ലിഗയുടെ മരണത്തിൽ വീണ്ടും ദുരൂഹത; അവർ പറഞ്ഞത് തെറ്റെന്ന് വീട്ടമ്മ; കണ്ടിട്ടും പറഞ്ഞിട്ടും ഇല്ല
തിരുവനന്തപുരം: ലാത്വിയ സ്വദേശി ലിഗയുടെ മരണത്തില്‍ ദുരൂഹതകള്‍ തീരുന്നില്ല. കാണാതായി ഒരുമാസത്തിന് ശേഷം ആണ് ലിഗയുടെ മൃതദേഹം തിരുവല്ലത്തിന് അടുത്തുള്ള വാഴമുട്ടത്തെ കണ്ടല്‍കാടില്‍ കണ്ടെത്തിയത്. തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയില്‍ ആയിരുന്നു മൃതദേഹം.
ലിഗ എങ്ങനെ അവിടെ എത്തി എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഒരു വിദേശ വനിത കണ്ടല്‍ കാടിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടതായി രണ്ട് യുവാകള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ കേസില്‍ ഏറെ നിര്‍ണായകമായി മാറിയിരിക്കുന്നത്.
പ്രദേശവാസിയായ ഒരു വീട്ടമ്മ പറഞ്ഞു എന്ന രീതിയില്‍ ആയിരുന്നു യുവാക്കളുടെ മൊഴി. എന്നാല്‍ ആ വീട്ടമ്മ പറഞ്ഞത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. ആരാണ് ലിഗയുടെ മരണത്തില്‍ നുണപറയുന്നത്?
എങ്ങനെ എത്തും
തിരുവല്ലത്തെ കണ്ടല്‍ക്കാട്ടിലേക്ക് ലിഗ എത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിഗമനം. ലിഗ ജീവനോടെയാണ് അവിടെ എത്തിയതെങ്കില്‍ അത് ഒറ്റയ്ക്കാവില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ലിഗയുടേത് കൊലപാതകം ആകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ പുറത്ത് വരുന്നത്.
രണ്ട് വഴികള്‍
കണ്ടല്‍ക്കാട്ടിലേക്ക് എത്താന്‍ രണ്ട് വഴികള്‍ ആണുള്ളത്. ഒന്നുകില്‍ പ്രധാന റോഡ് മാര്‍ഗ്ഗം അവിടെ എത്തണം. പകല്‍ സമയത്താണ് എത്തുന്നത് എങ്കില്‍ ആരുടേയും കണ്ണില്‍ പെടാതിരിക്കാനുള്ള സാധ്യത വളരെ കുറവാണ്.
മറ്റൊരു വഴി, കായലിലൂടെ തോണിയില്‍ എത്തുക എന്നതാണ്. എന്നാല്‍ ഇവിടെയുള്ള കടത്തുകാരന്‍ ഇത്തരം ഒരു സംഭവം ഓര്‍ക്കുന്നതേയില്ല. അല്ലെങ്കില്‍ മറ്റാരുടേയെങ്കിലും സഹായത്തില്‍ ലിഗ തോണിയില്‍ കണ്ടല്‍ക്കാട്ടില്‍ എത്തിയിട്ടുണ്ടാകണം.
കണ്ടെന്ന് പറഞ്ഞവര്‍
കണ്ടല്‍ക്കാടിന്റെ ഭാഗത്തേക്ക് ഒരു വിദേശ വനിത നടന്നുപോകുന്നത് കണ്ടതായി രണ്ട് യുവാക്കള്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ ഏറെ നിര്‍ണായകമാകും എന്ന് കരുതിയ മൊഴിയായിരുന്നു ഇത്. പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു എന്ന രീതിയില്‍ ആയിരുന്നു യുവാക്കള്‍ പോലീസിന് മൊഴി നല്‍കിയത്. ഈ യുവാക്കളും ഇതേ നാട്ടുകാര്‍ തന്നെയാണ്.
അങ്ങനെ ഒരാളെ കണ്ടിട്ടില്ല
എന്നാല്‍ യുവാക്കളുടെ മൊഴിയെ പൂര്‍ണമായും നിരാകരിക്കുന്നതായിരുന്നു വീട്ടമ്മയുടെ മൊഴി. അങ്ങനെ ഒരു വിദേശ വനിത അത് വഴി പോകുന്നത് താന്‍ കണ്ടിട്ടില്ല എന്നാണ് അവര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇങ്ങനെ ഒരു കാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ പോലീസിന് കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നത്.
മരണം നേരത്തേ അറിഞ്ഞു?
വാഴമുട്ടത്തെ കായല്‍പരപ്പിനോട് ചേര്‍ന്ന കണ്ടല്‍ക്കാട് മേഖല സ്ഥിരം ആള്‍പ്പെരുമാറ്റം ഉള്ള സ്ഥലമല്ല. എങ്കില്‍ പോലും ഇവിടം കേന്ദ്രീകരിച്ച് ചീട്ടുകളി സംഘങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ലിഗയുടെ മൃതദേഹം നേരത്തെ തന്നെ ആരെങ്കിലും കണ്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഇക്കാര്യം ആരും പോലീസില്‍ അറിയിച്ചില്ല?
ശ്വാസം മുട്ടിയുള്ള മരണം
ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ശ്വാസം മുട്ടിയാകാം മരണം സംഭവിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. സാധാരണ ഗതിയില്‍ ശ്വാസം മുട്ടി മരിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇതൊരു കൊലപാതകം ആകാം എന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് ഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം കണ്ടെത്താന്‍ സാധിക്കൂ.
കോട്ടും ചെരിപ്പും
ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഓവര്‍ കോട്ടും ചെരുപ്പും എല്ലാം വിശദപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവ രണ്ടും ലിഗയുടേതല്ലെന്നാണ് സഹോദരി ഇലിസ വ്യക്തമാക്കിയിരിക്കുന്നത്. ലിഗയെ കോവളത്തെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലിഗ പിന്നീട് പുതിയ കോട്ട് വാങ്ങിയോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. അല്ലെങ്കില്‍ ആ കോട്ടും ചെരിപ്പും ആരുടേതാണ് എന്ന ചോദ്യവും ഉയരും.
ഇലിസ പറയുന്നു... ഇപ്പോള്‍ തൃപ്തി
ലിഗയെ കാണാതായതിനെ തുടര്‍ന്ന് സഹോദരി ഇലിസയും ഭര്‍ത്താവ് ആന്‍ഡ്രൂസും പലവിധത്തില്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. പോലീസിന്റെ അനാസ്ഥയെ കുറിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം ശരിയായ വിധത്തിലാണ് മുന്നോട്ട് പോകുന്നത് എന്നാണ് ഇലിസ പ്രതികരിച്ചിരിക്കുന്നത്. ഐജി മനോജ് എബ്രഹാമിനെ കണ്ട് വിശദാംശങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്.
ലിഗയുടെ ദുരൂഹമരണത്തിൽ വൻ ട്വിസ്റ്റ്.. കൊലപാതകമെന്ന സംശയം ബലപ്പെടുന്നു.. മരിച്ചത് ശ്വാസം മുട്ടി?
രാവിലെ യോഗയ്ക്ക് വന്നില്ല, ലിഗ പതിവായി പുകവലിക്കാൻ പോകും; ലിഗയെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ
ലിഗയുടെ മരണത്തിലെ ദുരൂഹത മറനീക്കുന്നു.. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിർണായക വിവരം പുറത്ത്