തിരുവനന്തപുരത്ത് സി ദിവാകരൻ 15,000 വോട്ടുകൾക്ക് വിജയിക്കും, തരൂർ മൂന്നാം സ്ഥാനത്തെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് തിരുവനന്തപുരം. ത്രികോണ മത്സരമാണ് ഇക്കുറി തിരുവനന്തപുരത്ത് നടന്നത്. ശബരിമല പ്രതിഷേധങ്ങളുടെ ചുവട് പിടിച്ച് കേരളത്തിൽ താമര വിരിയ്ക്കാമെന്ന് കണക്ക് കൂട്ടുന്ന ബിജെപി ഏറ്റവും പ്രതീക്ഷ വെച്ചു പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാനിറങ്ങിയ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് വെന്നിക്കൊടി പാറിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.
കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് വിജയിക്കുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വന്നിട്ടുണ്ട്. സിറ്റിംഗ് എംപിയായ ശശി തരൂരിന് തന്നെ സാധ്യത കൽപ്പിക്കുന്നതാണ് ചില എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ മൂന്നാം സ്ഥാനത്തേയ്ക്ക് പോകുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ച സി ദിവാകരൻ 15,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരത്ത് വിജയിക്കുമെന്നാണ് പുതിയ വിലയിരുത്തൽ.
എക്സിറ്റ് പോൾ പ്രവചനങ്ങൾ കണ്ടല്ല മുന്നോട്ട് പോകുന്നത്.. ആ കെണിയിൽ വീഴരുത്, തന്ത്രപരമായി കോൺഗ്രസ്!
തിരുവനന്തപുരത്ത് ദിവാകരൻ
സി ദിവാകരൻ മൂന്നാം സ്ഥാനത്തേയ്ക്ക് പോകുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഐ ജില്ലാ നേതാക്കൾ. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ കുമ്മനം രാജശേഖരനും പിന്നിലായി മൂന്നാം സ്ഥാനത്തേയ്ക്ക് പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയോജക മണ്ഡലം തലത്തിൽ നടത്തിയ അവലോകനം ചൂണ്ടിക്കാട്ടിയാണ് വിലയിരുത്തൽ.
ദിവാകരൻ ഒന്നാമത്
കഴക്കൂട്ടം, പാറശ്ശാല, കോവളം മണ്ഡലങ്ങളിൽ സി ദിവാകരൻ ഒന്നാമതെത്തുമെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. നേമം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഒന്നാമതെത്താനാണ് സാധ്യത.
രണ്ടാം സ്ഥാനത്തേയ്ക്ക്
കുമ്മനം ഒന്നാമതെത്തുമെങ്കിലും ബിജെപി പ്രതീക്ഷിക്ഷിക്കുന്ന വൻ മുന്നേറ്റം ഈ മണ്ഡലങ്ങളിൽ ഉണ്ടാകാനിടയില്ല. സി ദിവാകരൻ ആ മണ്ഡലങ്ങളിൽ രണ്ടാമത് എത്തുകയും ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. കഴിഞ്ഞ തവണ ഒ രാജഗോപാലിനെ തുണച്ച അനുകൂല ഘടകങ്ങൾ കുമ്മനത്തിന് ലഭിക്കില്ലെന്നാണ് സിപിഐ നേതാക്കൾ വിലയിരുത്തുന്നത്.
അനുകൂല ഘടകങ്ങൾ
ഒ രാജഗോപാൽ നേരത്തെ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങളും മണ്ഡലത്തിലെ ജനപിന്തുണയും രാജഗോപാലിന്റെ വോട്ട് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ശബരിമല സമരത്തിൽ സജീവമല്ലാതിരുന്നത് കുമ്മനത്തിന് തിരിച്ചടിയായേക്കും. ശബരിമല സമരങ്ങളുടെ തുടക്കം മുതൽ മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് കുമ്മനം മടങ്ങി വരണമെന്ന് ആവശ്യം ഉയർന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കുമ്മനം മടങ്ങിയെത്തിയത്.
ഈഴവ വോട്ടുകൾ
കഴക്കൂട്ടം മണ്ഡലത്തിലെ ഈഴവ വോട്ടുകൾ സി ദിവാകരന്റെ വിജയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരത്ത് കുമ്മനത്തിന് ലീഡ് ലഭിക്കുമെങ്കിലും കഴക്കൂട്ടത്തേയും പാറശ്ശാലയിലേയും വോട്ടുകളിലൂടെ ഇത് മറികടക്കാനാകും. നെയ്യാറ്റിൻ കരയിൽ ഇക്കുറി മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവളത്ത് എൽഡിഎഫ് ഒന്നാമതെത്തും.
ന്യൂനപക്ഷ വോട്ടുകൾ
അതേസമയം കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പോലെ ന്യൂനപക്ഷ ഏകീകരണം തിരുവനന്തപുരത്ത് ഉണ്ടായിട്ടില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശശി തരൂർ പിന്നോട്ട് പോയിരുന്നു. ചിട്ടയായ പ്രചാരണം എൽഡിഎഫിന് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു.
Recommended Video
കുമ്മനം മൂന്നാമത്
കഴിഞ്ഞ ദിവസം പുറത്ത് വന്ന കൈരളി- സിഇഎസ് സർവേ തിരുവനന്തപുരത്ത് സി ദിവാകരൻ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചിക്കുന്നത്. കുമ്മനം രാജശേഖരൻ മൂന്നാമതെത്തുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ വിജയിക്കുമെന്നുമാണ് സിഇഎസ് സർവേ പ്രവചിക്കുന്നത്. ശശി തരൂർ 36.5 ശതമാനം വോട്ട് നേടുമെന്നും സി ദിവാകരൻ 32.2 ശതമാനം വോട്ട് നേടുമെന്നും സർവേ പറയുന്നു. കുമ്മനം രാജശേഖരൻ 29.7 ശതമാനം വോട്ട് നേടുമെന്നുമാണ് സർവേ പ്രവചിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ