ആദർശം കളി അട്ടത്ത്.. ഭൂമി വിവാദത്തിൽ മുഖം രക്ഷിക്കാൻ സിപിഐ.. വിജയൻ ചെറുകരയുടെ കസേര തെറിച്ചു!
മാനന്തവാടി: വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പ് വിവാദത്തില്‍ ആരോപണവിധേയനായ വിജയന് ചെറുകരയെ സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയന് ചെറുകരയുടെ സെക്രട്ടറി കസേര തെറിച്ചത്. കെ രാജന് എംഎല്‍എയ്ക്കാണ് വയനാടിന്റെ താല്‍ക്കാലിക ചുമതല. രണ്ട് മാസത്തേക്ക് വിജയന് ചെറുകരയെ മാറ്റിനിര്‍ത്താനാണ് സിപിഐ വയനാട് ജില്ലാ കൗണ്‍സില്‍ യോഗത്തിലെ തീരുമാനം. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ വിജയനെതിരെ ഉയര്‍ന്ന് വന്നത്.
ഭൂമി തട്ടിപ്പ് വിവാദം പാര്‍ട്ടിക്ക് വലിയ അപമാനമുണ്ടാക്കിയെന്ന വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഏഷ്യാനെറ്റ് ന്യൂസ് സ്റ്റിംഗ് ഓപ്പറേഷന് പുറത്ത് വന്നതിന് പിന്നാലെ പാര്‍ട്ടിയോട് ആലോചിക്കാതെ വിജയന് ചെറുകര മാധ്യമങ്ങളോട് പ്രതികരിച്ചതിനെതിരെ കുറ്റപ്പെടുത്തലുണ്ടായി. അത് മാത്രമല്ല വാര്‍ത്ത പുറത്ത് വിട്ട ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജയ്സണ്‍ മണിയങ്ങാടിനെ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.
വാര്‍ത്ത പുറത്ത് വിട്ട മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് വിജയന് ചെറുകര മാപ്പ് ചോദിച്ചു. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിജയന് തന്റെ ഭാഗം വിശദീകരിക്കുകയും വിവാദത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കാന്‍ താനില്ലെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ മാറി നില്ക്കാന് തയ്യാറാണ് എന്നും വിജയന് ചെറുകര യോഗത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനിടെ വിജയന് ചെറുകരയ്ക്ക് എതിരെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി രംഗത്ത് വന്നിരിക്കുകയാണ്. മിച്ചഭൂമി ഇടപാടില്‍ പങ്കുണ്ടെങ്കില്‍ വിജയന് ചെറുകര പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന് ആവശ്യപ്പെട്ടു.
''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ
കേരളത്തിൽ കറുത്ത നിറക്കാരോട് വിവേചനമുണ്ട്.. തുറന്നടിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്