ബിജെപിയും സിപിഎമ്മും കൈ കോർത്തു.. കുമ്പളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി!
കുമ്പളം: എറണാകുളം ജില്ലയിലെ കുമ്പളം പഞ്ചായത്ത് ഭരണം ബിജെപി അംഗത്തിന്റെ സഹായത്തോടെ പിടിച്ച് എല്‍ഡിഎഫ്. യുഡിഎഫ് ഭരണ സമിതി ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. എന്നാല്‍ ഗ്രൂപ്പ് കളിയെ തുടര്‍ന്ന് രണ്ട് യുഡിഎഫ് അംഗങ്ങള്‍ എല്‍ഡിഎഫിലേക്ക് കൂറ് മാറുകയും ഒരു ബിജെപി അംഗം എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് ഭരണം ഇടത് പക്ഷം സ്വന്തമാക്കിയത്.
പഞ്ചായത്ത് പ്രസിഡണ്ടായി സീത ചക്രപാണിയെ തിരഞ്ഞെടുത്തു. ടിആര്‍ രാഹുല്‍ ആണ് വൈസ് പ്രസിഡണ്ട്. സ്വതന്ത്രനായ രാഹുല്‍ യുഡിഎഫില്‍ നിന്ന് കൂറുമാറി എല്‍ഡിഎഫ് ക്യാംപിലെത്തിയതാണ്. നേരത്തെ യുഡിഎഫിന് 10 അംഗങ്ങളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന് 7ഉം ബിജെപിക്ക് ഒന്നും ആയിരുന്നു അംഗബലം.
യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിന്റെ വിഎ പൊന്നപ്പന്‍, സ്വതന്ത്രനായ ടി ആര്‍ രാഹുല്‍, ബിജെപി അംഗം സിടി രതീഷ് എന്നിവര്‍ എല്‍ഡിഎഫ് പക്ഷത്തേക്ക് മാറി. ഗ്രൂപ്പ് സമവാക്യം പാലിച്ചില്ല എന്നാരോപിച്ചാണ് കളംമാറ്റം. ഇതോടെ ആകെയുളള പതിനെട്ട് സീറ്റില്‍ എല്‍ഡിഎഫിന് 10 സീറ്റും യുഡിഎഫിന് 8 സീറ്റുമായി കക്ഷി നില മാറി.
രണ്ട് വര്‍ഷത്തോളമായി കുമ്പളം പഞ്ചായത്ത് ഭരണ സിമിതിയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വെച്ച് മാറുക എന്ന സമവായ പാലിക്കപ്പെടാത്തതാണ് വിമത നീക്കത്തിന് കാരണമായത്. വിഎ പൊന്നപ്പനെ രണ്ടര വര്‍ഷത്തിന് ശേഷം വൈസ് പ്രസിഡണ്ടാക്കാം എന്നതായിരുന്നു ധാരണ. എന്നാലിത് പാലിക്കപ്പെടാതെ വന്നതോടെയാണ് കൂറുമാറ്റം. ബിജെപിയെ കൂട്ടുപിടിച്ച് സിപിഎം കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ചെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.