ദേശീയപാത ഭൂമിയേറ്റെടുക്കല്‍: റവന്യു ഉദ്യോഗസ്ഥ ഭീഷണി, കര്‍മ്മസമിതി പ്രക്ഷോഭത്തിലേക്ക്
വടകര: ദേശീയപാത ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ റവന്യു ഉദ്യോഗസ്ഥർ ഭീഷണിയാവുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കര്‍മ്മസമിതി പ്രക്ഷോഭത്തിലേക്ക്. ദേശീയപാത ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് വടകര, കൊയിലാണ്ടി ലാന്റ് അക്യുസിഷന്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്കെതിരെ കര്‍മ്മ സമിതി പ്രക്ഷോഭവുമായി രംഗത്ത്.
വിപണി വിലയുടെ നാലിലൊന്ന് പോലും നഷ്ടപരിഹാരമായി ഏറ്റെടുക്കുന്ന ഭൂമിക്ക് വില ലഭിക്കില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കിയിരിക്കെ വന്‍തുക നഷ്ടപരിഹാരമായി കിട്ടുമെന്ന പ്രചരണവും, നഷ്ടപ്പെടുന്ന വീടുകള്‍ കയറി കുടിയൊഴിപ്പിക്കലിന് വിധേയമാകുന്നവരെ ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കെതിരെയുമാണ് പ്രക്ഷോഭം. ഇതിന്റെ ഭാഗമായി മെയ് 14ന് കാലത്ത് 10ന് കൊയിലാണ്ടി ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും, ബഹുജന ധര്‍ണ്ണയും നടത്താന്‍ കര്‍മ്മസമിതി ജില്ല കമ്മിറ്റി തീരുമാനിച്ചു.
അഴിയൂര്‍, അയനിക്കാട്, തിക്കൊടി, ചോറോട്, പയ്യോളി, എന്നിവടങ്ങളിലാണ് റവന്യു ഉദ്യോഗസ്ഥര്‍ ദേശീയപാതയോരത്തെ വീടുകള്‍ കയറി ഭീഷണിപ്പെടുത്തുന്നതായി യോഗം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ ഇത്തരം സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. ജനറല്‍ കണ്‍വീനര്‍ എ ടി മഹേഷ് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, കെപിഎ വഹാബ്, അബു തിക്കൊടി, പി കെ കുഞ്ഞിരാമന്‍, സലാം ഫര്‍ഹത്ത്, വി കെ മോഹന്‍ദാസ്, പി സുരേഷ്, പി കെ നാണു, ശ്രീധരന്‍ മൂരാട്, രാമചന്ദ്രന്‍ പൂക്കാട്, വി പി കുഞ്ഞമ്മദ്, കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.