പിണറായിയുടെ മുഖം കണ്ടാല്‍ ജനം വോട്ട് ചെയ്യില്ലെന്ന് ഇടതു മുന്നണിക്ക് ഭയം, പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ഭയന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിണറായി വിജയനെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതു മുന്നണിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സുരേഷ് ഗോപി എംപിയായതിൽ സന്തോഷം, മുകേഷിന്റെ കാര്യമറിയില്ല, രാഷ്ട്രീയം കോമഡിയല്ലെന്ന് രഞ്ജിനി
മുഖ്യമന്ത്രിയും സര്‍ക്കാരും അത്രത്തോളം ജനവിരുദ്ധമായെന്ന് സി.പി.എമ്മും ഇടതു മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തും അഴിമതിയും തട്ടിപ്പും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെയും തട്ടിപ്പുകാരുടെയും താവളമായി. ഈ സര്‍ക്കാര്‍ എന്നാണ് പോകുന്നത് എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ കലണ്ടര്‍ നോക്കിയിരിക്കുകയാണ്. സി.പി.എമ്മിലെ ഒരു ഉന്നതന്‍ കൂടി സ്വര്‍ണ്ണക്കടത്തു കേസില്‍ പെടാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആ നേതാവിന്റെ പേരും പുറത്തുവരും.
ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ജോലിയില്ലാതെ കഷ്ടപ്പെടുമ്പോള്‍, പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് ആരെയും നിയമിക്കാതെ അവയുടെ കാലാവധി അവസാനിക്കുമ്പോള്‍, പത്താം ക്ലാസ്സ് പാസാകാത്ത സ്വപ്നാ സുരേഷിനെ പോലുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപ ശമ്പളത്തില്‍ മുഖ്യമന്ത്രിയുടെ വകുപ്പില്‍ ജോലിനല്‍കുകയാണ്. ഈ സര്‍ക്കാരിന് കീഴില്‍ മൂന്നു ലക്ഷത്തിലധികം ആളുകളാണ് പിന്‍വാതിലിലൂടെ നിയമനം നേടിയത്. ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ കൊള്ളകളില്‍ ഒന്നാണ്. റാങ്ക് ലിസ്റ്റിലുള്ള പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടാതിരിക്കുമ്പോഴാണ് പാര്‍ട്ടിക്കാർക്കും, നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ജോലി കൊടുത്തത്.
വികസനത്തിന്റെ പേരില്‍ അഴിമതിയാണ് ഇവിടെയുണ്ടായത്. കിഫ്ബി, ട്രാന്‍സ്ഗ്രിഡ്, ലൈഫ് മിഷന്‍, കെ.റെയില്‍, കെ ഫോണ്‍, കൊച്ചി ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൊള്ളയും അഴിമതിയുമാണ് ഇവിടെ നടന്നത്. ഭക്ഷണ കിറ്റ് കൊടുക്കുന്ന സഞ്ചിയില്‍ പോലും കമ്മിഷന്‍ വാങ്ങിയവരാണ് നാട് ഭരിക്കുന്നത്. ഇതിനൊക്കെ എതിരെയുള്ള ജനകീയ മുന്നേറ്റമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഈ ഗവണ്‍മെന്റിനെ തൂത്തെറിയണമെന്ന വികാരമാണ് കേരളത്തില്‍ അലയടിക്കുന്നതെന്നും തദ്ദേശ തെരത്തെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.