ഇരട്ടച്ചങ്കന്റെ ചങ്ക് കലങ്ങുമോ? പിണറായിക്ക് നിർണ്ണായകം; ലാവലിൻ കേസിൽ ഹൈക്കോടതി വിധി അൽപ്പസമയത്തിനകം
സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച പുന:പരിശോധന ഹർജിയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.45ന് വിധി പറയുന്നത്.
കൊച്ചി: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലാവലിൻ കേസിലെ വിധി ബുധനാഴ്ച ഉച്ചയ്ക്ക് പ്രസ്താവിക്കും. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഏഴ് പേരെ കുറ്റവിമുക്തരാക്കിയതിനെതിരെ സമർപ്പിച്ച പുന:പരിശോധന ഹർജിയിലാണ് ഹൈക്കോടതി വിധി പറയുന്നത്.
ലാവലിൻ കേസിൽ പ്രതി പട്ടികയിലുണ്ടായിരുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതിയാണ് 2015ൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച പുന:പരിശോധന ഹർജിയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.45ന് വിധി പറയുന്നത്.

ജസ്റ്റിസ് പി ഉബൈദുള്ളയാണ് ഹർജിയിൽ വിധി പ്രസ്താവിക്കുക. ഹർജിയിൽ അഞ്ച് മാസം മുൻപ് വാദം പൂർത്തിയായിരുന്നെങ്കിലും, വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം, വിധി പിണറായിക്ക്
അനുകൂലമായാലും പ്രതികൂലമായാലും കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന് തീർച്ചയാണ്.
വിധി പിണറായിക്ക് അനുകൂലമാണെങ്കിൽ അദ്ദേഹം കൂടുതൽ കരുത്താർജ്ജിച്ച് ശക്തനായി മാറും. രാഷ്ട്രീയ എതിരാളികൾക്ക് കനത്ത തിരിച്ചടിയുമാകും. അതേസമയം, വിധി മുഖ്യന് പ്രതികൂലമാണെങ്കിൽ ഇടതു സർക്കാരിന്റെ ഭാവി തന്നെ തുലാസിലാകും. മുഖ്യമന്ത്രി അഴിമതി കേസിൽ പ്രതിയായാൽ രാജിക്കായി ആവശ്യമുയരുമെന്ന് തീർച്ചയാണ്.
പിണറായിക്ക് പ്രതികൂലമായ വിധിയാണ് വരുന്നതെങ്കിൽ പ്രതിപക്ഷത്തിന് അത് ശക്തമായ ആയുധമാകും.പന്നിയാര്‍- ചെങ്കുളം -പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിൻ
കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാര്‍ വൈദ്യുത വകുപ്പിനും സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ലാവലിന്‍ കേസ്.












Click it and Unblock the Notifications