തിന്റെ തീരുമാനം. പുരുഷന്മാരും ഈ സംഘത്തിനൊപ്പം ശബരിമലയിലേക്കുണ്ടാകും.
ജനാധിപത്യ കേരളം ശബരിമലയിലേക്ക്
ജനാധിപത്യ കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുക. മനിതി സംഘത്തോടുളള പോലീസ് നിലപാട് കണക്കിലെടുത്ത് പോലീസ് സഹായം തേടാതെയാവും ഇവര്‍ ശബരിമലയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. മനിതിയെ പോലീസ് പ്രതിഷേധക്കാര്‍ക്ക് മുന്നിലെറിഞ്ഞ് കൊടുത്തു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.
പോലീസ് ചതിച്ചു
പുലര്‍ച്ചെ മൂന്ന് മണിക്ക് എത്തിയ മനിതി സംഘത്തെ അപ്പോള്‍ മല ചവിട്ടിക്കാതെ പ്രതിഷേധക്കാര്‍ സംഘടിക്കും വരെ പോലീസ് കാത്ത് നില്‍ക്കുകയായിരുന്നു എന്നാണ് ആരോപണം. ഡിസംബര്‍ 23ന് മനിതി സംഘത്തോടൊപ്പം ചേര്‍ന്ന് മല ചവിട്ടാന്‍ ആയിരുന്നു ഇവര്‍ പദ്ധതിയിട്ടത്. എന്നാല്‍ മധുരയില്‍ വെച്ച് മനിതി സംഘത്തെ പോലീസ് ഏറ്റെടുക്കുകയായിരുന്നു.
ശ്രമങ്ങൾ പരാജയം
പിന്നീടങ്ങോട്ട് മനിതിയുടെ യാത്രാവഴികള്‍ നിശ്ചയിച്ചത് പോലീസ് ആയിരുന്നു. ഇതോടെ മനിതിക്കൊപ്പം ചേരാനുളള ശ്രമം നടന്നില്ല. മനിതി സംഘത്തോട് ഫോണില്‍ ബന്ധപ്പെടാന്‍ അടക്കം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് ജനാധിപത്യ കേരളം ശബരിമലയിലേക്ക് കൂട്ടായ്മയിലെ അംഗങ്ങളായ കനകദുര്‍ഗയും ബിന്ദുവും മല കയറാനെത്തിയത്. എന്നാല്‍ ആ ശ്രമവും പരാജയപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിയെ കാണാൻ മനിതി
അതിനിടെ മനിതി സംഘവും വീണ്ടും ശബരിമലയിലേക്ക് എത്താനുളള തയ്യാറെടുപ്പുകളിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിക്കാനാണ് മനിതി അംഗങ്ങള്‍ ശ്രമം നടത്തുന്നത്. ഡിസംബര്‍ 24ന് പിണറായിയെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. മുഖ്യമന്ത്രിക്ക് മനിതി മെയില്‍ അയച്ചിട്ടുണ്ട്. ജനുവരി 19ന് മുന്‍പ് വീണ്ടും ശബരിമലയിലേക്ക് എത്തുമെന്ന് മനിതി ഉറപ്പ് പറയുന്നു.