ലസിത പാലക്കലിനെതിരെ അശ്ലീല പോസ്റ്റ്.. മൂന്ന് മാസമായിട്ടും തരികിട സാബുവിനെതിരെ നടപടിയില്ല
തിരുവനന്തപുരം: കേരളത്തിലെ സംഘപരിവാറിന്റെ പരിചിത മുഖങ്ങളില്‍ ഒരാളായ ലസിത പാലക്കാല്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതോടെ സൈബര്‍ ലോകത്ത് സജീവമല്ല. യുവമോര്‍ച്ചയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ലസിത പാലക്കലിനെതിരെ അശ്ലീല പോസ്റ്റുകളുമായി തരികിട സാബു രംഗത്ത് വന്നിരുന്നു.
നിലവില്‍ ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് സാബു. സാബുവിനെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി ലസിത പാലക്കല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
സൈബർ മുഖം
സംഘപരിവാറിനെ അനുകൂലിച്ചും സിപിഎം അടക്കമുള്ള എതിര്‍ രാഷ്ട്രീയക്കാരെ രൂക്ഷമായി വിമര്‍ശിച്ചും സൈബര്‍ സംഘികളുടെ ഇടയില്‍ താരമായിരുന്നു ലസിത പാലക്കല്‍. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിടല്‍ അതിര് കടന്നതോടെയാണ് ലസിത പാലക്കലിനെ യുവമോര്‍ച്ച നേതൃസ്ഥാനത്ത് നിന്നും നീക്കിയത്. പിന്നാലെ ലസിത പാലക്കലിനെതിരെ ട്രോള്‍മഴയായിരുന്നു സോഷ്യല്‍ മീഡിയയില്‍.
അശ്ലീലച്ചുവയുള്ള പോസ്റ്റുകള്‍
അതിനിടെയാണ് ലസിതയ്ക്ക് എതിരെ നടനും ചാനല്‍ പരിപാടികളിലെ അവതാരകനുമായ തരികിട സാബു എന്ന സാബുമോന്‍ അബ്ദുസമദ് അശ്ലീലച്ചുവയുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടത്. ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്‌ററിലാണ് ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരിക്കുന്നത്.
ലസിത കുട്ടൂസ് എനിക്കുള്ളതാണ്
ആമയിഴഞ്ചാന്‍ തോട് കിളളിയാറിന് ഉള്ളതാണെങ്കില്‍ ലസിത കുട്ടൂസ് എനിക്കുള്ളതാണ് എന്ന തരത്തിലാണ് ഓരോ പോസ്റ്റുകളും. ഇതോടെ സംഘപരിവാറുകാർ കൂട്ടത്തോടെ സാബുമോന് പൊങ്കാലയിട്ട് തുടങ്ങി. വിവാദമായതോടെ പോസ്റ്റുകള്‍ മുഴുവന്‍ തരികിട സാബു അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തു. ലസിത പാലക്കൽ ഇയാൾക്കെതിരെ പരാതിയും നൽകി.
പ്രതിഷേധമുയർത്തി സംഘപരിവാർ
തരികിട സാബുവിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവമോർച്ച ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ അയാളുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ പരാതി കൊടുത്ത് മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സാബുവിന് എതിരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല എന്ന് ലസിത പാലക്കൽ ആരോപിക്കുന്നു.
ബിഗ് ബോസ് വീട്ടിൽ
നിലവില്‍ സാബുമോന്‍ ഏഷ്യാനെറ്റ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. മുംബൈയിലെ ബിഗ് ബോസ് ഹൗസിലാണ് സാബു ഇപ്പോഴുള്ളത്. നൂറ് ദിവസം ബിഗ് ബോസ് ഹൗസില്‍ താമസിച്ച് ടാസ്‌കുകള്‍ തീര്‍ക്കുക എന്നതാണ് പരിപാടി. സാബുമോന് എതിരെ നടപടി ആവശ്യപ്പെട്ട് ലസിത പാലക്കല്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
നടപടിയെടുക്കാതെ പോലീസ്
നേരത്തെ സാബുമോന് എതിരെ നടപടി ആവശ്യപ്പെട്ട് പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ ലസിത പാലക്കല്‍ സമരം ചെയ്തിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതോടെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. സാബുവിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് ലസിത പാലക്കല്‍ വ്യക്തമാക്കുന്നു. സാബുവിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
പേര് തന്നെ തരികിട
നേരത്തെ സാബുവിന്റെ അശ്ലീല പോസ്റ്റുകള്‍ക്ക് ലസിത തന്നെ മറുപടിയുമായി രംഗത്ത് വന്നിരുന്നു. ലസിത പാലക്കലിന്റെ അന്നത്തെ പോസ്റ്റ് ഇങ്ങനെയാണ്: പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളിൽ ഒരാൾ. ഇതിനെതിരെ ഇരട്ട ചങ്കന്റെ പോലീസിൽ പരാതി നൽകണം എന്നാണ് എല്ലാവരും പറയുന്നത്.
മാതാപിതാക്കളുടെ സംസ്കാരം
സമാന സംഭവങ്ങളിൽ ഞാൻ കൊടുത്ത 12 പരാതിയിന്മേൽ മഹാരാജാവിന്റെ പോലീസ് അന്വേഷണം തുടങ്ങിയിട്ട് പോലും ഇല്ല. വെറുതെ എന്റെ സമയം കളയുക എന്നല്ലാതെ. സ്വന്തം വീട്ടിൽ നിന്നും പഠിച്ചു വച്ചിട്ടുള്ള കാര്യം ചിലർ കഞ്ചാവിന്റെ കിറുക്കിൽ പറയും.അതിന് ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാതാപിതാക്കളുടെ സംസ്കാരം മക്കൾ കാണിക്കുന്നു.
തോന്ന്യവാസത്തിന് അനുവാദം
യാതൊരു പിൻബലവും ഇല്ലാതെ സുഡാപ്പി സാബു ഇങ്ങനെ ഒരു പോസ്റ്റിടും എന്ന് എനിക്ക് വിശ്വാസമില്ല. എന്തു തോന്നിവാസം കാണിച്ചാലും അതിക്രമം കാണിച്ചാലും മൗനാനുവാദം നൽകുന്ന ഭരണവും പോലീസും, 4 എണ്ണം ആവാം എന്ന ഒറ്റ വാക്ക് കൊണ്ട് പൂർണ പിന്തുണ നൽകുന്ന ഒരു വിഭാഗം പിന്നെ സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ ആർത്തു ചിരിക്കുന്ന 'കോവാലന്റെ ശിങ്കിടികൾ' . ഇതൊക്കെ ആണ് ഈ കീടത്തെ കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്നാണ് പോസ്റ്റ്.