ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി
തിരുവനന്തപുരം: അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇടതുമുന്നണി പ്രവേശനം ഉറപ്പിച്ചെങ്കിലും അത് എപ്പോള്‍, ധാരണകള്‍ എന്തെല്ലാം എന്ന കാര്യത്തില്‍ ഇപ്പോഴും പാര്‍ട്ടിയില്‍ അവ്യക്തത വ്യക്തമാണ്. വരുന്ന ഒമ്പതാം തിയതി പാര്‍ട്ടിയുടെ 56-ാം ജന്മദിനമാണ്. രാഷ്ട്രീയ നിലപാട് സംബന്ധിച്ച് അന്ന് തന്നെ വ്യക്തമായ നിലപാട് ജോസ് കെ മാണിയില്‍ നിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടുംപിടുത്തം ഒഴിവാക്കി സിപിഐ
ജോസ് കെ മാണിയുടെ കാര്യത്തില്‍ തുടക്കത്തിലെ കടുംപിടുത്തം സിപിഐ ഒഴിവാക്കിയെങ്കിലും ആദ്യം അവര്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണമെന്ന നിര്‍ദേശം കാനം രാജേന്ദ്രന്‍ മുന്നോട്ട് വെച്ചിരുന്നു. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം പാര്‍ട്ടി ജന്മദിനത്തില്‍ ജോസ് കെ മാണി തുറന്നു പ്രഖ്യാപിക്കും.
ഇടതുപ്രവേശനം
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇടതുപ്രവേശനം എന്നതാണ് നിലവിലെ തീരുമാനം.തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോവുകയാണ്. ഈ വര്‍ഷം ആദ്യമോ ജനുവരിയിലോ തദ്ദേശ തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാട് സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീട്ടാനാവില്ല.
കഴിഞ്ഞ തവണ മത്സരിച്ചത്
നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ സീറ്റുകള്‍ സംബന്ധിച്ച് മുന്‍കൂട്ടി ധാരണയായതിന് ശേഷം മുന്നണി പ്രവേശനം എന്നതാണ് ജോസ് വിഭാഗത്തിന്‍റെ ആഗ്രഹം. 2016 ല്‍ യുഡിഎഫിന്‍റെ ഭാഗമായിരുന്നപ്പോള്‍ 15 സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതില്‍ 9 സീറ്റിലായിരുന്നു അന്നത്തെ മാണി വിഭാഗം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.
പാലാ മോഹം
ഇടതുമുന്നണിയുടെ ഭാഗമാവുമ്പോള്‍ കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകള്‍ വിട്ടുകിട്ടണമെന്നാണ് ജോസ് വിഭാഗത്തിന്‍റെ ആവശ്യം. പാലായില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കാനാണ് ജോസ് കെ മാണിയുടെ തയ്യാറെടുപ്പ്. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ മന്ത്രിസ്ഥാനവും ഉറപ്പാണ്. എന്നാല്‍ പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപി ഇപ്പോഴും കടുംപിടുത്തം തുടരുകയാണ്.
ധാരണയായില്ല
എന്ത്ര നിയമസഭാ സീറ്റുകള്‍ ജോസിന് വിട്ടുകൊടുക്കണം എന്നതില്‍ എല്‍ഡിഎഫിലും ഇതുവരെ ധാരണയായിട്ടില്ല. സിപിഎമ്മിന്‍റെ കോട്ടയം ജില്ലാ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജോസ് കെ മാണി ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സിഎഫ് തോമസിന്‍റെ വിയോഗത്തോടെ തീരുമാനം നീണ്ടു പോവുകയായിരുന്നു.
യുഡിഎഫ് പ്രതീക്ഷകള്‍ക്ക് തടയിട്ടു
എല്‍ഡിഎഫിലേക്ക് പോവുന്ന കേരള കോണ്‍ഗ്രസില്‍ വലിയ പിളര്‍പ്പുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെയും പിജെ ജോസഫിന്‍റെയും പ്രതീക്ഷ. എന്നാല്‍ ഇതിന് തടയിടാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി വിഭാഗം. ജോസഫ് എം പുതുശ്ശേരി ജോസ് പക്ഷത്തേക്ക് കൂറുമാറിയെങ്കിലും അതിന് തുടര്‍ച്ചയുണ്ടായില്ല.
പുതുശ്ശേരി പോയത് തിരുവല്ല ഉറപ്പിക്കാന്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല സീറ്റ് ഉറപ്പിക്കാനാണ് ജോസഫ് എം പുതുശ്ശേരി ജോസഫ് പക്ഷത്തേക്ക് മാറിയതെന്ന കാര്യം വ്യക്തമാണ്. എല്‍ഡിഎഫില്‍ ജെഡിഎസിന്‍റെ സിറ്റിങ് സീറ്റായ തിരുവല്ല കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കില്ല. തന്‍റെ തട്ടകമായ തിരുവല്ല വിട്ട് പോവാന്‍ പുതുശ്ശേരിയും ആഗ്രഹിക്കുന്നില്ല. ഇതോടെയാണ് പുതുശ്ശേരി ജോസഫ് വിഭാഗത്തിലേക്ക് മാറിയത്
വിലപേശല്‍ ശക്തി
പാര്‍ട്ടിയില്‍ വലിയ തോതിലുള്ള കൊഴിഞ്ഞു പോകല്‍ ഉണ്ടായിരുന്നെങ്കില്‍ ജോസ് കെ മാണി കൂടുതല്‍ പ്രതിസന്ധിയിലായേനെ. എല്‍ഡിഎഫിലെ വിലപേശല്‍ ശക്തിയും കുറയും. എന്നാല്‍ മുന്നണി പ്രവേശനം സംബന്ധിച്ച് ഇനിയും അനിശ്ചിതത്വം നിലനില്‍ക്കുകയാണെങ്കില്‍ കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമം ജോസഫും കോണ്‍ഗ്രസും തുടരും. ഈ സാഹചര്യത്തില്‍ കൂടിയാണ് ജോസ് എല്‍ഡിഎഫ് പ്രവേശനത്തിന് വേഗം കൂട്ടുന്നത്.
ഘടകക്ഷിയാവണം
കേരള കോണ്‍ഗ്രസിനെ ഘടകക്ഷിയായി തന്നെ മുന്നണിയില്‍ എടുക്കണമെന്നുള്ളതാണ് സിപിഎമ്മിന്‍റെ ആഗ്രഹം. എന്നാല്‍ ഇതില്‍ സിപിഐക്ക് വിയോജിപ്പുണ്ട്. സിപിഎമ്മിന് നിര്‍ബന്ധമാണെങ്കില്‍ ചര്‍ച്ചകളാവാമെന്നും അവര്‍ പറയുന്നു. ദ്ദേശ ഭരണ തിരഞ്ഞെടുപ്പു വേളയിൽ എൽഡിഎഫിലെടുക്കാതെ, പുറത്തുനിർത്തി സഹകരിപ്പിക്കാമെന്ന അഭിപ്രായമാണ് സിപിഐക്ക് ഉള്ളത്.
പട്ടിക കൈമാറി
എന്നാല്‍ ഘടകക്ഷിയായി തന്നെ എല്‍ഡിഎഫില്‍ എടുക്കണമെന്നാണ് കേരള കോൺഗ്രസ്(എം). അതേസമയം, തദ്ദേശ ഭരണ വാര്‍ഡുകളുടെ സംവരണം ഈ മാസം ആറിനാണ് പൂര്‍ത്തിയാവുക. ഇത് കണക്കിലെടുത്ത് സിപിഎമ്മുമായി ജില്ലകളില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞതവണ മത്സരിച്ചതും ഇനി മത്സരിക്കാൻ ആഗ്രഹിക്കുന്നതുമായ സീറ്റുകളുടെ പട്ടിക സിപിഎം നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്
മുൻ ബിജെപി മന്ത്രി കോൺഗ്രസിലേക്കോ?..തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ വിറപ്പിച്ച് ശക്തി പ്രകടനം
Recommended Video