പറ്റില്ലെങ്കില്‍ നിര്‍ത്തിപ്പോടോ..നായനാരാണ് താരം; കോടിയേരിക്കും പിണറായിക്കും എന്തുപറ്റി
1988-93 കാലഘട്ടത്തില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരില്‍ നിന്ന് നേരിട്ട അനുഭവങ്ങളാണ് ദിനേശ് പറയുന്നത്.
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി വിഷയത്തില്‍ സിപിഎം ഒളിച്ചുകളിക്കുകയാണെന്ന ആരോപണം നിലനില്‍ക്കെ സമാനമായ തര്‍ക്കത്തില്‍ പഴയ നേതാക്കള്‍ എടുത്ത സമീപനം വിവരിച്ച് മുന്‍ എസ്എഫ്‌ഐ നേതാവിന്റെ വെളിപ്പെടുത്തല്‍. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരം 20 ദിവസമായിട്ടും പാര്‍ട്ടി നേതാക്കള്‍ പ്രത്യക്ഷ പിന്തുണ നല്‍കാതിരിക്കുന്ന സാഹചര്യത്തിലാണ് പഴയ നേതാക്കളുടെ പ്രതികരണത്തിന് പ്രസക്തിയേറുന്നത്.
ലോ അക്കാദമിയിലെ വിദ്യാര്‍ഥി ചൂഷണത്തിനെതിരേ മുന്‍ മുഖ്യമന്ത്രി ഇകെ നായനാരും ഇഎംഎസും എടുത്ത നിലപാടകളാണ് അക്കാദമിയിലെ മുന്‍ എസ്എഫ്‌ഐ നേതാവായ പിവി ദിനേശ് വെളിപ്പെടുത്തുന്നത്. സമരവേദിയില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തിയെങ്കിലും മാനേജ്‌മെന്റിനെതിരേ കടുത്ത ഭാഷ പ്രയോഗിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവട്ടെ വളരെ വൈകിയാണ് വിഷയത്തില്‍ സംസാരിച്ചത്.
1988-93 കാലഘട്ടത്തില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരില്‍ നിന്ന് നേരിട്ട അനുഭവങ്ങളാണ് ദിനേശ് പറയുന്നത്. സമാനമായ അനുഭവങ്ങള്‍ തന്നെയാണ് ലക്ഷ്മി നായരില്‍ നിന്ന് നിലവിലെ വിദ്യാര്‍ഥികളും നേരിടുന്നതെന്ന് അവരുടെ ആരോപണങ്ങള്‍ തെളിയിക്കുന്നു.
സുപ്രിംകോടതിയിലെ അഭിഭാഷകനും സിപിഎം അഭിഭാഷക സംഘടനാ നേതാവും ലോ അക്കാദമിയിലെ മുന്‍ എസ്എഫ്‌ഐ നേതാവുമാണ് പിവി ദിനേശ്. കോളജില്‍ പ്രവര്‍ത്തകര്‍ നേരിട്ട ദുരനുഭവങ്ങള്‍ വിവരിക്കാനാണ് അദ്ദേഹം അന്നത്തെ നേതാക്കളെ കണ്ടത്.
ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പരാതി പറയാനാണ് നേതാക്കളെ കണ്ടത്. വനിതാ സഖാക്കളും ഒപ്പമുണ്ടായിരുന്നു. എകെജി സെന്ററിലെത്തി ഇകെ നായനാരെ കണ്ടു.
തികച്ചും അപ്രതീക്ഷിതമായിരുന്നു നായനാരുടെ പ്രതികരണം. വിഷയം പറഞ്ഞപ്പോള്‍ അല്‍പ്പം ദേഷ്യപ്പെട്ടും സരസമായുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സമരം ചെയ്യാന്‍ പറ്റില്ലെങ്കില്‍ നിര്‍ത്തിപ്പോടോ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ദിനേശ് പറയുന്നു.
നായനാരുടെ പ്രതികരണത്തില്‍ വനിതാ സഖാക്കള്‍ക്ക് വിഷമമായെങ്കിലും തങ്ങള്‍ക്കത് ഊര്‍ജം പകര്‍ന്നുവെന്നും ദിനേശ് വ്യക്തമാക്കുന്നു. ഊര്‍ജസ്വലമായി സമരം നയിക്കാനായിരുന്നു നായനാരുടെ നിര്‍ദേശം. എകെജി സെന്ററില്‍ നിന്നു വരുമ്പോള്‍ ടികെ രാമകൃഷ്ണനെ കണ്ട് നായനാരുടെ പ്രതികരണം സംബന്ധിച്ച് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം സഖാക്കളെ ആശ്വസിപ്പിച്ചെന്നും ദിനേശ് അനുസ്മരിക്കുന്നു.
ഇംഎംഎസിനെ കണ്ടത് കോളജില്‍ ഒരുപരിപാടിക്ക് നാരായണന്‍ നായര്‍ അദ്ദേഹത്തെ ക്ഷണിച്ച സാഹചര്യത്തിലായിരുന്നു. നാരായണന്‍ നായരുടെ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിവിരുദ്ധ നടപടികളും എഴുതി തയ്യാറാക്കി ഇംഎംഎസിന് കൈമാറി. മുഴുവന്‍ വായിച്ച ശേഷം പരിശോധിക്കാം പാര്‍ട്ടിക്ക് കൈമാറാം എന്നായിരുന്നു ഇംഎംഎസിന്റെ പ്രതികരണമെന്ന് ഫേസ്ബുക്കില്‍ പറയുന്നു. എങ്കിലും ഇഎംഎസ് കോളജില്‍ പരിപാടിക്കെത്തിയത് അല്‍പ്പം വിഷമമുണ്ടാക്കിയെന്ന് ദിനേശ് പറയുന്നു.
എസ്എഫ്‌ഐയെ കാംപസില്‍ താഴ്ത്തിക്കെട്ടിയാണ് നാരായണന്‍ നായര്‍ പലപ്പോഴും സംസാരിച്ചത്. നേതാക്കളുടെ ഇടയില്‍പോലും അദ്ദേഹം പ്രവര്‍ത്തകരെ കുറിച്ച് മോശമായി പറഞ്ഞു. എങ്കിലും എസ്എഫ്‌ഐ കമ്മിറ്റി തീരുമാനങ്ങള്‍ ദേശാഭിമാനിയില്‍ വരുന്നത് തടയാന്‍ ഡയറക്ടര്‍ക്ക് സാധിച്ചിരുന്നില്ലെന്നും ദിനേശ് വ്യക്തമാക്കുന്നു.