വര്‍ഷങ്ങള്‍ നീണ്ട വേട്ടയാടല്‍....ഒടുവില്‍ പിണറായി മിന്നല്‍പ്പിണറായി!! നാള്‍ വഴികളിലൂടെ....
1997ലാണ് ലാവലിന്‍ കരാറില്‍ ഒപ്പുവച്ചത്
തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളും മുഖ്യമന്ത്രിയുമായ പിണറായി വിജയത്തിന്റെ രാഷ്ട്രീയ കരിയറിനുമേല്‍ കരിനിഴത്തല്‍ വീഴ്ത്തിയ സംഭവമാണ് ലാവലിന്‍ കരാര്‍. 1997ല്‍ കരാര്‍ ഒപ്പുവച്ചതു മുതല്‍ അദേഹം നേരിട്ട തിരിച്ചടികള്‍ക്കാണ് ഇപ്പോള്‍ അന്ത്യമായിരിക്കുന്നത്. പിണറായി കുറ്റവിമുക്തനാണെന്ന ഹൈക്കോടതിയുടെ പ്രഖ്യാപനും സംസ്ഥാന സര്‍ക്കാരിനും ഇടതുപക്ഷത്തിനും പുത്തന്‍ ഉണര്‍മവാകും നല്‍കുക. നിലവില്‍ മന്ത്രിമാരായ തോമസ് ചാണ്ടി, കെ കെ ശൈലജ, എംഎല്‍എ പി വി അന്‍വര്‍ എന്നിര്‍ക്കെതിരായ വിവാദങ്ങളില്‍ പകച്ചുപോയ സര്‍ക്കാരിന് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ ഊര്‍ജ്ജം നല്‍കുന്നതാവും ഹൈക്കോടതി വിധി. ലാവലിന്‍ കേസിന്റെ നാള്‍വഴികളിലൂടെ ഒന്നു കണ്ണോടിക്കാം.
തുടക്കം 1994ല്‍
1994 മാര്‍ച്ചിലാണ് പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തൊട്ടടുത്ത വര്‍ഷം ഇതു സംബന്ധിച്ച് എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ചു. ജി കാര്‍ത്തികേയനായിരുന്നു അന്ന് വൈദ്യുതി മന്ത്രി.
നായനാര്‍ അധികാരത്തില്‍
1996ല്‍ ഇ കെ നായരുടെ കീഴിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. പിണറായിരുന്നു വൈദ്യുതി മന്ത്രി. ഇതേ വര്‍ഷം തന്നെ കാനഡ സന്ദര്‍ശിച്ച പിണറായി കണ്‍സള്‍ട്ടന്‍സ് കരാര്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള സപ്ലൈ കരാറാക്കി. 149 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാനും മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാനും ധാരണയിലെത്തുകയും ചെയ്തു.
കരാര്‍ ഒപ്പുവച്ചു
1997 ഫെബ്രുവരി പത്തിനാണ് സര്‍ക്കാരും ലാവലിനുമായുള്ള കരാറില്‍ ഒപ്പുവച്ചത്. ലാവലിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പദ്ധതി നടപ്പാക്കാമെന്ന ബെല്ലിന്റെ നിര്‍ദ്ദേശം തള്ളിയായിരുന്നു സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. 1998ലെ മന്ത്രിസഭാ യോഗത്തില്‍ ഈ കരാര്‍ മന്ത്രിസഭ അംഗീകരിച്ചു.
യുഡിഎഫ് ആരോപണം
2001ലാണ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തുവന്നത്. 98.30 കോടിയുടെ ധനസഹായമാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും 8.98 കോടി മാത്രമേ ലഭിച്ചുള്ളൂവെന്ന് അവര്‍ ആരോപിച്ചു.
വിജിലന്‍സ് അന്വേഷണം
2003ല്‍ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആന്റണിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2005ല്‍ ലാവലില്‍ ഇടപാടിലൂടെ സര്‍ക്കാരിന് 375.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നു. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയെ കെഎസ്ഇബി സമീപിച്ചില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.
പിണറായി കുറ്റവിമുക്തന്‍
പിണറായി കുറ്റക്കാരനല്ലെന്ന് 2006ല്‍ വിജിലന്‍സ് പ്രാഥമിക അന്നേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. കേസില്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരടക്കം 80 പേരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് നിര്‍ദേശിക്കുകയും ചെയ്തു.
അന്വേഷണം സിബിഐക്ക്
2006ല്‍ ലാവലിന്‍ കേസ് സിബിഐക്ക് വിടാന്‍ ഉമ്മന്‍ ചാണ്ടിയുടെ കീഴിലുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ഉപേന്ദ്ര വര്‍മയെ സര്‍ക്കാര്‍ നീക്കുകയും ചെയ്തു. പിണറായി അടക്കം നിരവധി പേരെ കേസുമായി ബന്ധപ്പെട്ടു സിബിഐ ചോദ്യം ചെയ്തു.
കേസില്‍ കഴമ്പുണ്ടെന്ന് സിബിഐ
കേസില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിബിഐ 2009ല്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. 86.25 കോടിയുടെ ക്രമക്കേട് നടന്നതായും സിബിഐ അറിയിച്ചു.
പിണറായിക്ക് വിചാരണ
പിണറായിയെ വിചാരണ ചെയ്യാന്‍ അനുമതി തേടി 2009ല്‍ സിബിഐ ഗവര്‍ണര്‍ക്കു കത്ത് നല്‍കി. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് മന്ത്രിസഭ തീരുമാനിച്ചതെങ്കിലും ഗവര്‍ണര്‍ സിബിഐ ആവശ്യം അംഗീകരിക്കുകയായിരുന്നു.
പങ്ക് അന്വേഷിക്കണം
ലാവലിന്‍ ഇടപാടില്‍ ജി കാര്‍ത്തികേയനെയും വൈദ്യുതി ബോര്‍ഡംഗമായ ഗോപാലകൃഷ്ണന്റെയും പങ്ക് അന്വേഷിക്കാന്‍ എറണാകളും സിബിഐ കോടതി 2009ല്‍ ഉത്തരവിട്ടു. വിചാരണ ചെയ്യാനുള്ള അനുമതി ചോദ്യം ചെയ്ത് പിണറായി 2011ല്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.
തുടരന്വേഷണ റിപ്പോര്‍ട്ട്
2011ല്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. വിചാരണ ഉടന്‍ വേണമെന്നാവശ്യപ്പെട്ടു തൊട്ടടുത്ത വര്‍ഷം പിണറായി നല്‍കി ഹര്‍ജി സിബിഐയുടെ പ്രത്യേക കോടതി തള്ളുകയായിരുന്നു. കേസില്‍ പിണറായിക്കെതിരേ ഉടന്‍ വിചാരണ തുടങ്ങുമെന്ന് 2013ല്‍ ഹൈക്കോടതി വ്യക്തമാക്കി.
കുറ്റവിമുക്തര്‍
പിണറായിയടക്കമുള്ള പ്രതികളെ 2015ല്‍ സിബിഐയുടെ കീഴ്‌ക്കോടതി വിചാരണ ചെയ്യാതെ തന്നെ കുറ്റവിമുക്തരാക്കി. ഈ വിധിക്കെതിരേ ഇതേ വര്‍ഷം തന്നെ സിബിഐ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ പോവുകയായിരുന്നു.
ഒടുവില്‍ കുറ്റവിമുക്തന്‍
ഒടുവില്‍ ഇന്ന് ലാവലിന്‍ ഇടപാടില്‍ പിണറായിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടേണ്ടിവരുമെന്നും കോടതി പ്രസ്താവിച്ചു.