നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഇടതുമുന്നണിക്ക്; സഭാധ്യക്ഷന്മാരെ കണ്ട് ജോസ് കെ മാണി വിഭാഗം
കൊച്ചി: കേരള കോണ്‍ഗ്രസ് എന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസ് കെ മാണിക്ക് അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനുള്ള സ്റ്റേ ഈ മാസം 31 വരെ നീട്ടിയിരിക്കുകയാണ് ഹൈക്കോടതി. ഈ മാസം 19 ന് കേസ് വീണ്ടും പരിഗണിക്കും. കമ്മീഷന്‍ തീരുമാനത്തിനുള്ള സ്റ്റേ കോടതി ഇന്ന് നീക്കുമെന്നായിരുന്നു ജോസ് കെ മാണി പ്രതീക്ഷിച്ചിരുന്നത്. കോടതിയില്‍ നിന്ന് അനുകൂല വിധി നേടി പാര്‍ട്ടി ജന്മദിനമായ നാളെ തന്നെ ഇടത് പ്രവേശനം സംബന്ധിച്ച തീരുമാനം എടുക്കാമെന്നായിരുന്നു ജോസ് കരുതിയിരുന്നത്. ഇന്ന് അനുകൂല വിധി ഉണ്ടാകാത്തതില്‍ നിരാശയുണ്ടെങ്കിലും ഇടത് പ്രവേശന നീക്കം ജോസ് കെ മാണി കൂടുതല്‍ ശക്തമാക്കുകയാണ്.
പതിറ്റാണ്ടുകളായി യുഡിഎഫിനൊപ്പം
പതിറ്റാണ്ടുകളായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടി ഇടതുമുന്നണിയിലേക്ക് പോവുമ്പോള്‍ അതിനെ അണികള്‍ എങ്ങനെ സ്വീകരിക്കുമെന്നത് സംബന്ധിച്ച് ജോസ് കെ മാണിക്ക് ആശങ്കയുണ്ട്. പാര്‍ട്ടി യുഡിഎഫ് വിടാനുണ്ടായ സാഹചര്യം അണികള്‍ക്കിടയില്‍ വിശദീകരിച്ചുകൊണ്ടാണ് ജോസ് വിഭാഗം ഈ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നട്ടെല്ല്
കര്‍ഷക-ക്രിസ്ത്യന്‍ വോട്ട് ബാങ്കാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നട്ടെല്ല്. മുന്നണി മാറ്റം ഇവരേയും ബോധിപ്പിക്കേണ്ടതിന്‍റെ ആവശ്യം കേരള കോണ്‍ഗ്രിനുണ്ട്. സിപിഎമ്മിനെ സംബന്ധിച്ച് സഭാ മേലധ്യക്ഷന്‍മാരുടെ നിലപാട് വിഷയമല്ല. എന്നാല്‍ ജോസിനെ സംബന്ധിച്ച് കാര്യം അങ്ങനെയല്ല. സഭാ നേതൃത്വം ഇടഞ്ഞാല്‍ മുന്നണി മാറ്റം ജോസിന് തിരിച്ചടി നല്‍കിയേക്കും.
പുറത്തു പോവേണ്ടി വന്ന സാഹചര്യം
ഈ സാഹചര്യത്തില്‍ ഇടതുമുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് ക്രിസ്ത്യൻ സഭാധ്യക്ഷന്മാരുടെ അനുവാദം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഡിഎഫില്‍ നിന്ന് പുറത്തു പോവേണ്ടി വന്ന സാഹചര്യം സഭാ നേതാക്കള്‍ക്ക് മുന്നില്‍ ജോസ് അവതരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
38 വര്‍ഷം യുഡിഎഫില്‍
യുഡിഎഫ് കേരള കോണ്‍ഗ്രസിനെ അകാരണമായി പുറത്തക്കിയതാണെന്നും പതിറ്റാണ്ടുകളോളം ഒന്നിച്ച് പ്രവർത്തിച്ച തങ്ങളെ ചെന്നിത്തല അടക്കമുള്ളവർ പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തി അപമാനിച്ചുവെന്നും നേതാക്കൾ സഭാധ്യക്ഷന്മാരെ ബോധ്യപ്പെടുത്തി. 38 വര്‍ഷം യുഡിഎഫില്‍ ഉറച്ചു നിന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അങ്ങനത്തെ പാര്‍ട്ടിയെ ഗുഡാലോചനയിലൂടെ പുറത്താക്കുകയായിരുന്നെന്ന വികാരവും ജോസ് കെ മാണി പങ്കുവെച്ചു.
രാഷ്ട്രീയ അനീതി
മുന്നണിയില്‍ നിന്നും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ പുറത്താക്കിയ തീരുമാനം രാഷ്ട്രീയ അനീതിയാണെന്നും ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളിൽ നിന്നും പലപ്പോഴും സംരക്ഷിച്ച് നിര്‍ത്തിയ കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയെ കുറിച്ചുള്ള വിവാദം അനാവശ്യമായിരുന്നുവെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ധാരണ പാലിച്ചില്ല
യുഡിഎഫ് ധാരണ പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഞങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. അത്തരത്തില്‍ വ്യക്തമായ ഒരു ധാരണ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയുടെ കാര്യത്തിലുണ്ടായിരുന്നില്ല. അച്ചടക്ക ലംഘനത്തിന്‍റെ പേരിലാണ് തങ്ങൾക്കെതിരെ നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നുവെന്നും ജോസ് അഭിപ്രായപ്പെട്ടു.
വിജയസാധ്യത ഇടതുമുന്നണിക്ക്
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വിജയസാധ്യത ഇടതുമുന്നണിക്കാണെന്നും ജോസ് കെ മാണി സഭാനേതൃത്വത്തിന് മുന്നില്‍ വിശദകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇടതിനൊപ്പം നിന്നാല്‍ സ്വന്തമാക്കാന്‍ കഴിയുന്ന നേട്ടങ്ങളെ കുറിച്ച് അവര്‍ വിശദീകരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍
അതേസമയം, കേരള കോണ്‍ഗ്രസിന്‍റെ ഇടത് പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. എന്നാല്‍ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ചുള്ള പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ദിനമായ നാളെയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ നേതാക്കള്‍ തള്ളി.
പ്രഖ്യാപനമുണ്ടാവില്ല
നാളെ പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇടത് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെങ്കിലും അന്തിമ തീരുമാനത്തിലേക്കോ പ്രഖ്യാപനത്തിലോക്കോ കടക്കില്ല. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി നടത്തിയ പരാമര്‍ശവും യോഗം ചര്‍ച്ച ചെയ്തേക്കും. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടമുണ്ടാകില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ അഭിപ്രായപ്പെട്ടത്.
സിപിഐ നിലപാട്
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നതില്‍ അവര്‍ക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. അണികളിലെ വലിയൊരു വിഭാഗം യുഡിഎഫ് വിടുന്നതിന് എതിരാണ്. അതുകൊണ്ടുതന്നെ ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയാല്‍ മുന്നണിക്ക് വലിയ നേട്ടം പ്രതീക്ഷിക്കേണ്ടതില്ല. ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും സികെ ശശിധരന്‍ പറഞ്ഞു.
യുഡിഎഫില്‍ 17 സീറ്റുകള്‍ അധികം; കോട്ടയത്തടക്കം 6 എണ്ണം സ്വന്തമാക്കാന്‍ ലീഗ്, 3 നല്‍കാന്‍ കോണ്‍ഗ്രസ്
Recommended Video