ഓഖിയിൽ തീരദേശം കത്തുന്നു.. സർക്കാരിനെതിരെ പ്രതിഷേധം അലയടിച്ച് മത്സ്യത്തൊഴിലാളി മാർച്ച്
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു. ഓഖിയില്‍ സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സര്‍ക്കാരിന് എതിരെയുള്ള വലിയ തോതിലുള്ള പ്രതിഷേധമാണ് മാര്‍ച്ചില്‍ അലയടിച്ചത്. പതിനായിക്കണക്കിന് തീരദേശവാസികള്‍ പങ്കെടുത്ത മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പോലീസ് തടഞ്ഞു. കടലില്‍ കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളേയും കണ്ടെത്തുക, ദുരന്ത നിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം. ലത്തീന്‍ സഭയുടെ പ്രതിനിധികള്‍ ചൊവ്വാഴ്ച സര്‍ക്കാരുമായി ചര്‍ച്ച നടത്തും.
ആക്രമിക്കപ്പെട്ട നടിക്ക് സിനിമയിൽ അയിത്തം? അഭിനയിപ്പിച്ചാൽ അവർ കൂവിത്തോൽപ്പിക്കും! വെളിപ്പെടുത്തൽ
ലത്തീന്‍ സഭാ നേതാക്കളും വൈദികരുമാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം കൊടുക്കുന്നത്. പ്രതിഷേധ സമരങ്ങളുടെ തുടക്കം മാത്രമാണ് രാജ്ഭവന് മാര്‍ച്ചെന്ന് സമരക്കാര്‍ പറയുന്നു. ഓഖി മൂലം ദുരിതത്തിലായ പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ചൊവ്വാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ സമവായമായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം വ്യാപിപ്പിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. ഓഖി മുന്നറിയിപ്പ് നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയെന്ന് ആക്ഷേപം തുടക്കം മുതല്ക്കേ ഉയരുന്നുണ്ട്.