ആ കുട്ടി നിലവിളിച്ച് വീട്ടിലേക്ക് ഓടിക്കയറി വന്നു, നടി ആക്രമിക്കപ്പെട്ട രാത്രിയെക്കുറിച്ച് ലാൽ
കൊച്ചി: ചരിത്രത്തില്‍ ഇന്നേവരെ കടന്ന് പോകേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയും കോളിളക്കങ്ങളിലൂടെയുമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമ കടന്ന് പോയത്. ജനപ്രിയ നടനെന്ന് പേര് കേട്ട ദിലീപിന്റെ അറസ്റ്റും താരസംഘടനയിലെ പിളര്‍പ്പും ഡബ്ല്യൂസിസിയുടെ രൂപീകരണവും അടക്കം അപ്രതീക്ഷിതമായ ഒട്ടനവധി വഴിത്തിരിവുകള്‍. കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷം ആവാറായിട്ടും കേസില്‍ ഇതുവരെ വിചാരണ തുടങ്ങാന്‍ സാധിച്ചിട്ടില്ല.
ആക്രമിക്കപ്പെട്ട രാത്രി നടി പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് ചെന്ന് കയറിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്ക് ആയിരുന്നു. അതിന് ശേഷം കേസില്‍ പല ഘട്ടങ്ങളിലും ലാലിന്റെ പേരും പറഞ്ഞ് കേള്‍ക്കുകയുണ്ടായി. അന്ന് രാത്രി നടന്നത് എന്തെന്ന് ലാല്‍ തുറന്ന് പറഞ്ഞിരിക്കുന്നു.
ഫെബ്രുവരി 17ന്
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17ന് രാത്രിയിലാണ് അങ്കമാലി അത്താണിക്ക് സമീപത്ത് വെച്ച് പള്‍സര്‍ സുനി അടങ്ങുന്ന സംഘം നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചത്. രണ്ട് മണിക്കൂറോളം നേരം നടിയെയും കൊണ്ട് വാഹനത്തില്‍ അക്രമികള്‍ നഗരം ചുറ്റി. ഓടുന്ന വാഹനത്തിനകത്ത് വെച്ച് നടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
അഭയം തേടി ലാലിന്റെ വീട്ടിൽ
ശേഷം കൊച്ചി കാക്കനാട് ഭാഗത്ത് നടിയെ ഇറക്കി വിടുകയായിരുന്നു. ഈ ഭാഗത്ത് താമസിക്കുന്ന ലാലിന്റെ വീട്ടിലേക്കാണ് അന്ന് നടി അഭയം തേടിച്ചെന്നത്. അന്ന് നടിയുടെ ഡ്രൈവറും പള്‍സര്‍ സുനിയുടെ കൂട്ടാളിയും ആയിരുന്ന മാര്ട്ടിന് ആന്റണിയും നടിക്കൊപ്പം ഉണ്ടായിരുന്നു.
പോലീസിൽ റിപ്പോർട്ട് ചെയ്തു
നടിക്ക് സംഭവിച്ചത് എന്തെന്ന് ആദ്യം അറിഞ്ഞ ആള് ലാല്‍ ആയിരുന്നു. പിടി തോമസ് എംഎല്‍എ, നിര്‍മ്മാതാവായ ആന്റോ ജോസഫ് എന്നിവരെ ലാല്‍ നടി ആക്രമിക്കപ്പെട്ട കാര്യം അറിയിച്ചു. പിന്നാലെ പോലീസിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. നടി വിവരം പുറത്ത് പറയില്ല എന്ന അക്രമികളുടെ കണക്ക് കൂട്ടലാണ് അവിടെ പൊളിഞ്ഞത്.
ഞെട്ടിച്ച വെളിപ്പെടുത്തലുകൾ
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ ഓരോരുത്തരായി അറസ്റ്റിലായി. എറണാകുളത്തെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് പള്‍സര്‍ സുനിയെ പോലീസ് കീഴടക്കിയത്. കേസില്‍ ദിലീപിന്റെ പങ്ക് ആദ്യമേ തന്നെ പല കോണുകളില്‍ നിന്ന് ആരോപണമായി ഉയര്‍ന്ന് വന്നിരുന്നു. പള്‍സര്‍ സുനി തന്നെ പലപ്പോഴും വമ്പന്‍ സ്രാവുകളെ കുറിച്ചും മാഡത്തെ കുറിച്ചുമെല്ലാം സൂചനകള്‍ നല്കി.
നിരവധി പേരുകൾ
രണ്ട് തവണ ചോദ്യം ചെയ്യലിന് വിധേയനായ ദിലീപിനെ ജൂലെ പത്തിനാണ് പോലീസ് കേസില്‍ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ക്വട്ടേഷന്‍ നല്‍കിയതിനുമാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തത്. ഭാര്യയും നടിയുമായ കാവ്യ മാധവന്, സുഹൃത്ത് നാദിര്‍ഷ, മുകേഷ് എംഎല്‍എ തുടങ്ങി നിരവധി പേരുകള്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നു.
ലാലിനും മകനുമെതിരെ
ലാലിനും മകന് ജീന്‍ പോള്‍ ലാലിനും എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സത്യസന്ധമായ നിലപാടുകള്‍ മാത്രമേ താന്‍ എടുത്തിട്ടുള്ളൂ എന്ന് ലാല്‍ കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ചില മാധ്യമങ്ങള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വക്രീകരിച്ച് മറ്റൊരു മോശം തലത്തില്‍ എത്തിക്കുകയാണ് ചെയ്തത്.
ദിലീപ് ശത്രുവല്ല
തന്നെ ദിലീപിന്റെ ശത്രുവായി വരെ പലരും ചിത്രീകരിച്ചു. എന്നാല്‍ ദിലീപ് ഇന്നും തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആണ് ഇത് ചെയ്തത് എന്നോ അല്ലെന്നോ താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. തനിക്ക് ആകെ അറിയാവുന്നത് അന്ന് രാത്രി ആ കുട്ടി നിലവിളിച്ച് കൊണ്ട് തന്റെ വീട്ടിലേക്ക് കയറി വന്ന് പറഞ്ഞ സംഭവങ്ങള്‍ മാത്രമാണെന്ന് ലാല്‍ പറയുന്നു.
തനിക്ക് പങ്കില്ല
ഒരു മനുഷ്യന് എന്ന നിലയ്ക്ക് അപ്പോള്‍ ചെയ്യേണ്ട കാര്യങ്ങളാണ് താന്‍ ചെയ്തത്. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന നിലവാരശൂന്യമായ ചര്‍ച്ചകളിലൊന്നും തനിക്ക് പങ്കില്ലെന്നും ലാല്‍ പറഞ്ഞു. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബീ ടൂവിന്റെ ഡബ്ബിംഗ് ജോലികള്‍ക്ക് ശേഷം എറണാകുളത്തേക്ക് മടങ്ങി വരുന്ന വഴിയായിരുന്നു നടിക്ക് നേരെ ആസൂത്രിത ആക്രമണം നടന്നത്.
വിവാദ പരാമർശങ്ങൾ
ഗോവയില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തും നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി പിന്നീട് മൊഴി നല്‍കിയിരുന്നു. ജീന്‍പോളിനും ലാലിനും സംഭവത്തില്‍ പങ്കുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നുവെങ്കിലും അത്തരത്തിലുള്ള വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. അതിനിടെ നടിയും സുനിയും സുഹൃത്തുക്കളാണ് എന്ന് ലാല്‍ പറഞ്ഞതായി ദിലീപ് വെളിപ്പെടുത്തിയത് വിവാദമായി.
തന്നെ തെറ്റിദ്ധരിച്ചു
എന്നാല്‍ ദിലീപിന്റെ വാക്കുകള്‍ ലാല്‍ നിഷേധിച്ചു. നടിയേയും സുനിയേയും ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് കണ്ടിട്ടുണ്ട് എന്നാണ് താന്‍ പറഞ്ഞതെന്നും ദിലീപ് തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണ് എന്നുമാണ് ലാല്‍ പറഞ്ഞത്. നടിയും സുനിയും അടുപ്പക്കാരാണ് എന്ന് പറയേണ്ട ആവശ്യം തനിക്കില്ലെന്നും ലാല്‍ തുറന്നടിച്ചിരുന്നു.
ബിജെപിക്ക് കേരളത്തിൽ 24x7 മാസ്റ്റർ പ്ലാൻ, വീടും കുടുംബവും വേണ്ട.. പാർട്ടിക്ക് വേണ്ടി പണി മാത്രം