കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് കുരുക്കിൽ, റിട്ട. മജിസ്ട്രേറ്റിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് പരാതി!
കോഴിക്കോട്: വ്യാജ ഒസ്യത്തുണ്ടാക്കി കോടികളുടെ സ്വത്ത് തട്ടിയെടുത്തു എന്ന ആരോപണത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. അന്തരിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ട് നിന്നു എന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡണ്ടായ സിദ്ദിഖിന് നേരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പര കേസിലേക്ക് വഴി തുറന്നത് വ്യാജ ഒസ്യത്ത് ആണെന്നിരിക്കേയാണ് കോണ്‍ഗ്രസ് നേതാവിന് നേര്‍ക്കും വ്യാജ ഒസ്യത്ത് ആരോപണം ഉയര്‍ന്നിരിക്കുന്നത്. താമരശ്ശേരി ഡിവൈഎസ്പി അബ്ദുറസാഖാണ് കേസ് അന്വേഷിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ട്രസ്റ്റിന്റെ പേരിലുളള ഭൂമി
താമരശ്ശേരി സപ്ന പ്ലാന്റേഷന് ഉടമയും റിട്ട. ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായ കെഎ ലിങ്കണ് എബ്രഹാം 27 ഏക്കര്‍ ഭൂമി കെ എബ്രഹാം മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന് എഴുതി വെച്ചിരുന്നു. ലിങ്കണ് എബ്രഹാമിന്റെ അച്ഛന്റെ പേരിലുളളതാണ് ട്രസ്റ്റ്. ടി സിദ്ദിഖും മറ്റ് കോണ്‍ഗ്രസ് നേതാക്കളും അംഗങ്ങളായിരിക്കുന്നതാണ് ട്രസ്റ്റ്.
വ്യാജ ഒസ്യത്ത് തയ്യാറാക്കി
എന്നാല്‍ ലിങ്കണ് എബ്രഹാമിന്റെ മരണ ശേഷം സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ച് സഹോദരന് ഫിലോമിന്‍ രംഗത്ത് വന്നു. ട്രസ്റ്റിന് നല്കിയ ഭൂമി സ്വന്തം പേരിലാക്കാന്‍ ഫിലോമിന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കി എന്നാണ് റിപ്പോർട്ടുകൾ. ഇതിന് ടി സിദ്ദിഖ്, ഡിസിസി സെക്രട്ടറി ഹബീബ് തമ്പി, എംകെ അബ്ദുള്‍ റഹ്മാന് എന്നിവര്‍ സഹായിച്ചു എന്നാണ് ആരോപണം.
ഒരേക്കർ നേതാക്കൾക്ക്
ഫിലോമിന്‍ ഹാജരാക്കിയ ഒസ്യത്തില്‍ എബ്രഹാമിന്റെ ഒപ്പിന് പകരം വിരലടയാളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ട്രസ്റ്റ് ഇതിനെതിരെ പരാതിയുമായി മു്ന്നോട്ട് വന്നിരുന്നു. എന്നാല്‍ നേതാക്കള്‍ക്ക് ഭൂമി നല്കി പരാതി തുടച്ച് നീക്കി എന്നാണ് ആരോപണം. വ്യാജ ഒസ്യത്ത് വഴി ട്രസ്റ്റില്‍ നിന്ന് സ്വന്തമാക്കിയ 27 ഏക്കര്‍ ഭൂമിയില്‍ നിന്ന് ഒരേക്കര്‍ ടി സിദ്ദിഖ് അടക്കമുളള നേതാക്കള്‍ക്ക് വീതിച്ച് നല്‍കുകയായിരുന്നു.
തർക്കത്തിൽ ഇടപെടുക മാത്രം
പൊതുപ്രവര്‍ത്തകനായ എഎച്ച് ഹഫീസ് ആണ് സിദ്ദിഖ് അടക്കമുളളവര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. നേതാക്കളെ കൂടാതെ റവന്യൂ അധികൃതര്‍ക്കെതിരെയും പരാതിയില്‍ ആരോപണമുണ്ട്. ഭൂമി തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാര്യം സിദ്ദിഖ് സമ്മതിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സുഹൃത്തിന്റെ സ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ടത് മാത്രമാണ് എന്നാണ് സിദ്ദിഖ് വിശദീകരിക്കുന്നത്.