ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; 4 കുട്ടികൾ ഉൾപ്പെടെ 7 പേർ മണ്ണിനടിയിലായതായി സൂചന
ഇടുക്കി; മഴ കനത്തതോടെ ഇടുക്കിയിലെ കൊക്കയാറിലും ഉരുൾപൊട്ടി. മൂന്ന് ഇടങ്ങളിലായാണ് ഉരുൾപ്പൊട്ടിയത്. 4 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 7 പേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് സൂചന. അതേസമയം നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
100 ഓളം പേർ കഴിയുന്ന സ്ഥലത്ത് ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആദ്യം മഴ വെള്ളപ്പാച്ചിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് വലിയ ശബ്ദത്തിൽ ഉരുൾപ്പട്ടുകയായിരുന്നു. അഞ്ച് വീടുകൾ പൂർണമായും ആറോളം വീടുകൾ ഭാഗികമായും ഒലിച്ച് പോയിട്ടുണ്ട്. റോഡുകൾ പൂർണമായും തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമുണ്ട്. ഉദ്യോഗസ്ഥർക്ക് ഇവിടെ എത്താൻ സാധിച്ചിട്ടില്ല.

അതേസമയം ഇടുക്കിയിൽ മലയോരത്ത് മഴ കനത്തതോടെ വിവിധി ഭാഗങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും നിരവധി വീടുകള്‍ അപകടത്തിലായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും 1.30 മീറ്റര്‍ വീതം തുറന്ന് വിട്ടു. ദുരന്തബാധിത മേഖലകളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശനം നടത്തി.
കാഞ്ഞാര്‍ - മണപ്പാടി റോഡിലെ മൂന്നുങ്കവയലിന് സമീപം തോട് കര കവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ടാണ് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചത്.കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ വിജയന്‍ (31) എന്നിവരാണ് മരിച്ചത്.ശക്തമായ മലവെള്ളപാച്ചിലില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ കാഞ്ഞാര്‍ പോലീസും മൂലമറ്റം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങളും കാറും കണ്ടെത്തിയത്.
അറക്കുളം പഞ്ചായത്തില്‍ രണ്ടും, വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്നവരേയും അപകട ഭീഷണിയില്‍ കഴിയുന്നവരെയും ഇവിടേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി. വിവിധ വില്ലേജ് അധികൃതര്‍ നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നുണ്ട്.
Recommended Video
അതേസമയം തെക്കൻ ജില്ലകളിൽ മഴ കനക്കുകയാണ്. കോട്ടയത്തുണ്ടായ ഉരുൾപ്പൊട്ടലിൽ 9 പേരെ കാണാതായി. ഇവിടെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications