ലക്ഷ്മി നായർ 'തെറിച്ചോ'...? പുതിയ പ്രിൻസിപ്പാളിനായി ലോ അക്കാദമി പരസ്യം നൽകി !!!
മതിയായ യോഗ്യതകൾ ഉള്ള ആളുകൾ ഇന്റർവ്യൂവിനായി ഫെബ്രുവരി 17ന് ലോ അക്കാദമി ഓഫീസിൽ ഹാജരാകണമെന്നാണ് പരസ്യം
തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സമരം തുടങ്ങിയിട്ട് ഒരുമാസം ആകാനിരിക്കെ പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള ശ്രമങ്ങളുമായി മാനേജ്‌മെന്‌റ്. ഇതിന്‌റെ ഭാഗമായി പത്രങ്ങളില്‍ പുതിയ പ്രിന്‍സിപ്പാളിനെ ക്ഷണിച്ച് കൊണ്ട് പരസ്യം നല്‍കി.
ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കണം എന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. ലക്ഷ്മി നായരും അവരുടെ ഭാവി മരുമകളുമാണ് അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഭാവി മരുമകള്‍ക്ക് ചട്ടവിരുദ്ധമായി ഇന്‌റേണൽ മാര്‍ക്ക് നല്‍കിയെന്നും തെളിഞ്ഞിട്ടുണ്ട്.
എസ്എഫ്‌ഐയുമായി മാനേജ്‌മെന്‌റ് ഉണ്ടാക്കിയ ധാരണ പ്രകാരം ലക്ഷ്മി നായര്‍ 5 വര്‍ഷം പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ലക്ഷ്മിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മതിയായ യോഗ്യതകള്‍ ഇല്ലാതെയാണ് ലക്ഷ്മി പ്രിന്‍സിപ്പാള്‍് ആയതെന്നും ആരോപണം ഉണ്ട്.
പേരൂര്‍ക്കടയിലെ ലോ അക്കാദമിയിലേക്ക് പുതിയ പ്രിന്‍സിപ്പാളിനെ തേടി അക്കാദമി ഡയറക്ടര്‍ എന്‍ നാരായണന്‍ നായര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. നിശ്ചിത യോഗ്യത ഉള്ളവര്‍ ഫെബ്രുവരി 18ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പുന്നന്‍ റോഡിലുള്ള ലോ അക്കാദമിയുടെ ഓഫീസില്‍ എത്തിച്ചേരണമെന്നാണ് ആവിശ്യപ്പെട്ടിരിക്കുന്നത്.
കേരള യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം പി എച്ച്ഡി ഉള്ളവര്‍ക്ക് മാത്രമേ പ്രിന്‍സിപ്പാള്‍ ആവാന്‍ യോഗ്യത ഉള്ളൂ. പ്രായം 65 വയസ്സിന് മുകളില്‍ ആവാന്‍ പാടില്ല. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വ്യക്തികള്‍ വന്നാല്‍ ലോ അക്കാദമി പ്രിന്‍സിപ്പാളിനായുള്ള ഇന്‌റര്‍വ്യൂ നടക്കും.
ലക്ഷ്മി നായരെ മാറ്റി നിര്‍ത്തി വൈസ് പ്രിന്‍സിപ്പാള്‍ മാധവന്‍ പോറ്റിയ്ക്ക് പ്രിന്‍സിപ്പാളിന്‌റെ ചുമതല നല്‍കാനായിരുന്നു മാനേജ്‌മെന്‌റിന്‌റെ നീക്കം.എന്നാല്‍ അദ്ദേഹത്തിന് പിഎച്ച്ഡി ഇല്ല. 67 വയസ്സും ആയി.
ലോ അക്കാദമി അധ്യാപകരില്‍ നിന്ന് തന്നെ യോഗ്യത ഉള്ളവരെ തേടുന്നുണ്ട്. ചില അധ്യാപകർക്ക് പിഎച്ച്ഡി ബിരുദം ഉണ്ട്