കർണാടകയിലെ മണ്ണിടിച്ചിൽ; മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല, സർക്കാർ ഇടപെടൽ തേടി കുടുംബം
തിരുവനന്തപുരം: കർണാടക ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെ കുറിച്ച് നാലാം ദിവസവും വിവരമില്ല. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽപ്പെട്ടത്. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നതെന്നാണ് കണ്ടെത്താനായത്. എന്നാൽ അർജുനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് അർജുന്റെ കുടുംബം രംഗത്തെത്തി. കേരള സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
അർജുൻ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് അദ്ദേഹത്തിന്റെ കുടുംബം. അർജുന് രണ്ട് ഫോണുകളുണ്ട്. മണ്ണിടിച്ചൽ ഉണ്ടായെന്ന് അറിഞ്ഞത് മുതൽ ആദ്യ നമ്പറിലേക്ക് വിളിച്ചിരുന്നെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു. രണ്ടാമത്തെ നമ്പറും കഴിഞ്ഞ ദിവസം വരെ സ്വിച്ച് ഓഫായിരുന്നുവെങ്കിലും ഇന്ന് രാവിലെ വിളിച്ചപ്പോൾ അർജുന്റെ ഫോൺ റിങ് ചെയ്തെന്ന് ഭാര്യ പറഞ്ഞു. എന്നാൽ അർജുൻ ഫോൺ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തിട്ടില്ല. വീണ്ടും ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയെന്നും ഭാര്യ പറഞ്ഞു.

അര്‍ജുൻ തന്നെ ഫോണ്‍ ഓണാക്കി ഓഫാക്കിയതാണോ എന്നാണ് കുടുംബത്തിന്‍റെ സംശയം. എത്രയും പെട്ടെന്ന് സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണമെന്നും രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നും കുടുംബം പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് ഇന്നാണ് വിവരം ലഭിച്ചതെന്നും ഉദ്യോഗസ്ഥ തലത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. കര്‍ണാടക ഗതാഗത മന്ത്രിയായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും രണ്ടു ദിവസമായിട്ടും വിവരങ്ങള്‍ വന്നിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും മന്ത്രിയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം രക്ഷാപ്രവർത്തനം ഉടൻ ആരംഭിക്കുമെന്നാണ് ഉത്തരകന്നഡ എസ് പി അറിയിച്ചതെന്ന് കോഴിക്കോട് എംപി എം കെ രാഘവൻ പ്രതികരിച്ചു. എസ് പിയെ ബന്ധപ്പെട്ടിരുന്നുവെന്നും നാവികസേനയെ എത്തിയശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും എംപി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കർണാടക മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലിൽ വൻ മണ്ണിടിച്ചിലാണ് ഉണ്ടായത്. പ്രദേശത്ത് ടാങ്കർ ലോറിയടക്കം മണ്ണിടിച്ചിലിൽ ഒഴുകി പോയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.












Click it and Unblock the Notifications