വിചാരണയിൽ മഞ്ജു വാര്യർ നേരിടുക ഈ പ്രധാന ചോദ്യം.. ഉത്തരം ദിലീപിന് എതിരായാൽ.. പോലീസിന്റെ മരണക്കുരുക്ക്
കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിന്നും ഊരിപ്പോരുക എന്നത് നടന്‍ ദിലീപിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമേ അല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗൂഢാലോചന തെളിയിക്കാന്‍ സാഹചര്യത്തെളിവകള്‍ മാത്രം മതിയാവും. ദിലീപിനെ സംശയിക്കാനുതകുന്ന ശക്തമായ വിവരങ്ങള്‍ തന്നെയാണ് പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണ സംഘം സമര്‍പ്പിച്ചത് പഴുതടച്ചുള്ള കുറ്റപത്രമാണ് എന്നാണ് നിയമ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ദിലീപ് ക്വട്ടേഷൻ നൽകാനുള്ള മോട്ടീവ് തെളിയിക്കാനായാൽ പോലീസ് പകുതി ജയിച്ചു. അതിന് മഞ്ജു വാര്യരുടെ മൊഴി മതിയാകും.
ദിലീപിന് വേണ്ടി പ്രധാനമന്ത്രിയുടെ മുന്നിലേക്ക്..! ഗൂഢാലോചന നടന്നത് ദിലീപിനെതിരെയെന്ന് സലിം ഇന്ത്യ
കാരണം സാധൂകരിക്കാൻ
ദിലീപ് നടിക്കെതിരെ ഗൂഢാലോചന നടത്താനുള്ള കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത് വ്യക്തിവൈരാഗ്യമാണ്. കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ഫോണ്‍ സംഭാഷണം മഞ്ജു വാര്യര്‍ക്ക് നടി നല്‍കിയെന്നതാണ് ശത്രുതയ്ക്കുള്ള കാരണമായി പറയുന്നത്. ഈ വാദത്തെ സാധൂകരിക്കാനാണ് മഞ്ജു വാര്യരെ സാക്ഷിയാക്കിയിരിക്കുന്നത്.
ദിലീപ് അപകടത്തിൽ
ദിലീപിനെതിരെ മുഖ്യസാക്ഷിയായി മഞ്ജു വാര്യര്‍ എത്തുമ്പോള്‍, നടന്റെ നില കൂടുതല്‍ അപകടത്തിലാവുകയാണ് എന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ദിലീപിന്റെ മൊഴികളിലെ വൈരുദ്ധ്യം തന്നെ സംശയാസ്പദമാണ്. പള്‍സര്‍ സുനി എന്ന ക്രിമിനലിലെ അറിയില്ലെന്നും കണ്ടിട്ടേ ഇല്ലെന്നുമാണ് ദിലീപ് തുടക്കം മുതല്‍ പറയുന്നത്. എന്നാല്‍ പോലീസ് കണ്ടെത്തല്‍ അങ്ങനല്ല.
പറഞ്ഞതൊന്നും സത്യമല്ല
ദിലീപിന്റെ സഹായി അപ്പുണ്ണിയെ പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി വിളിച്ചിട്ടുണ്ട്. ദിലീപിന് സുനി എഴുതിയ കത്ത് മറ്റൊരു തെളിവായി. മാത്രമല്ല ദിലീപിന്റെ തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ചിത്രങ്ങള്‍ ലഭിച്ചു. കാവ്യാ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ പള്‍സര്‍ സുനി പോയതിനും തെളിവുകള്‍ പോലീസിന് ലഭിച്ചു.
ദിലീപും സുനിയും തമ്മിലുള്ള ബന്ധം
ഈ കാര്യങ്ങളൊക്കെ നിലനില്‍ക്കേ എന്തിന് വേണ്ടിയാണ് പള്‍സര്‍ സുനിയെ ഓരോതവണയും കണ്ടതെന്ന് വിചാരണ വേളയില്‍ ദിലീപിന് പറയേണ്ടതായി വരുമെന്ന് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും അഭിഭാഷകനുമായ അഡ്വക്കേറ്റ് ടി ആസിഫലി വിശദീകരിക്കുന്നു. ആക്രമണം ക്വട്ടേഷനാണെന്ന് വ്യക്തമായ സ്ഥിതിക്ക് ദിലീപും സുനിയും തമ്മിലുള്ള ബന്ധം നിര്‍ണായകമാണ്.
മോട്ടീവ് തെളിയിക്കാൻ
ഗൂഢാലോചനക്കേസുകളില്‍, ഗൂഢാലോചനയ്ക്ക് സാക്ഷികളുണ്ടാവാനുള്ള സാധ്യത ഇല്ല. അതുകൊണ്ട് തന്നെ പ്രതിക്ക് കുറ്റകൃത്യം നടത്താനുള്ള മോട്ടീവും സാഹചര്യത്തെളിവുകളും മാത്രം മതിയാവും. ഈ കേസില്‍ മോട്ടീവ് അതായത് കുറ്റകൃത്യം നടത്താനുള്ള ഉദ്ദേശ്യം തെളിയിക്കാന്‍ മഞ്ജു വാര്യരുടെ മൊഴി മതിയാകുമെന്ന് ഹൈക്കോടതിയിലെ ക്രിമിനല്‍ അഭിഭാഷകനായ അഡ്വക്കേറ്റ് ടിഎ ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.
മൊഴി എതിരായാൽ തീർന്നു
ദിലീപും കാവ്യയുമായുള്ള ബന്ധം നടി മഞ്ജുവിനെ അറിയിച്ചതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം എങ്ങെനെ അറിഞ്ഞു എന്ന ചോദ്യം വിചാരണയ്ക്കിടെ മഞ്ജുവിന് നേരിടേണ്ടി വരും. ആക്രമിക്കപ്പെട്ട നടി പറഞ്ഞാണ് അറിഞ്ഞതെന്ന് മഞ്ജു മൊഴി നല്‍കിയാല്‍, ദിലീപിന്റെ ശത്രുത തെളിയിക്കാന്‍ അത് മതിയാകുമെന്നും അഡ്വ. ടിഎ ഉണ്ണികൃഷ്ണന്‍ പറയുന്നു.
ഗൂഢാലോചനയെന്ന ആരോപണം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനാ സിദ്ധാന്തം ആദ്യം പരസ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആണ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്, മഞ്ജു ഈ ആരോപണം ഉന്നയിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ക്രിമിനമല്‍ ഗൂഢാലോചന ഉണ്ടെന്നായിരിന്നു ദിലീപിനെ വേദിയിലിരുത്തി മഞ്ജു പറഞ്ഞത്. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പോകാന്‍ പോലീസിനെ പ്രേരിപ്പിച്ചതില്‍ പ്രധാന ഘടകങ്ങളിലൊന്ന് മഞ്ജു വാര്യരുടെ ആരോപണം തന്നെയായിരുന്നു.
ഇരുകൂട്ടർക്കും നിർണായകം
വളരെ വര്‍ഷങ്ങളായി ദിലീപിനെ അറിയുന്ന വ്യക്തിയാണ് മഞ്ജു. അതേസമയം നടി മഞ്ജുവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. മഞ്ജു സുഹൃത്തിനൊപ്പം നില്‍ക്കുമോ അതോ മുന്‍ഭര്‍ത്താവിനൊപ്പം നില്‍ക്കുമോ എന്ന ആശങ്ക ഉയരുന്നത് സ്വാഭാവികം. മഞ്ജുവിന് മുന്നില്‍ മകള്‍ എന്ന ഘടകം കൂടിയുണ്ട്. മകള്‍ക്ക് വേണ്ടി ദിലീപിനെതിരെ മൊഴി നല്‍കാന്‍ മഞ്ജു മടിച്ചാല്‍ അത് കേസിന് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.മകളെ ഉപയോഗിച്ച് മഞ്ജുവിനെ സ്വാധീനിക്കുമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.