ലഖിംപൂര്‍ ഖേരി സംഘര്‍ഷം: പ്രിയങ്ക ഗാന്ധി അറസ്റ്റില്‍, ഗസ്റ്റ് ഹൗസ് താല്ക്കാലിക ജയിലാക്കി മാറ്റി
ലഖ്നൗ: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് പൊലീസ്. സീതാപൂര്‍ പൊലീസാണ് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തെ ലഖ്നൗവില്‍ വെച്ച് കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് കാല്‍നടയായി ലഖിംപൂര്‍ ഖേരിയിലേക്ക് പുറപ്പെട്ട പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസില്‍ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.
യുപി പി സി സി അധ്യക്ഷന്‍ അജയകുമാര്‍ ലല്ലു, ദീപേന്ദ്ര ഹൂഡ തുടങ്ങിയ നേതാക്കളാണ് പ്രിയങ്ക ഗാന്ധിയോടൊപ്പം അറസ്റ്റിലായത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രിയങ്കയേയും സഹപ്രവര്‍ത്തകരേയും സീതാപൂരിലെ ഗസ്റ്റ് ഹൗസില്‍ തന്നെ താമസിപ്പിച്ചിരിക്കുകയാണ്. ഗസ്റ്റ് ഹൗസ് പൊലീസ് താല്‍ക്കാലിക ജയിലാക്കി മാറ്റി. ക്രമസമാധാനം തകര്‍ത്തെന്നാണ് യു പി പൊലീസ് പ്രിയങ്കയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ് ഐ ആര്‍. ഗസ്റ്റ് ഹൗസിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തല്‍ കെട്ടി പ്രതിഷേധം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രിയങ്കയുടെ അറസ്റ്റില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു വനിത പോലീസ് പോലും ഇല്ലാതെയാണ് പ്രിയങ്കയ്ക്ക് എതിരായ പൊലീസ് നടപടി. ചട്ടങ്ങള്‍ പാലിക്കാന്‍ യുപി പൊലീസ് തയ്യാറായില്ലെന്നും പി ചിദംബരം വിമര്‍ശിച്ചു.

പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിക്കാന്‍ എത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനേയും സംഘത്തേയും ലഖ്നൗ വിമാനത്താവളത്തില്‍ വെച്ച് പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് അദ്ദേഹം വിമാനത്താവളത്തിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നാണ് ബാഗല്‍ വ്യക്തമാക്കിയത്. ലഖ്നൗവില്‍ സന്ദര്‍ശനം തുടരുന്ന നരേന്ദ്ര മോദി തിരികെ പോകുന്നതോടെ ബാഗലിന് പ്രിയങ്കയെ കാണാന്‍ അനുമതി നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കസ്റ്റഡി 28 മണിക്കൂർ പിന്നിട്ടതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി ഇന്ന് രാവിലെ രംഗത്ത് എത്തിയിരുന്നു. 28 മണിക്കൂറായി അങ്ങയുടെ പൊലീസ് തന്നെ കസ്റ്റഡിയിൽവെച്ചിരിക്കുകയാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. നോട്ടീസോ എഫ് ഐ ആറോ ഇല്ലാതെ തന്നെ മണിക്കൂറുകളായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.
സമരക്കാര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രിയങ്ക ഗാന്ധി പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി ഇതൊന്നും കാണുന്നില്ലേ?, എന്തുകൊണ്ടാണ് ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു. സമരം ചെയ്യുന്ന കര്‍ഷകരുടെ പിന്നിലൂടെ എത്തിയ വാഹനം അവര്‍ക്കുമേല്‍ ഇടിച്ചുകയറുന്നതാണ് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പിന്നിലൂടെ എത്തിയ വാഹനം സമരക്കാര്‍ക്കുനേരെ ഇടിച്ചു കയറിയെന്നാണ് ദൃക്സാക്ഷികളും മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്രമന്ത്രിയും മകനും ഈ ആരോപണം നിഷേധിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര അവകാശപ്പെട്ടത്. അതേസമയം തന്നെ കേന്ദ്ര മന്ത്രിക്കും മകനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അതേസമയം, ലഖിംപൂര്‍ ഖേരി കര്‍ഷകര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ ഇന്നും വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്. ഹരിയാനയില്‍ പ്രതിഷേധിത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഒരു ബിജെപി എംഎല്‍എയെ സ്ഥലത്തെ റെസ്റ്റ് ഹൗസില്‍ ബന്ദിയാക്കി. ഹിസാറില്‍ നിന്നുള്ള നിയമസഭാംഗമായ കമല്‍ ഗുപ്തയെയാണ് കര്‍ഷകര്‍ തടഞ്ഞ് വെച്ചത്. അരമണിക്കുറോളം കര്‍ഷകരുടെ തടങ്കലിലായിരുന്ന എംഎല്‍എയെ പിന്നീട് പോലീസെത്തിയാണ് മോചിപ്പിച്ചത്.












Click it and Unblock the Notifications