ഇന്നും അർജുനെ കണ്ടെത്താനായില്ല; ഷിരൂരില്‍ മഴ, ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു
ബെംഗളൂരു: കർണാടയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് നിലവിൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. നേരത്തെ പത്ത് മണി വരെ രക്ഷാപ്രവർത്തനം തുടരുമെന്നാണ് അറിയിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചേക്കുമെന്നാണ് വിവരം.
അതേ സമയം അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടക്കം മുതലെ വെറും പരാജയമാണെന്നാണ് കേരളത്തിൽ നിന്ന് പോയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ പറഞ്ഞത്. ട്രക്ക് എവിടെയാണ് കൃത്യമായി ട്രാക്ക് ചെയ്തിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു. മൂന്ന് മണിവരെ തെറ്റായ രീതിയിലായിരുന്നു രക്ഷാപ്രവർത്തനം നടന്നിരുന്നത് എന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ആദ്യ ദിവസങ്ങളിൽ ഉദ്യോഗസ്ഥരെ വിശ്വസിച്ചതിൽ തെറ്റുപറ്റിയെന്ന് കുടുംബം പറഞ്ഞു. ഇപ്പോഴുള്ള രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്ന് അർജുന്റെ അമ്മ പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടണമെന്നും നേരത്തെ അർജുന്റെ അമ്മ പറഞ്ഞിരുന്നു. കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ ഇറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കർണാടയിലെ ഷിരൂരിൽ ദേശിയപാതിയിലെ മണ്ണിടിച്ചിലിനെ തുടർന്നാണ് ലോറിക്കൊപ്പം അർജുനെ കാണാതായത്.












Click it and Unblock the Notifications